ഉക്രെയ്ൻ യുദ്ധം സംബന്ധിച്ച നിർണായക സമാധാന ചർച്ചകൾക്കായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അടുത്തയാഴ്ച അലാസ്കയിൽ കൂടിക്കാഴ്ച നടത്തും. ഓഗസ്റ്റ് 15-ന് നടക്കുന്ന ഈ കൂടിക്കാഴ്ചയെക്കുറിച്ച് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. റഷ്യയുമായി താരതമ്യേന അടുത്ത സ്ഥലമായതുകൊണ്ട് തന്നെ അലാസ്കയിലെ കൂടിക്കാഴ്ചയെ ക്രെംലിനും സ്വാഗതം ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഉക്രെയ്ൻ ചില പ്രദേശങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറായേക്കുമെന്ന് ട്രംപ് നേരത്തെ സൂചന നൽകിയിരുന്നു. “മൂന്നര വർഷമായി യുദ്ധം നടക്കുന്ന ഒരു പ്രദേശത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.
ഒരുപാട് റഷ്യക്കാരും ഉക്രേനിയൻകാരും മരിച്ചു. ഇത് വളരെ സങ്കീർണമായ വിഷയമാണ്. ചില പ്രദേശങ്ങൾ നമുക്ക് തിരികെ ലഭിക്കും, ചിലത് കൈമാറ്റം ചെയ്യേണ്ടിവരും. ഇരു രാജ്യങ്ങൾക്കും മെച്ചപ്പെട്ട രീതിയിൽ പ്രദേശങ്ങൾ വെച്ചുമാറാൻ സാധ്യതയുണ്ട്,” ട്രംപ് പറഞ്ഞു. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച്, യുദ്ധം അവസാനിപ്പിക്കാൻ കിഴക്കൻ ഉക്രെയ്നിലെ ഡോൺബാസ് മേഖല മുഴുവനായും ക്രിമിയയും റഷ്യയ്ക്ക് വിട്ടുനൽകാൻ ധാരണയായേക്കുമെന്നാണ് സൂചന. എന്നാൽ, റഷ്യ ഭാഗികമായി കൈവശം വച്ചിരിക്കുന്ന ഖേർസൺ, സപ്പോരിജിയ മേഖലകൾ റഷ്യ വിട്ടുകൊടുക്കും. എന്നാൽ, ഈ നിർദേശങ്ങളോട് യൂറോപ്യൻ രാജ്യങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നത് വ്യക്തമല്ല.
അതേസമയം, രാജ്യത്തിന്റെ ഒരു തുണ്ട് ഭൂമി പോലും ശത്രുക്കൾക്ക് വിട്ടുകൊടുക്കില്ലെന്ന് ഉക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. “ഉക്രെയ്നിന്റെ ഭൂപ്രദേശത്തെ സംബന്ധിച്ചുള്ള തീരുമാനം രാജ്യത്തിന്റെ ഭരണഘടനയിലുണ്ട്. അതിൽ നിന്ന് ആർക്കും വ്യതിചലിക്കാൻ സാധിക്കില്ല. ഉക്രേനിയക്കാർ തങ്ങളുടെ ഭൂമി ശത്രുക്കൾക്ക് നൽകില്ല,” സെലെൻസ്കി പറഞ്ഞു. സമാധാനം ലക്ഷ്യമിട്ടുള്ള ഏത് ചർച്ചകൾക്കും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയെ ഭീഷണിപ്പെടുത്തി ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്ന ട്രംപ്, ഇപ്പോൾ പുടിനുമായി സമാധാന ചർച്ചകൾക്ക് തയ്യാറാകുന്നത് ശ്രദ്ധേയമാണ്. ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ ഓഗസ്റ്റ് 8 വരെ റഷ്യക്ക് സമയം നൽകിയിരുന്നു. അല്ലാത്തപക്ഷം കൂടുതൽ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, സമയപരിധി അവസാനിച്ചിട്ടും ഉപരോധങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകളില്ല.



