പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് ഓരോ വർഷവും മലയാളികളെ ഓർമ്മിപ്പിക്കുന്ന നടൻ. കാലം മനസ്സിലും ശരീരത്തിലും ഒരു ചുളിവുപോലും വീഴ്ത്താതെ, ഓരോ പിറന്നാൾ ദിനത്തിലും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രതിഭാസം. സിനിമാപ്രേമികൾക്ക് ഇന്ന് ഒരു ചോദ്യമേയുള്ളൂ: മമ്മൂട്ടിക്ക് പ്രായമാണോ അതോ ഗ്ലാമറാണോ കൂടുന്നത്? മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മുക്കയ്ക്ക് ഇന്ന് 74 ആം പിറന്നാൾ. ഇത്തവണത്തെ പിറന്നാളിന് മധുരം ഒരല്പം കൂടുതലാണ്. രോഗത്തെ തോൽപ്പിച്ച് തിരിച്ചെത്തിയ ശേഷമുള്ള ആദ്യ ജന്മദിനമാണിത്. പൂർണ ആരോഗ്യവാനായി എഴുപത്തിനാലിലേക്ക് നടക്കുന്നു മമ്മുക്ക. ഏറ്റവും പുതിയ ചിത്രമായ കളങ്കാവലും അധികം വൈകാതെ പ്രേക്ഷകരിലേക്കെത്തും.
സിനിമയെന്ന സ്വപ്നവുമായി യാത്ര തുടങ്ങിയ കൗമാരക്കാരൻ, ഇന്ന് മലയാള സിനിമയുടെ കിരീടത്തിലെ തിളക്കമുള്ള രത്നമായി മാറിയിരിക്കുന്നു. മൂന്ന് ദേശീയ അവാർഡുകളും പത്മശ്രീയും നേടി ‘മഹാനടൻ’ എന്ന പദവിയിലേക്ക് ഉയർന്ന പി.ഐ. മുഹമ്മദ് കുട്ടി, മലയാളിക്ക് സ്വന്തം മമ്മൂക്കയായി മാറിയത് വെറും യാദൃച്ഛികമല്ല.
1951 സെപ്റ്റംബർ 7-ന് കോട്ടയത്തിനടുത്തുള്ള ചെമ്പ് എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ച മുഹമ്മദ് കുട്ടി, നിയമ പഠനത്തിന് ശേഷം അഭിഭാഷകനായി ജോലി നോക്കി. എന്നാൽ, ക്യാമറയുടെ ലോകം അദ്ദേഹത്തെ മാടിവിളിച്ചു. 1971-ൽ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിൽ ചെറിയൊരു വേഷത്തിലൂടെ വെള്ളിത്തിരയിലെത്തി. പിന്നീട്, 1980-ൽ എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ആസാദ് സംവിധാനം ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയിൽ വച്ചാണ് തിക്കുറിശ്ശി സുകുമാരൻ നായർ ‘മമ്മൂട്ടി’ എന്ന പേര് നിർദ്ദേശിക്കുന്നത്.
പിന്നീട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ അദ്ദേഹം വേഷമിട്ടു. കുടുംബനാഥൻ, രാഷ്ട്രീയക്കാരൻ, പോലീസ് ഉദ്യോഗസ്ഥൻ, കള്ളക്കടത്തുകാരൻ, പത്രപ്രവർത്തകൻ, അധ്യാപകൻ, സാഹിത്യകാരൻ, സാധാരണക്കാരൻ, ചരിത്രപുരുഷൻ എന്നിങ്ങനെ വൈവിധ്യമാർന്ന കഥാപാത്രങ്ങളായി മമ്മൂട്ടി വെള്ളിത്തിരയിൽ അത്ഭുതങ്ങൾ തീർത്തു. ഒരേ സിനിമയിൽ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായി അഭിനയിച്ച് അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
മലയാളത്തിൽ ഏറ്റവും കൂടുതൽ പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ നടനാണ് മമ്മൂട്ടി. ലാൽജോസ്, അമൽ നീരദ്, ആഷിക് അബു, അൻവർ റഷീദ് തുടങ്ങി എഴുപതിലധികം നവാഗത സംവിധായകർക്ക് വഴികാട്ടിയായി അദ്ദേഹം നിന്നു. നല്ല കഥകളും തിരക്കഥകളുമാണ് തന്നെ നയിക്കുന്നതെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.
മമ്മൂട്ടിയെന്ന നടന്റെ ഏറ്റവും വലിയ കരുത്തുകളിലൊന്ന് അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ പ്രത്യേകതയാണ്. ഓരോ കഥാപാത്രത്തിനും അനുസരിച്ച് ശബ്ദത്തിൽ മാറ്റം വരുത്താനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. തീപ്പൊരി സംഭാഷണങ്ങൾ മുതൽ ദുരിതമനുഭവിക്കുന്ന സാധാരണ മനുഷ്യരുടെ വികാരങ്ങൾ വരെ ശബ്ദത്തിലൂടെ അദ്ദേഹം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. പ്രാദേശിക ഭാഷകളെ തനിമയോടെ അവതരിപ്പിക്കുന്നതിൽ മമ്മൂട്ടി ഒരു പാഠപുസ്തകമാണ്. തൃശൂർക്കാരൻ പ്രാഞ്ചിയേട്ടൻ, കോട്ടയത്തുകാരൻ കുഞ്ഞച്ചൻ, തിരുവനന്തപുരം ശൈലിയിൽ സംസാരിക്കുന്ന രാജമാണിക്യം തുടങ്ങി കേരളത്തിലെ 14 ജില്ലകളിലെയും ഭാഷകൾ തന്റെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം അവതരിപ്പിച്ചു.
കഠിനാധ്വാനം കൊണ്ടും സമർപ്പണം കൊണ്ടും നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മമ്മൂട്ടി, ഓരോ പുതിയ വേഷത്തിലൂടെയും ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നു. അദ്ദേഹത്തോടുള്ള മലയാളികളുടെ സ്നേഹവും ആരാധനയും അളവറ്റതാണ്.



