ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ ടെറസിൽ തേനീച്ച വളർത്തൽ നടത്തുന്ന ക്രിസ്റ്റിൻ മക്‌ഡൊണാൾഡിന്റെ കടയിൽ കഴിഞ്ഞ മാസം അതിക്രമിച്ച് കയറിയത് ആയിരക്കണക്കിന് തേനീച്ചകളാണ്. തേൻ ശേഖരിച്ച് സൂക്ഷിക്കുന്ന കടയിലേക്ക് കൂട്ടത്തോടെയെത്തിയ തേനീച്ചകളെ കണ്ടപ്പോൾ താൻ പരിഭ്രാന്തയായി പോയെന്ന് ക്രിസ്റ്റിൻ പറയുന്നു. സമീപത്തുള്ള കാടുകളിൽ തേൻ ഉൽപാദിപ്പിക്കുന്ന പൂക്കളുടെ ലഭ്യത കുറഞ്ഞതാണ് തേനീച്ചകൾ കടക്കുള്ളിൽ കയറാൻ കാരണമെന്ന് ഇവർ പറയുന്നു.
പല വർഷങ്ങളായി തേനീച്ചകളെ വളർത്തുന്നയാളാണ് ക്രിസ്റ്റിൻ. അതുകൊണ്ടുതന്നെ തേനീച്ചകളുമായി ഇടപഴകുന്നത് ഇവർക്ക് പേടിയുള്ള കാര്യമല്ല. എന്നിരുന്നാലും, കടയിലെ തേൻ മുഴുവൻ കൊള്ളയടിക്കാൻ വന്ന തേനീച്ചക്കൂട്ടത്തെ കണ്ടപ്പോൾ താൻ ശരിക്കും ഭയന്നുപോയെന്ന് ക്രിസ്റ്റിൻ പറയുന്നു. കടയുടെ പഴയ വാതിലിലുണ്ടായിരുന്ന വിടവുകളിലൂടെയാണ് തേനീച്ചകൾ അകത്ത് കയറിയത്. തേനീച്ചകൾക്ക് ഒരു നല്ല ഭക്ഷണ സ്രോതസ്സ് കണ്ടെത്തിയാൽ അത് തിരികെ കൂട്ടിലെത്തി മറ്റ് തേനീച്ചകളോട് നൃത്തം ചെയ്യുന്നതിലൂടെ (waggle dance) വിവരം കൈമാറാൻ കഴിയും. ഇങ്ങനെ വിവരമറിഞ്ഞാണ് തേനീച്ചകൾ കൂട്ടമായി എത്തിയതെന്ന് ക്രിസ്റ്റിൻ കൂട്ടിച്ചേർത്തു.
കടയിലെ തേൻ ശേഖരം മുഴുവൻ നശിക്കാതെ രക്ഷിച്ചെങ്കിലും ബാത്റൂമിൽ കുടുങ്ങിയ തേനീച്ചകളെ മുഴുവൻ പുറത്തുവിടാൻ ദിവസങ്ങളെടുത്തു. കടയിലെത്തിയ കൊള്ളക്കാരായ തേനീച്ചകളെ പേടിച്ച് ദിവസങ്ങളോളം താൻ കട തുറന്നില്ലെന്നും ക്രിസ്റ്റിൻ പറഞ്ഞു. വേനൽക്കാലം കടുത്തതോടെയാണ് തേനീച്ചകളുടെ ഈ മാറ്റത്തിന് കാരണമെന്നും അവർ അഭിപ്രായപ്പെട്ടു. തേൻ കിട്ടാതെ വരുന്ന ഈ അവസ്ഥയിൽ മറ്റ് കൂടു തേടിയെത്തുന്ന തേനീച്ചകൾക്ക് എല്ലാ തേനീച്ച വളർത്തുകാരും ഭക്ഷണം കൊടുത്ത് സഹായിക്കണമെന്നും ക്രിസ്റ്റിൻ കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Honey theft: Robber bees break into shop, B.C. farmer in fear



