കീവ്: ഈ വർഷത്തെ ഏറ്റവും വലിയ വ്യോമാക്രമണങ്ങളിൽ ഒന്ന് നടത്തി റഷ്യ. 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് യുക്രെയ്നിന്റെ പടിഞ്ഞാറൻ ഭാഗങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയത്. യുക്രെയ്നിയൻ വ്യോമസേനയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ, പടിഞ്ഞാറൻ യുക്രെയ്നിലെ പ്രധാനപ്പെട്ട ഒരു അമേരിക്കൻ ഇലക്ട്രോണിക്സ് നിർമ്മാണ ഫാക്ടറിയെയാണ് റഷ്യ ലക്ഷ്യമിട്ടതെന്ന് പറഞ്ഞു. എന്നാൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടില്ല.
രാജ്യത്തിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളിലുള്ള യുദ്ധമുന്നണിയിൽ നിന്ന് വളരെ അകലെയാണ് യുക്രെയ്നിന്റെ പടിഞ്ഞാറൻ മേഖലകൾ. യുക്രെയ്നിന് പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന സൈനിക സഹായങ്ങളെല്ലാം സംഭരിക്കുന്നതും എത്തിക്കുന്നതും ഈ മേഖല വഴിയാണെന്നാണ് കരുതപ്പെടുന്നത്. ഈ വർഷം റഷ്യ നടത്തിയ മൂന്നാമത്തെ വലിയ വ്യോമാക്രമണമാണ് ഇത്. ഡ്രോണുകളുടെ എണ്ണമെടുത്താൽ എട്ടാമത്തെ വലിയ ആക്രമണമാണ് മിസൈൽ ആക്രമണം.
റഷ്യൻ ആക്രമണങ്ങൾ തുടരുന്നതിനിടെ യുക്രെയ്നും പ്രത്യാക്രമണങ്ങൾ ശക്തമാക്കി. റഷ്യയുടെ യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങളെയാണ് യുക്രെയ്ൻ ലക്ഷ്യമിടുന്നത്. റഷ്യയിലെ എണ്ണ ശുദ്ധീകരണശാലകൾ ആക്രമിച്ചതോടെ രാജ്യത്തെ മൊത്തവ്യാപാര പെട്രോൾ വില റെക്കോർഡ് ഉയരത്തിലെത്തി. കൂടാതെ, റഷ്യയിലെ നോവോശാഖ്തിൻസ്ക് എണ്ണ ശുദ്ധീകരണശാലയും വോറോനെഷ് മേഖലയിലെ ഇന്ധന കേന്ദ്രവും യുക്രെയ്ൻ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിച്ചു.
റഷ്യയുടെ അധീനതയിലുള്ള ഡൊനെറ്റ്സ്കിലെ ഡ്രോൺ വെയർഹൗസും ലോജിസ്റ്റിക് ഹബ്ബും ആക്രമിച്ചതായി യുക്രെയ്ൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. റഷ്യയുടെ ആക്രമണം നടക്കുന്നത് പാശ്ചാത്യ രാജ്യങ്ങൾ സമാധാന ഉടമ്പടിക്ക് ശ്രമിക്കുന്നതിനിടയിലാണ്. മൂന്ന് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ സമാധാനപരമായ ചർച്ചകൾക്ക് റഷ്യ തയ്യാറാകണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾക്ക് റഷ്യ തയ്യാറാണെന്ന് തോന്നുന്നില്ലെന്നും, ശക്തമായ സമ്മർദ്ദം ചെലുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറാണെന്ന് സെലെൻസ്കി ആവർത്തിച്ചു. 2019-ൽ ലോക നേതാക്കൾ പങ്കെടുത്ത യോഗത്തിൽ വെച്ചാണ് ഇരുവരും അവസാനമായി നേരിട്ട് കണ്ടത്. യുക്രെയ്നെ പിന്തുണയ്ക്കുന്നതിനുള്ള ഉറപ്പ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



