യുവാക്കളുടെ അകാലമരണത്തിന് ഭക്ഷണശീലം കാരണമാകുന്നുവെന്ന് പഠന റിപ്പോർട്ട്. മഞ്ചേരി മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർഥികൾ നടത്തിയ പഠനത്തിലാണ് ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം അസ്വാഭാവിക മരണങ്ങൾക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയത്. 39 വയസ്സിൽ താഴെയുള്ള യുവാക്കളിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ‘ഓർഗൻ സഡൻ ഡെത്ത് സ്റ്റഡി’ എന്ന പേരിലാണ് അവതരിപ്പിച്ചത്. എസ്. അജയ്, ആർ.എസ്. ആര്യ രാജ്, പി.പി. അപർണ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്.
2024 ജനുവരി ഒന്നിനും ഡിസംബർ 31-നും ഇടയിൽ അസ്വാഭാവിക മരണങ്ങൾ സംഭവിച്ചവരുടെ പോസ്റ്റ്മോർട്ടം പരിശോധനകൾ മഞ്ചേരി മെഡിക്കൽ കോളേജിൽ നടന്നിരുന്നു. ഇതിൽ 31 മരണങ്ങളും ഹൃദയാഘാതം മൂലമാണ് സംഭവിച്ചത്. ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം ഹൃദയധമനികളിൽ കൊഴുപ്പടിഞ്ഞ് രക്തയോട്ടം തടസ്സപ്പെടുത്തുന്നതാണ് ഹൃദയാഘാതത്തിന് പ്രധാന കാരണമെന്ന് പഠനം പറയുന്നു.
മരണം സംഭവിച്ചവരിൽ ഭൂരിഭാഗം പേരും രാത്രി പത്തിനും രാവിലെ ആറിനും ഇടയിലാണ് മരിച്ചത്. രാത്രിയിൽ വിശ്രമിക്കേണ്ട ഹൃദയം, ഭക്ഷണ ദഹനത്തിനായി അമിതമായി പ്രവർത്തിക്കേണ്ടി വന്നതാണ് മരണത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. ആറ് മാസം കൊണ്ടാണ് ഈ പഠന റിപ്പോർട്ട് തയ്യാറാക്കിയത്. മരിച്ചവരുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ശാസ്ത്രീയമായി വിശകലനം ചെയ്തുമാണ് പഠനം നടത്തിയത്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് അനാരോഗ്യകരമാണെന്നും, ശരിയായ ഭക്ഷണരീതി ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു.
ജങ്ക് ഫുഡുകൾ, വ്യായാമക്കുറവ്, പുകവലി, മദ്യം തുടങ്ങിയ മോശം ജീവിത ശൈലികളാണ് ചെറുപ്പക്കാരിൽ ഹൃദയാഘാതം വർധിക്കുന്നതിന് പിന്നിലെന്നത് സാധാരാണയായി കേട്ടുവരുന്ന കാര്യമാണ്. ഇവ തീർച്ചയായും ഒരു പങ്ക് വഹിക്കുന്നുണ്ട്. മാത്രമല്ല കോവിഡ്-19 വാക്‌സിനുകൾ എടുത്തതും ചെറുപ്പക്കാരിൽ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്ന ആശങ്കയും വർധിച്ചുവരുന്നതായി വിദഗ്ധർ പറയുന്നുണ്ട്. എന്നാൽ പലരും ജീവിതശൈലി പ്രശ്നങ്ങൾ മാറ്റാൻ നോക്കാതെ കൊവിഡ് വാക്സീനെ മാറ്റം കുറ്റംപറയുന്നുമുണ്ട്. എന്നാൽ അതല്ല വേണ്ടത്, പകരം ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായ നെഞ്ചുവേദന, ഹൃദയമിടിപ്പ്, ശ്വാസതടസം പോലെയുള്ളവ നിരീക്ഷിക്കൽ, വിശദീകരിക്കാനാവാത്ത ക്ഷീണമുള്ള യുവാക്കളിൽ ഹൃദയ പരിശോധനകൾക്ക് മുൻഗണന നൽകുക, നന്നായി ഭക്ഷണം കഴിക്കുക. ഇവയൊക്കെ ചെയ്യുന്നതോടൊപ്പം ഹൃദയത്തെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന സ്വയം തോന്നലും ഉണ്ടാവേണ്ടതാണ്.
Villain fast food, blame the Covid vaccine; The cause of sudden death in young people


