ഒന്റാരിയോ: പ്രസവാനന്തര ചികിത്സയിലിരിക്കെ സെപ്‌സിസ് ബാധിച്ച് ഭാര്യ മരിച്ച സംഭവത്തിൽ ഒന്റാരിയോയിലെ ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ഭർത്താവ് രംഗത്ത്. ചികിത്സയിൽ സംഭവിച്ച വീഴ്ചയാണ് തന്റെ ഭാര്യയുടെ മരണത്തിന് കാരണമെന്ന് കാണിച്ച് ഗുരീന്ദർ സിദ്ദു എന്നയാളാണ് നിയമനടപടികൾ ആരംഭിച്ചിരിക്കുന്നത്. മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെയാണ് രവീന്ദർ കൗർ സിദ്ദു എന്ന യുവതിക്ക് ജീവൻ നഷ്ടപ്പെട്ടത്.
കഴിഞ്ഞ ജൂൺ 18-നാണ് രവീന്ദറിനെ പ്രസവത്തിനായി മിസിസ്സാഗയിലെ ക്രെഡിറ്റ് വാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം പുലർച്ചെ അവർ ആൺകുഞ്ഞിന് ജന്മം നൽകി. പ്രസവം സാധാരണഗതിയിൽ ആയിരുന്നെങ്കിലും രവീന്ദറിന്റെ യോനിയിൽ മുറിവുണ്ടായതിനാൽ സ്റ്റിച്ച് ഇടേണ്ടി വന്നിരുന്നു. ഇതിനു ശേഷം, ജൂൺ 19ന് രാവിലെ 11:15-ഓടെ അവർക്ക് ശക്തമായ പനിയും വിറയലും അനുഭവപ്പെട്ടു. സംസാരിക്കാൻ പോലും ബുദ്ധിമുട്ട് നേരിട്ടു. വേദനയെക്കുറിച്ച് ഡോക്ടർമാരോട് പറഞ്ഞെങ്കിലും വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നും കൃത്യസമയത്ത് ആന്റിബയോട്ടിക് നൽകിയില്ലെന്നും ഗുരീന്ദർ ആരോപിക്കുന്നു.
രവീന്ദറിന് സെപ്‌സിസ് വരാനുള്ള സാധ്യതയുണ്ടെന്ന് ന്യൂയോർക്കിൽ ഐസിയു നഴ്‌സായ അവരുടെ സഹോദരി മുന്നറിയിപ്പ് നൽകിയിരുന്നതായും ഇത് ആശുപത്രി അധികൃതർ അവഗണിച്ചെന്നും ഗുരീന്ദർ പറയുന്നു. ശരീരത്തിൽ ബാക്ടീരിയൽ അണുബാധയുണ്ടായതായി പിന്നീട് കണ്ടെത്തി. ഇത് ഗർഭപാത്രത്തിനും കാലുകൾക്കും ഗുരുതരമായ കേടുപാടുകൾ വരുത്തി. ജൂൺ 21-ന് അണുബാധ നീക്കം ചെയ്യുന്നതിനായി രവീന്ദറിന് ശസ്ത്രക്രിയ നടത്തി. എന്നാൽ, അണുബാധ ഗർഭപാത്രത്തെ പൂർണ്ണമായും നശിപ്പിച്ചതിനാൽ പിന്നീട് ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നു. ജൂൺ 23-ന് രവീന്ദർ മരിച്ചു .
സംഭവം ദാരുണമാണെന്നും ഉയർന്ന നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ എല്ലാ ആശുപത്രികൾക്കും ഉത്തരവാദിത്തമുണ്ടെന്നും ഒന്റാറിയോ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ രോഗിയുടെ സ്വകാര്യത ചൂണ്ടിക്കാട്ടി ക്രെഡിറ്റ് വാലി ആശുപത്രി അധികൃതർ കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറായില്ല. ആശുപത്രിയുടെ അനാസ്ഥയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരീന്ദർ ഓൺലൈൻ പെറ്റീഷനും ആരംഭിച്ചിട്ടുണ്ട്. ഭാര്യയുടെ മരണം തങ്ങളെ തകർത്തു കളഞ്ഞെന്നും ഇത് മറ്റാർക്കും സംഭവിക്കരുതെന്നും ഗുരീന്ദർ പറയുന്നു.
Indian woman dies after giving birth; family makes serious allegations against Ontario hospital



