കനേഡിയൻ യുവാക്കൾ ഇന്ത്യൻ ദമ്പതികളെ വംശീയമായി അധിക്ഷേപിച്ചെന്ന് പരാതി. അയർലന്‍ഡിൽ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ ശാരീരിക ഉപദ്രവം റിപ്പോര്‍ട്ട് ചെയ്യപ്പടുന്നതിനിടെയാണ് സമാനമായ അനുഭവങ്ങൾ കാനഡയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മൂന്ന് യുവാക്കൾ ഇന്ത്യന്‍ ദമ്പതികളുടെ കാറിനെ പിന്തുടരുകയും അസഭ്യം വിളിക്കുകയുമായിരുന്നു.
ഒന്റാരിയോയിലുള്ള പീറ്റർബറോയിൽ വെച്ച് ഒരു കൂട്ടം കനേഡിയൻ യുവാക്കൾ ഇന്ത്യൻ ദമ്പതികളെ വംശീയമായി അധിക്ഷേപിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ലാൻസ്‌ഡൗൺ പ്ലേസ് മാളിലെ പാർക്കിങ് സ്ഥലത്തുവെച്ചായിരുന്നു സംഭവം. ദമ്പതികളെ അസഭ്യം പറയുകയും, വംശീയാധിക്ഷേപം നടത്തുകയും, കാർ തടയുകയും പിന്നീട് കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്ത യുവാക്കളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ തുടർന്ന് ഭയന്നുപോയ ദമ്പതികളിലൊരാളായ ഇന്ത്യൻ യുവാവ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. സംഭവം നടന്ന ദിവസം ഇന്ത്യൻ ദമ്പതികൾ പാർക്ക് ചെയ്തിരുന്ന കാറിന് മുന്നിൽ ഒരു പിക്അപ്പ് ട്രക്ക് തടസ്സമായി കിടന്നിരുന്നു. ട്രക്കിലുണ്ടായിരുന്ന മൂന്ന് യുവാക്കളാണ് ദമ്പതികളെ അധിക്ഷേപിച്ചത്.
ഇന്ത്യൻ യുവാവ് നടന്ന സംഭവങ്ങൾ ക്യാമറയിൽ പകർത്താൻ ശ്രമിച്ചപ്പോൾ, ട്രക്കിലുണ്ടായിരുന്ന ഒരാൾ, “നിന്നെ കാറിൽ നിന്നും ഇറക്കി ഞാൻ കൊല്ലണോ?” എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തി. “ഹേയ്, വലിയ മൂക്കാ, ഞാൻ നിന്നെ തൊട്ടോ? തൊട്ടോ ഇല്ലയോ? എന്റെ ചോദ്യത്തിന് ഉത്തരം പറ, താനൊരു ഇമ്മിഗ്രന്റല്ലേ?” എന്നെല്ലാം പറഞ്ഞുകൊണ്ട് അവർ അധിക്ഷേപിക്കുന്നത് വീഡിയോയിൽ കാണാം. ശേഷം കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ കാറിൽ നിന്നിറങ്ങി ഇന്ത്യൻ ദമ്പതികളുടെ കാറിനുമേൽ അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവം നടന്ന ശേഷം താനും തന്റെ പങ്കാളിയും മാനസികമായി തകർന്നിരിക്കുകയാണെന്നും, തങ്ങൾക്ക് നീതി ലഭിക്കണമെന്നും, ഇത് മറ്റാർക്കും സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് വീഡിയോകൾ പങ്കുവെക്കുന്നതെന്നും ഇന്ത്യൻ യുവാവ് ഫേസ്ബുക്കിൽ കുറിച്ചു. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിലുള്ള ആളുകൾ അക്രമികളെ തിരിച്ചറിഞ്ഞു.
ശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ കവാർത്ത ലേക്ക്‌സ് സിറ്റിയിൽ നിന്നുമുള്ള 18 വയസ്സുകാരനെ അറസ്റ്റ് ചെയ്യുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് കേസെടുക്കുകയും ചെയ്തു. സെപ്റ്റംബർ 16-ന് ഇയാൾ കോടതിയിൽ ഹാജരാകണം.
ഈ സംഭവത്തെക്കുറിച്ച് പീറ്റർബറോ പോലീസ് മേധാവി സ്റ്റുവർട്ട് ബെറ്റ്‌സ് പറഞ്ഞതിങ്ങനെ, “സംഭവം നടന്ന ജൂലൈ 29-ന് തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളും അതിലെ വംശീയ അധിക്ഷേപങ്ങളും പോലീസ് പരിശോധിച്ചു. ഈ ദൃശ്യങ്ങൾ കണ്ട ആർക്കും മനസ്സിലാകും ഇത്തരത്തിലുള്ള പെരുമാറ്റം നമ്മുടെ സമൂഹത്തിലോ മറ്റു സമൂഹങ്ങളിലോ അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല.”
Indian immigrant': Indian couple racially abused in Canada; Man arrested



