കോഴിക്കോട് ചുങ്കം വേലത്തിപ്പടിക്കൽ സ്വദേശി കെ.ടി.വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സരോവരത്തെ തണ്ണീർത്തടത്തിൽ നടത്തിയ തിരച്ചിലിൽ നിർണായകമായ കണ്ടെത്തലുകൾ. അന്വേഷണത്തിന്റെ ഏഴാം ദിവസം, വിജിലിന്റെതാണെന്ന് കരുതുന്ന 53 അസ്ഥിഭാഗങ്ങളാണ് കണ്ടെത്തിയത്. തലയോട്ടി ഒഴികെയുള്ള എല്ലുകളാണ് ലഭിച്ചത്.
പല്ലുകൾ, താടിയെല്ല്, വാരിയെല്ലുകൾ എന്നിവയുടെ അസ്ഥിഭാഗങ്ങളാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ അസ്ഥികളും ലഭിച്ചു. പ്രതികളുടെ മൊഴി അനുസരിച്ച്, വിജിലിന്റെ മൃതദേഹം കല്ലുകെട്ടി ചതുപ്പിൽ താഴ്ത്തുകയായിരുന്നു. ഇതിന് തെളിവായി തിരച്ചിലിനിടെ ചതുപ്പിനടിയിൽ നിന്ന് വെട്ടുകല്ലുകളും കണ്ടെത്തി.
ബുധനാഴ്ച നടത്തിയ തിരച്ചിലിൽ വിജിലിന്റെതെന്നു കരുതുന്ന ഒരു ഷൂ കണ്ടെത്തിയിരുന്നു. പ്രതികളായ കെ.കെ.നിഖിൽ, ദീപേഷ് എന്നിവർ ഇത് വിജിലിന്റെ ഷൂ ആണെന്ന് തിരിച്ചറിഞ്ഞു.ലഭിച്ച അസ്ഥിഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി ഫൊറൻസിക് സംഘത്തിന് കൈമാറിയിട്ടുണ്ട്.
2019 മാർച്ച് 24-നാണ് വിജിലിനെ കാണാതായത്. അമിതമായി ലഹരിമരുന്ന് കുത്തിവെച്ചതിനെ തുടർന്ന് വിജിൽ മരിച്ചെന്നും, തെളിവ് നശിപ്പിക്കാനായി മൂന്ന് സുഹൃത്തുക്കൾ ചേർന്ന് മൃതദേഹം സരോവരം തണ്ണീർത്തടത്തിലെ ചതുപ്പിൽ കെട്ടിത്താഴ്ത്തിയെന്നുമാണ് കേസ്.നിലവിൽ കേസിലെ പ്രതികളായ നിഖിലിനെയും ദീപേഷിനെയും പൊലീസ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കേസിലെ മൂന്നാം പ്രതിയായ രഞ്ജിത്ത് ഒളിവിലാണ്. നരഹത്യ, സംഘം ചേർന്നുള്ള കുറ്റകൃത്യം, തെളിവു നശിപ്പിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മഴ കാരണം നേരത്തെ നിർത്തിവെച്ചിരുന്ന തിരച്ചിൽ, തഹസിൽദാർ എ.എം.പ്രേംലാൽ, ഫൊറൻസിക് വിദഗ്ധർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് പുനരാരംഭിച്ചത്. മൃതദേഹം കണ്ടെത്താനായി പൊലീസ് നായകളായ മായ, മർഫി എന്നിവരെയും ഉപയോഗിച്ചിരുന്നു.
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
vijin murder case in kozhikode



