നോവ സ്കോഷ്യ: ലോങ് ലേക്ക് വനമേഖലയിൽ മൂന്നാഴ്ചയായി പടർന്നുപിടിച്ച കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമല്ലെന്ന് നോവ സ്കോഷ്യയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാച്ചുറൽ റിസോഴ്‌സ് (ഡിഎൻആർ) അറിയിച്ചു. തീപിടിത്തമുണ്ടായ പ്രദേശത്തിൻ്റെ അതിർത്തിയിൽ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും, പൊതുജനങ്ങൾ തീയണയ്ക്കുന്ന മേഖലയിൽ പ്രവേശിക്കുന്നത് സുരക്ഷിതമല്ലെന്ന് അധികൃതർ അറിയിച്ചു. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 8,468 ഹെക്ടർ സ്ഥലത്താണ് നിലവിൽ തീ പടർന്ന് പിടിച്ചിരിക്കുന്നത്.
ഈ കാട്ടുതീ അണയ്ക്കാൻ മാസങ്ങളെടുക്കുമെന്ന് ഡിഎൻആർ ഫ്ലീറ്റ് ആൻഡ് ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഡയറക്ടർ ജിം റൂഡർഹാം അറിയിച്ചു. “ഈ കാട്ടുതീ പൂർണ്ണമായും അണയ്ക്കാൻ ഇനിയും ഒരുപാട് സമയമെടുക്കും. ഒരുപക്ഷേ ശരത്കാലം വരെ ഇത് നീണ്ടുപോയേക്കാം.” ജിം റൂഡർഹാം പറഞ്ഞു. വരണ്ട കാലാവസ്ഥയും കാറ്റും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നുണ്ടെന്നും എന്നാൽ സെപ്റ്റംബറിൽ പ്രതീക്ഷിക്കുന്ന മഴയും തണുപ്പുള്ള കാലാവസ്ഥയും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 13-നാണ് വെസ്റ്റ് ഡൽഹൗസിയിൽ ലോങ് ലേക്ക് കാട്ടുതീ ആരംഭിച്ചത്. നിലവിൽ 12 ഹെലികോപ്റ്ററുകളും 24 ഡിഎൻആർ അഗ്നിശമന സേനാംഗങ്ങളും 18 ഒന്റാറിയോ അഗ്നിശമന സേനാംഗങ്ങളും 40 ക്യൂബെക്ക് അഗ്നിശമന സേനാംഗങ്ങളും 60 പ്രാദേശിക അഗ്നിശമന സേനാംഗങ്ങളും 30-ഓളം യന്ത്രസാമഗ്രികളും തീയണയ്ക്കുന്നതിൽ പങ്കാളികളാകുന്നുണ്ട്. ഇതിനിടെ, കഴിഞ്ഞ മാസം പലായനം ചെയ്ത 360-ഓളം കുടുംബങ്ങൾക്ക് വീട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്.
തീപിടുത്തത്തിൽ 20 വീടുകൾ പൂർണ്ണമായും നശിക്കുകയും 11 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി പ്രവിശ്യ സ്ഥിരീകരിച്ചു. Che-Boag-A-Nish റോഡ് മുതൽ മെഡോ റോഡ് വരെയുള്ള വെസ്റ്റ് ഡൽഹൗസി റോഡ്, ഹാർട്ട്‌ലാൻഡ് റോഡ്, തോൺ റോഡ്, മെഡിക്രാഫ്റ്റ് ലെയിൻ എന്നീ പ്രദേശങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോകാനുള്ള ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്. കൂടാതെ നീവ്സ് റോഡ് മുതൽ വെസ്റ്റ് ഡൽഹൗസി റോഡ് വരെയുള്ള മോഴ്‌സ് റോഡ് അടച്ചിട്ടിരിക്കുകയാണ്.
അഗ്നിബാധയുടെ അപകടസാധ്യത കുറഞ്ഞതിനാൽ കേപ് ബ്രെട്ടൺ, റിച്ച്മണ്ട്, വിക്ടോറിയ, ഇൻവെർനെസ്, ഗയ്സ്ബറോ, ആന്റിഗോണിഷ്, ഹാലിഫാക്സ് എന്നീ കൗണ്ടറുകളിൽ ഏർപ്പെടുത്തിയിരുന്ന വനപ്രവേശന വിലക്ക് കഴിഞ്ഞ വെള്ളിയാഴ്ച പിൻവലിച്ചു. എന്നാൽ പിക്റ്റോ, കോൾചെസ്റ്റർ, കംബർലാൻഡ്, ഹാൻ്റ്സ്, ലുനെൻബർഗ്, കിംഗ്സ്, അനാപോളിസ്, ക്വീൻസ്, ഷെൽബേൺ, ഡിഗ്ബി, യാർമൗത്ത് എന്നീ കൗണ്ടികളിൽ ഒക്ടോബർ 15 വരെ വിലക്ക് തുടരും.
25,000 ഡോളറാണ് നിയമലംഘകർക്കുള്ള പിഴ. അനാപോളിസ് കൗണ്ടിയിൽ വായുവിൻ്റെ ഗുണനിലവാരത്തെ സംബന്ധിച്ച് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാട്ടുതീയിൽ നിന്നുള്ള പുക കാരണം വായുവിൻ്റെ ഗുണനിലവാരം കുറയാൻ സാധ്യതയുണ്ടെന്നും കണ്ണ്, മൂക്ക്, തൊണ്ട എന്നിവയിൽ അസ്വസ്ഥതകളുണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.



