വാൻകൂവർ: വാൻകൂവർ ദ്വീപിൽ മൗണ്ട് അണ്ടർവുഡ് കാട്ടുതീയെത്തുടർന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് വൈദ്യുതി പുനഃസ്ഥാപിച്ചതായി ബിസി ഹൈഡ്രോ അറിയിച്ചു. ബാമ്ഫീൽഡ്, ബാലാക്കഡ്, ഹു-അയ്-അഹ്ത് ഫസ്റ്റ് നേഷൻ എന്നിവിടങ്ങളിലെ ഏകദേശം അഞ്ഞൂറോളം ഉപഭോക്താക്കൾക്കാണ് ഓഗസ്റ്റ് 11 മുതൽ വൈദ്യുതി ഇല്ലാതിരുന്നത്. കാട്ടുതീ പ്രദേശത്തെ വൈദ്യുതി വിതരണ സംവിധാനങ്ങൾക്ക് കേടുപാടുകൾ വരുത്തിയതിനെ തുടർന്നാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.
ഓഗസ്റ്റ് 16-ന് സ്ഥലത്തെത്തിയ ബിസി ഹൈഡ്രോ ജീവനക്കാർ ആറ് കിലോമീറ്റർ ദൂരത്തിൽ 63 പുതിയ വൈദ്യുത തൂണുകളും 65 പുതിയ ലൈനുകളും സ്ഥാപിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ആദ്യം ഓഗസ്റ്റ് 30-ഓടെ വൈദ്യുതി പുനഃസ്ഥാപിക്കാനായിരുന്നു ശ്രമിച്ചിരുന്നത്. “ഈ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എല്ലാ ഘട്ടത്തിലും സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകിയത്. കുത്തനെയുള്ള ഭൂപ്രദേശങ്ങളും അപകടകരമായ ചരിവുകളും ഉൾപ്പെടെ വളരെ ശ്രമകരമായ സാഹചര്യങ്ങളെയാണ് ഞങ്ങളുടെ ജീവനക്കാർ നേരിട്ടത്.
ഞങ്ങളുടെ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് എല്ലാ തീരുമാനങ്ങളും എടുത്തത്. ഈ വൈദ്യുതി തടസ്സം ഉപഭോക്താക്കൾക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഞങ്ങൾക്കറിയാം, വേഗത്തിലും സുരക്ഷിതമായും വൈദ്യുതി പുനഃസ്ഥാപിക്കാൻ പ്രവർത്തിച്ച ഞങ്ങൾക്ക് ക്ഷമയും പിന്തുണയും നൽകിയ ഉപഭോക്താക്കളോട് ഞങ്ങൾ നന്ദി പറയുന്നു,” ബിസി ഹൈഡ്രോയിലെ ടെഡ് ഒളിനിക് പറഞ്ഞു.
35 ചതുരശ്ര കിലോമീറ്ററിലധികം സ്ഥലത്ത് കത്തിനശിച്ച മൗണ്ട് അണ്ടർവുഡ് കാട്ടുതീ, കനത്ത മഴയെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ‘നിയന്ത്രണവിധേയ’മായി പ്രഖ്യാപിച്ചു. അതേസമയം, വേനൽക്കാലത്ത് മരങ്ങൾ ഉണങ്ങുന്നതിനാൽ ചെറിയ തീപിടിത്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ബിസി വൈൽഡ്ഫയർ സർവീസ് അറിയിച്ചു. “ഈ പ്രവർത്തനം, തീ അണയ്ക്കുന്നതിനുള്ള മുൻഗണനാ മേഖലകൾ കണ്ടെത്താൻ ജീവനക്കാരെ സഹായിക്കും,” എന്ന് റിപ്പോർട്ടിൽ പറയുന്നു. ബാമ്ഫീൽഡിനും പോർട്ട് ആൽബേണിക്കും ഇടയിലുള്ള റോഡ് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.



