ലോക രാഷ്ട്രീയത്തിലെ രണ്ട് വൻ ശക്തികൾ തമ്മിലുള്ള വ്യാപാരയുദ്ധത്തിന് താത്കാലിക വിരാമം. നിശ്ചിത സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ചരക്ക് താരിഫ് ഉയർത്തുന്നത് ഒഴിവാക്കാൻ യുഎസും ചൈനയും വ്യാപാര വെടിനിർത്തൽ 90 ദിവസത്തേക്ക് കൂടി നീട്ടി. തിങ്കളാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുസംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചതിന് പിന്നാലെ ബെയ്ജിംഗും നീട്ടിയതായി പ്രഖ്യാപിച്ചു.
ഈ നീട്ടൽ പ്രകാരം, അമേരിക്കൻ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരിക്കുന്ന 30% തീരുവ യുഎസ് നിലനിർത്തും, അതേസമയം ചൈന അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 10% തീരുവയും നിലനിർത്തും. നേരത്തെ ഈ വർഷം ആദ്യം ചൈനീസ് ഉത്പന്നങ്ങൾക്ക് 145% വരെയും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് 125% വരെയും തീരുവ ചുമത്തുമെന്ന് ഇരു രാജ്യങ്ങളും ഭീഷണി മുഴക്കിയിരുന്നു. മെയ് മാസത്തിൽ ജനീവയിൽ നടന്ന വ്യാപാര ചർച്ചകൾക്ക് ശേഷമാണ് ഈ നിരക്കുകൾ കുറച്ചത്.
‘വ്യാപാര അസന്തുലിതാവസ്ഥ’യും ‘അന്യായമായ വ്യാപാര രീതികളും’ പരിഹരിക്കുന്നതിനെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടത്താൻ പുതിയ നീട്ടൽ സമയം നൽകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 2024-ൽ ചൈനയുമായി ഏകദേശം 300 ബില്യൺ ഡോളറിന്റെ വ്യാപാരക്കമ്മിയാണ് യുഎസ് രേഖപ്പെടുത്തിയത്, ഇത് മറ്റ് വ്യാപാര പങ്കാളികളുമായുള്ള യുഎസിൻ്റെ ഏറ്റവും വലിയ കമ്മിയാണ്. യുഎസ് കയറ്റുമതിക്കാർക്ക് ചൈനയിൽ കൂടുതൽ പ്രവേശനം നേടാനും ഈ ചർച്ചകൾ ലക്ഷ്യമിടുന്നുണ്ട്.
വ്യാപാര വെടിനിർത്തൽ നീട്ടിയതിനെ ചൈനയിലെ യുഎസ് എംബസി സ്വാഗതം ചെയ്തു. ചൈനയും അമേരിക്കയും തമ്മിലുള്ള വിജയ-വിജയ സഹകരണമാണ് ശരിയായ പാതയെന്നും അടിച്ചമർത്തലും നിയന്ത്രണങ്ങളും ഒരിടത്തും എത്തിക്കില്ലെന്നും ചൈനീസ് എംബസി വക്താവ് പറഞ്ഞു. അതേസമയം, വ്യാപാര വെടിനിർത്തൽ നീട്ടിയത് അനിശ്ചിതത്വം വർദ്ധിപ്പിക്കുകയാണെന്നും, ഒരു യുഎസ് ബിസിനസ് ഉടമയായ ബെത്ത് ബെനിക്കെ ചൂണ്ടിക്കാട്ടി.
ട്രേഡ് വാർ ഉടലെടുത്തതിന് ശേഷം ഈ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകൾക്ക് കാര്യമായ തിരിച്ചടിയേറ്റിരുന്നു. യുഎസ് സർക്കാർ കണക്കുകൾ പ്രകാരം, 2024 ജൂണിനെ അപേക്ഷിച്ച് ഈ വർഷം ജൂണിൽ ചൈനീസ് ഉൽപ്പന്നങ്ങളുടെ യുഎസ് ഇറക്കുമതി പകുതിയോളമായി കുറഞ്ഞു. ഈ വർഷത്തിൻ്റെ ആദ്യ ആറ് മാസങ്ങളിൽ ചൈനയിൽ നിന്നുള്ള യുഎസ് ഇറക്കുമതി ഏകദേശം 15% കുറഞ്ഞപ്പോൾ, ചൈനയിലേക്കുള്ള അമേരിക്കൻ കയറ്റുമതി ഏകദേശം 20% കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നു.



