ലണ്ടൻ ഓണ്ടേറിയോയിലെ ഒരു യുവാവ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടിക്കയറി അഭ്യാസങ്ങൾ കാണിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഇത് ആളുകളുടെ ജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സംഭവത്തിന്റെ ദൃക്‌സാക്ഷി ക്രിസ്റ്റഫർ ബോഗ്ലാണ് ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത്. ലണ്ടനിലെ റിച്ച്മണ്ട് സ്ട്രീറ്റിനും പിക്കാഡിലി സ്ട്രീറ്റിനും സമീപം വെച്ചാണ് സംഭവം നടന്നത്.
സൗഹൃദത്തിന്റെ പേരിലാണെങ്കിലും ആളുകൾ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് അപകടകരമാണ്. വീഡിയോയിൽ കാണുന്ന യുവാവിനെപ്പോലെ ചിലർ ട്രെയിനിനെ വെല്ലുവിളിക്കുകയും അതിനോട് വളരെ അടുത്ത് പെരുമാറുകയും ചെയ്യുന്നത് കാണാം. ഇതൊരു തമാശയായി കണ്ട് ചിരിച്ച് തള്ളിയ അവരോട് “നിങ്ങൾക്ക് ഒരു കാലോ, അല്ലെങ്കിൽ ജീവൻ തന്നെയോ നഷ്ടപ്പെട്ടേക്കാം” എന്ന് താൻ വിളിച്ചുപറഞ്ഞെന്നും എന്നാൽ അവർ അതൊരു തമാശയായാണ് എടുത്തതെന്നും ബോഗ്ലെ പറഞ്ഞു.

ആളുകൾക്ക് തീരെ ക്ഷമയില്ലെന്നും, കാറുകൾ അടഞ്ഞ റെയിൽവേ ഗേറ്റുകൾക്കിടയിലൂടെ പോലും ഓടിച്ചുകയറ്റാൻ ശ്രമിക്കുന്നതും താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽ സുരക്ഷാ സംഘടനയായ ഓപ്പറേഷൻ ലൈഫ് സേവർ (OLS) ഈ വർഷം ട്രെയിനുകളുമായി ബന്ധപ്പെട്ട് വളരെയധികം അപകടങ്ങൾ നടന്നതായി അറിയിച്ചു. ഈ അടുത്ത് ഒന്റാറിയോയിലെ അലക്സാണ്ട്രിയയിൽ ഒരാൾ ഓടുന്ന ട്രെയിനിന് പുറത്ത് തൂങ്ങിക്കിടന്നു യാത്ര ചെയ്യുന്നതും, വൈറ്റ് റോക്ക് ബി.സി.യിൽ മാതാപിതാക്കളും കുട്ടികളും നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ അടിയിലൂടെ ഇഴഞ്ഞുപോവുന്നതും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇത്തരത്തിലുള്ള അപകടങ്ങളെല്ലാം ഒഴിവാക്കാൻ കഴിയുന്നവയാണെന്ന് OLS-ന്റെ ദേശീയ ഡയറക്ടറായ ക്രിസ് ഡേ പറഞ്ഞു. കാനഡയിൽ റെയിൽ സുരക്ഷാ വാരം സെപ്റ്റംബർ 15 മുതൽ 21 വരെയാണ്. ഈയടുത്ത മാസങ്ങളിലായി ഇത്തരം സംഭവങ്ങൾ വർദ്ധിച്ചുവരുന്നതായി അധികൃതർ നിരീക്ഷിക്കുന്നുണ്ട്. ഈ വർഷം ആദ്യ പകുതിയിൽ, റെയിൽവേ ട്രാക്കുകളിലെ അതിക്രമങ്ങൾ കഴിഞ്ഞ 5 വർഷത്തെ ശരാശരിയേക്കാൾ 46 ശതമാനം വർദ്ധിച്ചതായും ഇത്തരം അതിക്രമങ്ങൾ മൂലമുണ്ടാകുന്ന ഗുരുതരമായ പരിക്കുകൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികമായെന്നും ക്രിസ് ഡേ പറഞ്ഞു.

CPKC-യുടെ ഒരു വക്താവ് പറയുന്നതനുസരിച്ച്, ട്രെയിനിന്റെ മുകളിൽ കയറുന്നതും അതിൽ സഞ്ചരിക്കുന്നതും നിയമവിരുദ്ധവും അതീവ അപകടകരവുമാണ്. ഇത് ഗുരുതരമായ പരിക്കുകൾക്കോ മരണത്തിനോ കാരണമാവാം. കൂടാതെ, ട്രെയിനും റെയിൽവേ പാതയും സ്വകാര്യ സ്വത്താണ്, അതിനാൽ ആരും അതിന് മുകളിലൂടെയോ, താഴെയോ, അടുത്തുകൂടെയോ സഞ്ചരിക്കരുതെന്നും അവർ ഓർമ്മിപ്പിച്ചു.
വിദ്യാർത്ഥികൾ കാമ്പസുകളിലേക്ക് മടങ്ങിവരുന്ന സമയമായതിനാൽ, പ്രത്യേകിച്ച് പുതിയ വിദ്യാർത്ഥികൾ, മുതിർന്നവരെ അനുകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാനായി അപകടകരമായ പ്രവൃത്തികൾ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബോഗ്ലെ ആശങ്കപ്പെടുന്നു. താൻ കണ്ട സംഭവത്തിൽ യുവാവ് ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ കാൽ വഴുതിയെന്നും ചെറിയൊരു പിഴവ് സംഭവിച്ചിരുന്നെങ്കിൽ അത് വലിയ അപകടമായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Death within reach! Youth jumps on top of moving train; Shocking footage



