ഭാര്യയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഇന്ത്യൻ വംശജൻ നൽകിയ അപേക്ഷ പരിഗണിച്ച് നാടുകടത്തൽ നടപടികൾ തടഞ്ഞ് കാനഡ ഫെഡറൽ കോടതി. ഭാര്യക്ക് ADHD (Attention-Deficit/Hyperactivity Disorder – ADHD) ഉണ്ടെന്നും അവരെ കാനഡയിൽ ഒറ്റയ്ക്ക് വിട്ട് പോകാൻ കഴിയില്ലെന്നുമുള്ള ജഗ്ജിത് സിംഗിന്റെ അപേക്ഷ പരിഗണിച്ചാണ് ജഡ്ജി അവ്വി യാവോ-യാവോ ഗോയുടെ വിധി. സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് ഈ വിധി തുടക്കമിട്ടിരിക്കുന്നത്.
2021-ൽ ഒരു താത്കാലിക റെസിഡന്റ് വിസയിലാണ് ജഗ്ജിത് സിംഗ് കാനഡയിൽ എത്തുന്നത്. പിന്നീട് അഭയാർത്ഥിയായി കാനഡയിൽ കഴിയാൻ അപേക്ഷിച്ചു. തുടർന്ന് വിവാഹിതനാകുകയും ഭാര്യ സ്പോൺസർ ചെയ്തുകൊണ്ട് സ്ഥിരതാമസത്തിനുള്ള അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് അദ്ദേഹം അഭയാർത്ഥി പദവിക്കായുള്ള അപേക്ഷ പിൻവലിച്ചു.
എന്നാൽ, സ്ഥിരതാമസത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടയിൽ, നാടുകടത്താനുള്ള നടപടികൾക്ക് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) ഉത്തരവിട്ടു. ഇതിനെതിരെ ജഗ്ജിത് സിംഗ് ഫെഡറൽ കോടതിയെ സമീപിക്കുകയായിരുന്നു. തന്നെ തിരിച്ചയച്ചാൽ അപകടമുണ്ടാകുമെന്നും, തന്റെ ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങൾ കാരണം വേർപിരിയുന്നത് അവർക്ക് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.
ജഗ്ജിത് സിംഗിന്റെ വാദങ്ങൾ അംഗീകരിച്ച ജഡ്ജി, അദ്ദേഹത്തിന്റെ ഭാര്യക്ക് ADHD ഉണ്ടെന്നും രോഗാവസ്ഥ അവർക്ക് ദൈനംദിന കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും കണ്ടെത്തി. “കോടതിക്ക് മുന്നിലുള്ള തെളിവുകൾ പ്രകാരം, സിംഗിന്റെ ഭാര്യക്ക് ADHD ഉള്ളതിനാൽ സമ്മർദ്ദം, ദൈനംദിന ഉത്തരവാദിത്തങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ട്. ജഗ്ജിത് സിംഗ് ദിനചര്യകൾ ക്രമീകരിക്കാനും മരുന്നുകളും അപ്പോയിന്റ്മെന്റുകളും ഓർമ്മിപ്പിക്കാനും വൈകാരിക പിന്തുണ നൽകാനും സഹായിക്കുന്നുണ്ട്,” ജഡ്ജി വിധിയിൽ പറഞ്ഞു.
എന്നിരുന്നാലും, ഈ വിധിക്ക് വലിയ വിമർശനങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നേരിടേണ്ടി വന്നത്. ADHD അത്ര ഗൗരവമുള്ള ഒരു രോഗമല്ലെന്നും, ഈ വിധി യഥാർത്ഥത്തിൽ രോഗം ബാധിച്ചവരെ പോലും പരിഹസിക്കുന്നതിന് തുല്യമാണെന്നും പലരും പ്രതികരിച്ചു. “ഭാര്യക്ക് ADHD ഉണ്ടെന്ന പേരിൽ നാടുകടത്തൽ തടഞ്ഞ ജഡ്ജി, ഒരു മനുഷ്യാവകാശ പ്രവർത്തകയായിരുന്നു,” ഇങ്ങനെയാണ് ഒരാൾ സാമൂഹ്യമാധ്യമത്തിൽ കുറിച്ചത്. ഭാര്യക്ക് അദ്ദേഹത്തോടൊപ്പം ഇന്ത്യയിലേക്ക് പോകാമായിരുന്നെന്നും ചിലർ അഭിപ്രായപ്പെട്ടു.
1980-കളിൽ ഹോങ്കോങ്ങിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ അവ്വി യാവോ-യാവോ ഗോ, ജഡ്ജിയാകുന്നതിന് മുൻപ് ചൈനീസ് ആൻഡ് സൗത്ത് ഈസ്റ്റ് ഏഷ്യൻ ലീഗൽ ക്ലിനിക്കിന്റെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
Canada court blocks deportation of Indian man, wife has ADHD



