പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ കാനഡയിലെ രക്ഷിതാക്കൾക്ക് വലിയ ആശങ്കയാണ്. യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫ് നിരക്കുകൾ കാരണം സ്കൂൾ സാധനങ്ങൾക്ക് വലിയ വില വർധനവ് ഉണ്ടായേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാനഡയിൽ ഇതാദ്യമായാണ് ഇത്തരമൊരു പ്രതിസന്ധി സ്കൂൾ സാധനങ്ങളുടെ വിപണിയെ ബാധിക്കുന്നത്. പ്രധാനമായും ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കും വസ്ത്രങ്ങൾക്കും വലിയ വിലവർധനവുണ്ടാകും.
സൗത്ത് ഈസ്റ്റ് ഏഷ്യയിൽ നിന്ന് അമേരിക്ക വഴി കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളെയാണ് ഈ താരിഫ് പ്രധാനമായും ബാധിക്കുകയെന്ന് റീട്ടെയിൽ അനലിസ്റ്റ് ബ്രൂസ് വിൻഡർ പറഞ്ഞു. പല കമ്പനികളും താരിഫ് നിരക്കുകൾ മുൻകൂട്ടി കണ്ട് ഉത്പന്നങ്ങൾ സംഭരിച്ചിരുന്നു. അതിനാൽ അത്തരം ഉത്പന്നങ്ങൾക്ക് വില കൂടാൻ സാധ്യതയില്ല. എന്നാൽ, കാനഡയിലെ ചില വലിയ ബ്രാൻഡുകൾ അമേരിക്കയിലെ വില വർധനവിന് അനുസരിച്ച് ഇവിടെയും വില കൂട്ടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾത്തന്നെ സ്കൂൾ സാധനങ്ങൾക്ക് വില കൂടിയതായി 89% കനേഡിയൻ രക്ഷിതാക്കളും കരുതുന്നതായി ഓൺലൈൻ ഷോപ്പിങ് റിവാർഡ് പ്രോഗ്രാമായ രാകുട്ടൻ.സി.എ (Rakuten.ca) നടത്തിയ ഒരു പഠനം പറയുന്നു. ഈ പഠനത്തിൽ 76% ആളുകളും വില വർധനവിന് കാരണം പണപ്പെരുപ്പമാണെന്നാണ് പറയുന്നത്, താരിഫ് നിരക്കുകളെക്കുറിച്ച് ഈ പഠനത്തിൽ പരാമർശിക്കുന്നില്ല. കൂടാതെ, സർവ്വേയിൽ പങ്കെടുത്ത 75% ആളുകളും വില കുറഞ്ഞ സാധനങ്ങൾ വാങ്ങാനായി ഡീൽ സൈറ്റുകളെയും മറ്റും ആശ്രയിക്കുന്നവരാണ്.
പലപ്പോഴും താരിഫ് നിരക്കുകൾ കാരണം വില കൂടുമെന്ന് കരുതി ആവശ്യമുളളതിനേക്കാൾ സാധനങ്ങൾ രക്ഷിതാക്കൾ വാങ്ങി കൂട്ടാറുണ്ടെന്ന് സാമ്പത്തിക വിദഗ്ധനായ ആദം ചാപ്മാൻ പറയുന്നു. അതിനാൽ കുട്ടികൾക്ക് ശരിക്കും ആവശ്യമായത് മാത്രം വാങ്ങാൻ ശ്രമിക്കണമെന്ന് അദ്ദേഹം രക്ഷിതാക്കളോട് നിർദേശിക്കുന്നു. അനാവശ്യമായവ ഒഴിവാക്കി ആവശ്യങ്ങൾ മാത്രം വാങ്ങുന്നത് സാമ്പത്തികപരമായ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിൽ സാധനങ്ങൾ വാങ്ങുമ്പോൾ താരിഫ് നിരക്കുകൾ ഒരു പ്രധാന വിഷയമായി മാറിയതോടെ സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒട്ടാവയിലെ ഒരു കുട്ടികളുടെ കൺസൈൻമെൻ്റ് സ്റ്റോറായ ‘ദി ത്രിഫ്റ്റഡ് മിനി’-യിലെ എലിസബത്ത് ഫെർഗൂസൺ പറയുന്നു, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ കച്ചവടം വളരെ മെച്ചപ്പെട്ടതാണ്. കൂടാതെ കൂടുതൽ ആളുകൾ കടയിൽ വരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പ്രാദേശിക ബിസിനസുകളെ പിന്തുണയ്‌ക്കുക, സുസ്ഥിരമായ ഉത്പന്നങ്ങൾ വാങ്ങുക തുടങ്ങിയ കാരണങ്ങളും ആളുകൾ സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വാങ്ങാൻ തിരഞ്ഞെടുക്കുന്നതിന് പിന്നിലുണ്ടെന്ന് എലിസബത്ത് പറയുന്നു.



