ഹൃദയാഘാതത്തെ തുടർന്ന് അടുത്തിടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരം കലാഭവൻ നവാസ് വിടപറഞ്ഞത്. മരിക്കുന്ന ദിവസം രാവിലെ നവാസിന് നെഞ്ചെരിച്ചിൽ അനുഭവപ്പെട്ടെങ്കിലും അഭിനയത്തോടുള്ള ആത്മാർഥത മൂലം ആശുപത്രിയിൽ പോകുന്നത് ഒരു ദിവസം നീട്ടിവയ്ക്കുകയായിരുന്നു. നെഞ്ചെരിച്ചിൽ ഉണ്ടായ വിവരം കുടുംബ ഡോക്ടറെ അറിയിച്ചുപ്പോൾ, ലക്ഷണങ്ങൾ മനസ്സിലാക്കി സാധാരണ നെഞ്ചെരിച്ചിൽ അല്ലെന്നും ഉടൻ ഏതെങ്കിലും ആശുപത്രിയിൽ എത്തണമെന്നും ഡോക്ടറും പറഞ്ഞിരുന്നു. എന്നാൽ നവാസ് ഇതൊന്നും ചെയ്തില്ല. സിനിമയുടെ തിരക്കിലായിരുന്ന നവാസ് പകൽ ഷൂട്ടിങ് കഴിഞ്ഞു ലോഡ്ജിലേക്ക് പോകുകയും അവിടെവെച്ച് ഹൃദയാഘാതം ഉണ്ടാകുകയുമായിരുന്നു. കന്നട സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ മരണവും ഹൃദയാഘാതം മൂലമാണ് സംഭവിച്ചത്. ഇത്തരത്തിൽ താരങ്ങൾക്കിടയിൽ ഹൃദയാഘാതം മൂലമുണ്ടാകുന്ന അപ്രതീക്ഷിത മരണങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ കാര്യത്തിൽ സംഭവങ്ങൾ മറിച്ചല്ല. യുവാക്കളും കുട്ടികളും വരെ ഹൃദയാഘാതം മൂലം മരിക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്, ഹൃദ്രോഗം തടയുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത്.
ഹൃദയാഘാതത്തിൻ്റെ കാരണങ്ങൾ
ഹൃദയ പേശികളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. പ്രത്യക്ഷത്തിൽ യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാത്ത 70% ആളുകളിലും പെട്ടെന്നുള്ള ഹൃദയാഘാതം സംഭവിക്കാമെന്ന് പഠനങ്ങൾ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന രക്തത്തിലെ പഞ്ചസാര, ഉയർന്ന കൊളസ്ട്രോൾ, പുകവലി എന്നിവ ഹൃദയാഘാത സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. 20 വയസ്സിൽ കൂടുതലുള്ളവർ ഈ ഘടകങ്ങൾ നിരീക്ഷിക്കാൻ പതിവായി ആരോഗ്യ പരിശോധനകൾ നടത്തേണ്ടത് പ്രധാനമാണ്.
എക്കോ, ടിഎംടി പോലുള്ള പരിശോധനകൾക്ക് പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത കണ്ടെത്താൻ കഴിഞ്ഞെന്നുവരില്ല, കാരണം അവ നിലവിലുള്ള ആരോഗ്യപ്രശ്നങ്ങളെ മാത്രമേ പലപ്പോഴും കാണിക്കാറുള്ളൂ. ഈ ടെസ്റ്റുകൾ നോർമലാണെന്ന് കരുതി ഭാവിയിൽ ഹൃദയാഘാതം ഉണ്ടാകില്ലെന്ന് ഉറപ്പിക്കാനാകില്ലെന്നും ഡോക്ടർമാർ പറയുന്നു .
ജീവിതശൈലിയും പ്രതിരോധവും
ആരോഗ്യകരമായ ഭക്ഷണം, പതിവായുള്ള വ്യായാമം, പുകവലി ഒഴിവാക്കുക എന്നിവയാണ് ഹൃദയത്തെ സംരക്ഷിക്കാൻ പ്രധാനമായും ചെയ്യേണ്ടത്. വറുത്തതും പൊരിച്ചതുമാ. ഭക്ഷണങ്ങൾ, ഉപ്പ്, എണ്ണ എന്നിവ കുറയ്ക്കാനും പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം എന്നിവ കഴിക്കാനും ഡോക്ടർമാർ ശുപാർശ ചെയ്യുന്നുണ്ട് . ആഴ്ചയിൽ അഞ്ച് ദിവസം, 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യാനും ശ്രദ്ധിക്കണം. ഓട്ടം, സൈക്ലിങ്, നീന്തൽ തുടങ്ങിയ എയ്റോബിക് വ്യായാമങ്ങൾ ഹൃദയത്തെ ശക്തിപ്പെടുത്തും. ഒരിക്കൽ ഹൃദയാഘാതം ഉണ്ടായവരിൽ രണ്ടാമത് ഹൃദയാഘാതം ഉണ്ടാവുന്നതിന്റെ സാധ്യത കുറയ്ക്കാനും എയ്റോബിക് വ്യായാമങ്ങൾക്ക് കഴിയും.
ലക്ഷണങ്ങൾ അവഗണിക്കുന്നത് അപകടം
നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങൾ അവഗണിക്കുന്നത് അപകടമാണ്, പ്രത്യേകിച്ച് 40 വയസ്സിനു മുകളിലുള്ളവർ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ചുമുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.
ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങൾക്കുണ്ടെങ്കിൽ, ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കും.
Don't ignore symptoms, they could be a sign of heart disease; Kalabhavan Navas' death is a warning



