ന്യൂഡൽഹി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി നടക്കുന്ന കോടികളുടെ പണപ്പിരിവ് വൻ തട്ടിപ്പെന്ന് കേന്ദ്ര സർക്കാരിന് സംശയം. നിമിഷപ്രിയക്ക് വേണ്ടി കുടുംബവുമായി ചർച്ച ചെയ്തെന്ന് അവകാശപ്പെട്ട് രംഗത്തുവരുന്ന കെ.എ പോൾ, ജേക്കബ് ചെറുവള്ളി, സാമുവൽ ജെറോം തുടങ്ങിയവരുടെ നീക്കങ്ങളിൽ കേന്ദ്രം അതീവ സംശയം പ്രകടിപ്പിക്കുകയാണ്. സമൂഹമാധ്യമങ്ങൾ വഴി കോടികളുടെ പണപ്പിരിവിനാണ് ഇവർ ശ്രമിക്കുന്നത്.
ഇത്തരം പണപ്പിരിവ് തട്ടിപ്പാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിട്ടും ഈ സംഘം പിന്മാറാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ നിമിഷപ്രിയയുടെ മോചന നീക്കം പ്രതിസന്ധിയിലായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇനി കേന്ദ്ര സർക്കാരിന് മാത്രമെ എന്തെങ്കിലും ചെയ്യാൻ സാധിക്കൂവെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിന് ശേഷം തുടർനടപടികളിൽ അനിശ്ചിതത്വം തുടരുകയാണ്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ‘ദിയാധനം’ സംബന്ധിച്ച് ഒരു ധാരണയിൽ എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെയാണ് ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ.എ പോൾ ഈ വിഷയത്തിൽ ഇടപെട്ടത്. നിമിഷപ്രിയക്ക് വേണ്ടി ആക്ഷൻ കൗൺസിൽ ഒരുഭാഗത്ത് ശക്തമായ ഇടപെടൽ നടത്തുമ്പോൾ പോളിനെ പിന്തുണക്കുന്ന നിലപാടാണ് നിമിഷപ്രിയയുടെ ഭർത്താവ് ടോമി സ്വീകരിക്കുന്നത്. അതിനാൽ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുമെന്നും അറിയിച്ചിരുന്നു.
ആക്ഷൻ കൗൺസിലിനെതിരെ നിലപാട് സ്വീകരിക്കുന്ന ആളാണ് കെ.എ പോൾ. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകളിൽ നിന്ന് കാന്തപുരത്തെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണം എന്നാവശ്യപ്പെട്ട് കെ എ പോൾ കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്ന പോളിനൊപ്പം നിമിഷപ്രിയയുടെ കുടുംബം നിലകൊള്ളുന്ന സാഹചര്യത്തിൽ ഇനിയും മുന്നോട്ട് പോകേണ്ടതില്ലെന്നാണ് ആക്ഷൻ കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കുന്നത്.
നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക പ്രധാനമന്ത്രിയുടെ ഫണ്ടിൽനിന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് കെ.എ പോൾ പോസ്റ്റ് പങ്കുവെച്ചിരുന്നു.
നിമിഷപ്രിയയെ ഇത്രകാലം മോചിപ്പിക്കാത്തതിൽ വിദേശകാര്യ മന്ത്രി മറുപടി പറയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിമിഷപ്രിയക്ക് വേണ്ടി എന്ത് ചെയ്തുവെന്നും ഇയാൾ ചോദിച്ചിരുന്നു. നിമിഷപ്രിയയുടെ മോചനത്തിന് എന്ന പേരിൽ കെ.എ പോൾ വ്യാജ പണപ്പിരിവ് നടത്തുന്നതായി നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ആക്ഷൻ കൗൺസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ കെ.എ പോൾ തള്ളിക്കളയുകയാണ് ചെയ്തത്.
കഴിഞ്ഞ ജൂലൈ 16നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ബന്ധങ്ങൾ ഉപയോഗിച്ച് നടത്തിയ ഇടപെടലിനെ തുടർന്ന് വധശിക്ഷ മാറ്റിവെക്കുകയായിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷപ്രിയ. നാട്ടിൽ നഴ്സായിരുന്ന നിമിഷപ്രിയ 2012ൽ ഭർത്താവ് ടോമിക്കൊപ്പം യെമനിലേക്ക് പോവുകയായിരുന്നു.
അവിടെ വെച്ച് തലാൽ അബ്ദുൾ മഹ്ദി എന്ന യെമൻ പൗരനെ പരിചയപ്പെടുകയും ഒരു ക്ലിനിക്ക് തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു. പിന്നീട് തലാൽ നിമിഷപ്രിയയുടെ പാസ്പോർട്ട് കൈക്കലാക്കുകയും, ഭീഷണിപ്പെടുത്തി വിവാഹം കഴിക്കുകയും, വരുമാനം മുഴുവൻ സ്വന്തമാക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് നിമിഷപ്രിയ അധികാരികൾക്ക് പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെ തലാൽ ശാരീരിക ഉപദ്രവങ്ങൾ ആരംഭിച്ചതോടെയാണ് ജീവൻ രക്ഷിക്കാൻ വേണ്ടി താൻ തലാലിനെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്ന് നിമിഷപ്രിയ കോടതിയിൽ വ്യക്തമാക്കിയിരുന്നു.



