അമേരിക്കൻ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്ന ഉരുക്കുശാലയിൽ നിന്ന് മരണത്തിൻ്റെ തീനാളം ആകാശത്തേക്ക് ഉയർന്നു. അമേരിക്കയിലെ പെൻസിൽവേനിയയിലെ സ്റ്റീൽ പ്ലാൻ്റിലുണ്ടായ വൻ സ്ഫോടനത്തിൽ രണ്ട് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് പിറ്റ്സ്ബർഗിന് പുറത്തുള്ള യുഎസ് സ്റ്റീൽ ക്ലെയർടൺ പ്ലാൻ്റിൽ സ്ഫോടനമുണ്ടായത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരാളുടെ മൃതദേഹം തിരച്ചിലിനൊടുവിൽ വൈകുന്നേരത്തോടെയാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
പ്രാദേശിക പോലീസ് നേരത്തെ ഒരാളുടെ മരണം സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റ പത്ത് പേരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെങ്കിലും, അത്യാസന്ന നില തരണം ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കി. മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മടങ്ങി. കാണാതായ മറ്റ് തൊഴിലാളികൾ ആരുമില്ലെന്നും അധികൃതർ വ്യക്തമാക്കി.
സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ വൻതോതിലുള്ള വായുമലിനീകരണം ഭയന്ന് ഒരു മൈൽ ചുറ്റളവിലുള്ള താമസക്കാർ ജനലുകളും വാതിലുകളും അടച്ചിടണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു. ഇത് തിങ്കളാഴ്ച വൈകുന്നേരത്തോടെ പിൻവലിച്ചു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
മരിച്ചവരിൽ ഒരാളായ 39-കാരനായ തിമോത്തി ക്വിന്നിനെ കുടുംബം തിരിച്ചറിഞ്ഞു. മൂന്ന് കുട്ടികളുടെ പിതാവായ ഇദ്ദേഹം ഫിറ്റ്സ് ഹെൻറി സ്വദേശിയാണ്. മരിച്ച രണ്ടാമത്തെയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്റ്റേറ്റ് എമർജൻസി മാനേജ്‌മെൻ്റ് സർവീസുകളെയും പോലീസിനെയും പ്ലാൻ്റിലേക്ക് അയച്ചതായി ഗവർണർ ജോഷ് ഷാപ്പിറോ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കോക്കിംഗ് പ്ലാൻ്റാണ് ക്ലെയർടണിലേത്. പിറ്റ്സ്ബർഗിന് 15 മൈൽ (24 കിലോമീറ്റർ) തെക്കായാണ് ഈ സ്റ്റീൽ പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത്. സ്റ്റീൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന കൽക്കരി അധിഷ്ഠിത ഇന്ധനമായ കോക്കിൻ്റെ പ്രധാന ഉത്പാദകരാണിവർ. യുഎസ് സ്റ്റീലിന്റെ കണക്കനുസരിച്ച് ഏകദേശം 1,300 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പരിസ്ഥിതി മലിനീകരണത്തെ തുടർന്ന് മുൻകാലങ്ങളിൽ ദശലക്ഷക്കണക്കിന് ഡോളർ പിഴയൊടുക്കിയ പ്ലാൻ്റാണിത്. കഴിഞ്ഞ വർഷം 2 മില്യൺ ഡോളറും 2023-ൽ 2.2 മില്യൺ ഡോളറും പ്ലാൻ്റ് പിഴയൊടുക്കിയിരുന്നു.



