കാനഡയിലെ വാട്ടർഫോർഡ് സെമിത്തേരിയിൽ നിന്ന് മനുഷ്യന്റെ മൃതദേഹാവശിഷ്ടങ്ങൾ സൂക്ഷിച്ച കലശം മോഷ്ടിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കൂടുതൽ കേസുകൾ ചുമത്തി. ഓഗസ്റ്റ് 19-ന് ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) ഉദ്യോഗസ്ഥൻ വാട്ടർഫോർഡ് ഗ്രീൻവുഡ് സെമിത്തേരിക്ക് സമീപം ഒരു വാഹനം ശ്രദ്ധിച്ചു. പിന്നീട് അതേ വാഹനം മറ്റൊരു സ്ഥലത്ത് കണ്ടപ്പോൾ പോലീസ് പരിശോധന നടത്തി. വാഹനത്തിൽ സെമിത്തേരിയിൽ നിന്ന് മോഷ്ടിച്ച നിരവധി ഓട്ടു നിർമ്മിത വസ്തുക്കൾ കണ്ടെത്തി. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ഡഗ്ലസ് സ്റ്റീവൻസ് എന്ന 39-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിനെ തുടർന്ന് സ്റ്റീവൻസിൻ്റെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ മനുഷ്യന്റെ മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ ഒരു കലശം ഉൾപ്പെടെ നിരവധി സാധനങ്ങൾ കണ്ടെടുത്തു. മോഷ്ടിച്ച സാധനങ്ങൾ സ്ക്രാപ്പ് കടകളിൽ വിറ്റതായി അന്വേഷണത്തിൽ തെളിഞ്ഞെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ മൃതദേഹത്തോട് അനാദരവ് കാണിക്കുക, മോഷ്ടിച്ച സാധനങ്ങൾ വിൽക്കുക, മോഷണമുതൽ കൈവശം വെക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
മോഷണ മുതലുകൾ ഉടമസ്ഥർക്ക് എങ്ങനെ തിരികെ നൽകുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഡൽഹി സെമിത്തേരി, പോർട്ട് ഡോവർ സെമിത്തേരി, സാക്രഡ് ഹാർട്ട് സെമിത്തേരി, ബേവ്യൂ സെമിത്തേരി ഉൾപ്പെടെ മറ്റ് നാല് സെമിത്തേരികളിലും സമാനമായ മോഷണങ്ങൾ നടന്നതായി പോലീസ് പറയുന്നു. ഈ സ്ഥലങ്ങളിൽ നിന്നും വെങ്കലത്തിലും ഓടിലുമുള്ള സാധനങ്ങൾ മോഷണം പോയതായി റിപ്പോർട്ടുണ്ട്.
ചില സെമിത്തേരികളിൽ നിന്ന് നെയിം പ്ലേറ്റുകളും ശവകുടീരങ്ങളിലെ രൂപങ്ങളും വരെ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങൾ സൂക്ഷിച്ചിരുന്ന കലശം വരെ മോഷ്ടിക്കപ്പെട്ട സംഭവം വളരെ വേദനാജനകമാണ്. ഇത്തരത്തിലുള്ള മോഷണങ്ങൾ സെമിത്തേരികളോടുള്ള ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു. ഈ വിഷയത്തിൽ എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികാരികൾ അഭ്യർത്ഥിച്ചു. കൂടാതെ ക്രൈം സ്റ്റോപ്പേഴ്സ് വഴിയും വിവരങ്ങൾ കൈമാറാൻ സാധിക്കും. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
There is no peace for the dead; urn containing human ashes stolen from cemetery



