ദുബായ്: നികുതി രഹിത ജീവിതം തേടി ലോകമെമ്പാടുമുള്ള കോടീശ്വരന്മാർ ദുബായിലേക്ക് ചേക്കേറുന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരെ ആകർഷിക്കുന്ന നഗരമായി യു.എ.ഇ വളർന്നുകൊണ്ടിരിക്കുകയാണ്. കൺസൾട്ടൻസി സ്ഥാപനമായ ഹെൻലി & പാർട്ണേഴ്‌സിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ഏകദേശം 9,800 കോടീശ്വരന്മാർ യു.എ.ഇ.യിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലോകത്ത് മറ്റെവിടെയും ഇല്ലാത്ത അസാധാരണമായ വളർച്ചയാണ്. അതിസമ്പന്നർക്ക് വളരെ എളുപ്പത്തിൽ ജീവിതം നയിക്കാൻ കഴിയുന്ന സ്ഥലമാണ് ദുബായ്.
കുറഞ്ഞ നികുതി, സുരക്ഷിതമായ അന്തരീക്ഷം, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം, ആഡംബര ജീവിതത്തിനുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം കോടീശ്വരന്മാരെ ദുബായിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. സമ്പന്നർക്കും ഉയർന്ന വൈദഗ്ധ്യമുള്ള ആളുകൾക്കും 10 വർഷത്തെ താമസാനുമതി നൽകുന്ന ഗോൾഡൻ വിസയും ഈ ആകർഷണത്തിന് ഒരു കാരണമാണ്. സമ്പന്നരായ ആളുകൾക്ക് ഉപദേശം നൽകുന്ന സ്ഥാപനമായ സ്കൈബൗണ്ട് വെൽത്ത് മാനേജ്‌മെന്റിന്റെ മേധാവി മൈക്ക് കോഡി പറയുന്നത്, സ്വന്തം രാജ്യത്ത് വിജയം ഒരു ബാധ്യതയായി മാറിയെന്ന് പല സമ്പന്നർക്കും തോന്നുന്നുവെന്നാണ്.
അവിടെ കൂടുതൽ നികുതി നൽകേണ്ടിവരുന്നു, കൂടുതൽ സൂക്ഷ്മപരിശോധനകൾക്ക് വിധേയമാകേണ്ടി വരുന്നു. എന്നാൽ ദുബായിൽ സമ്പത്തിനെ ആരും ഒളിപ്പിക്കാറില്ല, അത് സാധാരണമാണ്. ലണ്ടനിൽ എന്റെ ക്ലയന്റുകൾ അവരുടെ ആസ്തിയെക്കുറിച്ച് രഹസ്യമായി സംസാരിക്കുമ്പോൾ ദുബായിൽ അവർക്ക് സ്വതന്ത്രമായി ജീവിക്കാൻ സാധിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. കമ്പനിയുടെ വിൽപ്പനയിൽ മൂലധന നേട്ടത്തിന് നികുതി നൽകേണ്ടിവരുമെന്ന് ഭയന്ന് യു.കെയിൽ നിന്ന് യു.എ.ഇ.യിലേക്ക് മാറിയ 42 വയസ്സുകാരനായ ഒരു സോഫ്റ്റ്‌വെയർ കമ്പനി സ്ഥാപകനെക്കുറിച്ച് മൈക്ക് കോഡി പറയുന്നു.
നികുതി നിയമങ്ങളിലെ മാറ്റങ്ങൾ കാരണം ഈ വർഷം ഏകദേശം 16,500 കോടീശ്വരന്മാരെ യു.കെക്ക് നഷ്ടമാകുമെന്ന് ഹെൻലി & പാർട്ണേഴ്സ് കണക്കാക്കുന്നു. ‘ബ്രിട്ടൻ നരകത്തിലേക്ക് പോയി’ എന്ന് പറഞ്ഞുകൊണ്ട് കോടീശ്വരനായ ജോൺ ഫ്രെഡറിക്‌സൺ യു.എ.ഇ.യിലേക്ക് താമസം മാറിയത് ഈ വാർത്തയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു.
ലണ്ടനെയും ന്യൂയോർക്കിനെയും മറികടന്ന് ലോകത്തിലെ ആഡംബര റിയൽ എസ്റ്റേറ്റ് വിപണിയിൽ ദുബായ് മുൻപന്തിയിലെത്തിക്കഴിഞ്ഞു. കഴിഞ്ഞ വർഷം 10 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന 435 വീടുകളാണ് ദുബായിൽ വിറ്റഴിഞ്ഞതെന്ന് നൈറ്റ് ഫ്രാങ്ക് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയിലെ ഫൈസൽ ദുറാനി പറയുന്നു. താരതമ്യേന കുറഞ്ഞ നിരക്കിൽ ഇവിടെ ആഡംബര വസതികൾ ലഭ്യമാണ്.
100 ദശലക്ഷം ഡോളറിന് ഒരു അപ്പാർട്ട്മെന്റ് വാങ്ങാൻ വരുന്ന ഉപഭോക്താവിനോട് അതേ വിലയ്ക്ക് ഒരു കെട്ടിടം മുഴുവൻ വാങ്ങാമെന്ന് തങ്ങൾക്ക് പറയേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടീശ്വരന്മാരുടെ ഈ വരവ് വലിയ സാമ്പത്തിക വളർച്ചക്ക് കാരണമാകുന്നുണ്ടെങ്കിലും ദുബായിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന തൊഴിലാളികളുടെ കഷ്ടപ്പാടുകളും ചൂഷണങ്ങളും വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ ‘ഗ്രേ ലിസ്റ്റിൽ’ ഉൾപ്പെട്ടിരുന്നതിനാൽ കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ യു.എ.ഇ. അധികൃതർ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഫലമായി പല കുറ്റവാളികളെയും പിടികൂടി കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതിനെത്തുടർന്ന് രാജ്യം ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്താവുകയും ചെയ്തു.



