ഒന്റാറിയോ: ഒന്റാറിയോയിൽ ചെറിയ കാലയളവിലേക്ക് വീടുകൾ വാടകയ്ക്ക് നൽകുന്നതിന് (short-term rentals) പുതിയ ലൈസൻസിങ് നിയമങ്ങൾ വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഉടമകൾ. ഉയർന്ന ഫീസും സങ്കീർണ്ണമായ നിയമനടപടികളും കാരണം തങ്ങളുടെ വീടുകൾ വാടകയ്ക്ക് കൊടുക്കുന്നത് അവസാനിപ്പിക്കാനൊരുങ്ങുകയാണ് പലരും. പ്രവിശ്യയിലെ നിരവധി മുനിസിപ്പാലിറ്റികളാണ് പുതിയ നിയമം നടപ്പാക്കിയിരിക്കുന്നത്. ഒന്റാറിയോയിലെ കലാബോഗിയിൽ രണ്ട് കോട്ടേജുകളുള്ള ഗബ്രിയേൽ ലെക്ലർക്ക് പുതിയ നിയമങ്ങളെത്തുടർന്ന് തന്റെ കോട്ടേജുകൾ എയർബിഎൻബിയിൽ നിന്ന് പിൻവലിച്ചു.
മിക്ക മുനിസിപ്പാലിറ്റികളും ഇങ്ങനെയുള്ള നിയമങ്ങൾ കൊണ്ടുവരുമെന്ന് അറിയാമായിരുന്നെങ്കിലും, ഈ നിയമങ്ങളുടെ സങ്കീർണ്ണതകൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇൻഷുറൻസ്, ക്ലീനിങ്, പ്രോപ്പർട്ടി മെയിന്റനൻസ് തുടങ്ങിയ ചിലവുകൾക്ക് പുറമെ അധികമായി ഒരുപാട് ചിലവുകൾ വരുന്നത് അദ്ദേഹത്തെ നിരാശനാക്കുന്നുണ്ട്. കൂടുതൽ നിയമപരമായ ബുദ്ധിമുട്ടുകൾ കാരണം തങ്ങളുടെ രണ്ട് കോട്ടേജുകളും വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിൽ ഹ്രസ്വകാല വാടക ഭവനങ്ങൾ നിയന്ത്രിക്കാനുള്ള ഒരു ജനപ്രിയ മാർഗമായി മാറിയിരിക്കുകയാണ് ലൈസൻസിങ് നിയമങ്ങൾ.
എന്നാൽ ഈ നിയമങ്ങൾ കോട്ടേജ് ഉടമകൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ഗ്രേറ്റർ മഡവാസ്കയിൽ, ഹ്രസ്വകാല താമസത്തിനുള്ള ലൈസൻസിംഗിനായി പ്രതിവർഷം 300 ഡോളറാണ് നൽകേണ്ടത്. 28 ദിവസത്തിൽ താഴെ വാടകയ്ക്ക് നൽകാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ സെപ്റ്റിക് സിസ്റ്റം, പ്രോപ്പർട്ടി ലേഔട്ട് എന്നിവയുടെയെല്ലാം മാപ്പ് ഉൾപ്പെടെയുള്ള രേഖകൾ നൽകണം.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സമൂഹത്തിന്റെ ‘സ്വഭാവം’ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുക എന്നതാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യം.
വാടകയ്ക്ക് നൽകുന്ന വീടുകൾ രജിസ്റ്റർ ചെയ്യുന്നതിലൂടെ തീപിടിത്ത സുരക്ഷാ ചട്ടങ്ങൾ, കൂടിയ താമസക്കാരുടെ എണ്ണം, ശബ്ദ നിയമങ്ങൾ എന്നിവയെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റികൾക്ക് കഴിയും. പ്രവിശ്യയിലെ ഭവന പ്രതിസന്ധി കണക്കിലെടുത്ത് ഹ്രസ്വകാല വാടക വീടുകളുടെ എണ്ണം നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന് ചില മുനിസിപ്പാലിറ്റികൾ പറയുന്നു. എന്നാൽ ഈ നിയമങ്ങൾ ആഗ്രഹിച്ച ഫലം നൽകുന്നില്ലെന്നാണ് ചില കോട്ടേജ് ഉടമകളുടെ അഭിപ്രായം.
കലാബോഗി പീക്ക്സ് റിസോർട്ടിന് സമീപം മൂന്ന് ബെഡ്റൂം കോട്ടേജുള്ള കെല്ലി പെർസിവൽ-ഗ്രീൻ, മെയിന്റനൻസ് ചിലവുകൾക്കായി ഇടയ്ക്ക് വീട് വാടകയ്ക്ക് നൽകിയിരുന്നു.
എന്നാൽ പുതിയ ലൈസൻസിങ് നിയമങ്ങൾ കാരണം അവർ വാടക നൽകുന്നത് അവസാനിപ്പിച്ചു. നിയമങ്ങൾ അനുസരിക്കണമെങ്കിൽ ഓരോ തവണയും ആളുകൾ ഒഴിഞ്ഞ ശേഷം കാർബൺ മോണോക്സൈഡ്, സ്മോക്ക് ഡിറ്റക്ടറുകൾ എന്നിവ പരിശോധിക്കാൻ ഒരാളെ നിയമിക്കണം. അവർക്കും ഭർത്താവിനും രണ്ട് മണിക്കൂർ അകലെയാണ് താമസിക്കുന്നതെങ്കിൽ ഓരോ തവണയും ഇത് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. “ഇപ്പോൾ വാടക നൽകുന്നത് ലാഭകരമല്ലാതായി,” അവർ പറഞ്ഞു. പുതിയ നിയമങ്ങളോട് എല്ലാവരും വിയോജിക്കുന്നില്ല.
കലാബോഗിയിലെ സംവേർ ഇൻ ഹോട്ടൽ ജനറൽ മാനേജർ മേഗൻ ജെയിംസ് പുതിയ നിയമങ്ങളെ പിന്തുണയ്ക്കുന്നു. “ഒരു ബിസിനസ്സ് എന്ന നിലയിൽ വരുമാനം നേടുന്നുണ്ടെങ്കിൽ ലൈസൻസിങ് ഫീസും അടയ്ക്കാൻ തയ്യാറാകണം, ഇത് എല്ലാവർക്കും ഒരുപോലെ ബാധകമാക്കും,” അവർ പറഞ്ഞു. ശബ്ദമുണ്ടാക്കി അയൽക്കാർക്ക് ശല്യമുണ്ടാക്കുന്നത് നിയന്ത്രിക്കാനും സുരക്ഷാ കാര്യങ്ങൾ ഉറപ്പുവരുത്താനും പുതിയ നിയമങ്ങൾ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, ഈ നിയമങ്ങൾ ടൂറിസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഹാലിബർട്ടൺ കൗണ്ടിയിലെ ഓൾ സീസൺ കോട്ടേജ് റെന്റൽസ് ഉടമ ജെ.ടി ലോവ്സ് പറഞ്ഞു.
ചില മുനിസിപ്പാലിറ്റികൾക്ക് ഉയർന്ന ഫീസും മറ്റു ചിലതിന് കുറഞ്ഞ ഫീസുമാണ്. ഹ്രസ്വകാല വാടക വീടുകൾക്ക് ഏകീകൃതമായ നിയമങ്ങൾ നിലവിലില്ല. ഇതെല്ലാം നിയമലംഘനങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമങ്ങൾ കാരണം തന്റെ ബിസിനസ് പകുതിയായി കുറഞ്ഞുവെന്നും ഒരു മുഴുവൻ സമയ ജീവനക്കാരനെ പിരിച്ചുവിടേണ്ടി വന്നുവെന്നും ഏകദേശം 20 ക്ലീനിങ് ജോലികൾ നഷ്ടമായെന്നും ലോവ്സ് പറഞ്ഞു. “ഹ്രസ്വകാല വാടക വീടുകൾക്ക് ലൈസൻസിങ് വേണം.
പക്ഷെ അതിന്റെ വിശദാംശങ്ങളിലാണ് പ്രശ്നങ്ങളുള്ളത്,” അദ്ദേഹം കൂട്ടിച്ചേർത്തു. മുനിസിപ്പാലിറ്റികൾക്ക് ഈ പ്രക്രിയയെക്കുറിച്ച് വലിയ ധാരണയില്ലാത്തത് കാരണം ഇതിന് സമയമെടുക്കുമെന്ന് മിൻഡൻ ഹിൽസ് കൗൺസിലർ പാം സെയ്ൻ പറഞ്ഞു. ഹ്രസ്വകാല വാടക വീടുകൾക്ക് കൂടുതൽ താമസസൗകര്യം ഒരുക്കുന്നതിനും അതുപോലെ ടൂറിസം ജോലികൾക്കും പിന്തുണ നൽകുന്നതിനിടയിൽ ഒരു സന്തുലിതാവസ്ഥ കണ്ടെത്താൻ ശ്രമിക്കുകയാണ് മുനിസിപ്പാലിറ്റികളെന്നും അവർ പറഞ്ഞു.



