ലഖ്‌നൗ: ബനാറസ് ഹിന്ദു സർവകലാശാലയിലെ (ഐഐടി-ബിഎച്ച്‌യു) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒന്നാം വർഷ എം.ടെക് വിദ്യാർത്ഥിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശിയായ അനൂപ് സിംഗ് ചൗഹാൻ (31) ആണ് മരിച്ചത്. അമിതമായി പഠിച്ചതു മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം സ്ഥിരീകരിക്കുന്നതിനായി വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.
മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അനൂപിന് ബുധനാഴ്ച രാവിലെ എട്ടുമണിക്ക് പരീക്ഷയുണ്ടായിരുന്നു. പുലർച്ചെ മൂന്ന് മണി വരെ അനൂപും സുഹൃത്തുക്കളും ഒരുമിച്ച് ഇരുന്ന് പഠിച്ചിരുന്നു. ശേഷം ഉറങ്ങാൻ കിടന്നു. പരീക്ഷയ്ക്ക് വിളിച്ചുണർത്താനായി രാവിലെ ആറുമണിക്ക് മുറിയിലെത്തിയ സുഹൃത്തുക്കളാണ് അനൂപിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ സുഹൃത്തുക്കൾ സിപിആർ നൽകാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. രണ്ട് മാസം മുമ്പ് മാത്രമാണ് അനൂപ് ഐഐടിയിൽ ചേർന്നത്.
കഴിഞ്ഞ രാത്രി 11:30-ഓടെ അനൂപ് ഇളയ സഹോദരനുമായി ഫോണിൽ സംസാരിച്ചിരുന്നതായി പിതാവ് വിനോദ് സിംഗ് പോലീസിനോട് പറഞ്ഞു. അസുഖത്തെക്കുറിച്ചോ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചോ അനൂപ് സൂചിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമിതമായ പഠനഭാരവും അതുമൂലമുള്ള മാനസിക സമ്മർദ്ദവും ഹൃദയാഘാതത്തിലേക്ക് നയിച്ചതാകാം എന്നാണ് പോലീസ് കരുതുന്നത്. എന്നിരുന്നാലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകാൻ കഴിയൂ.
ഇത്തരത്തിൽ യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. കഴിഞ്ഞ വർഷം കുവൈത്തിൽ നടന്ന ഒരു പഠനത്തിൽ, 15 മാസത്തിനിടെ 7,600 ഹൃദയാഘാത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെന്നും അതിൽ 71 ശതമാനവും പ്രവാസികളിലാണെന്നും കണ്ടെത്തിയിരുന്നു. തിരക്കിട്ട ജീവിതശൈലിയും കടുത്ത മാനസിക സമ്മർദ്ദവുമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്.



