കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ ഹിരണ്ദാസ് മുരളി എന്ന വേടനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കി. പ്രതി കേരളത്തിൽ നിന്ന് രക്ഷപ്പെട്ടതായി സൂചന ലഭിച്ചതിനെ തുടർന്ന് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തൃക്കാക്കര എ.സി.പി.യുടെ നേതൃത്വത്തിൽ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18-ലേക്ക് മാറ്റിയ സാഹചര്യത്തിൽ, കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലെന്നും അതിനാൽ നിയമ നടപടികൾക്ക് തടസ്സമില്ലെന്നും പൊലീസ് വ്യക്തമാക്കി. വേടന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഉടൻ തന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
വേടൻ ഒളിവിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തൃശൂരിലുള്ള ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വേടനെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടിൽ നിന്നും കണ്ടെടുത്ത ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി. പരാതിക്കാരിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാൾ നിലവിൽ എവിടെയാണെന്ന് കണ്ടെത്താനായി വേടന്റെ ലൊക്കേഷൻ പരിശോധിച്ചു വരികയാണെന്നും പൊലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.
യുവ ഡോക്ടറായ കോട്ടയം സ്വദേശിനിയാണ് വേടനെതിരെ ബലാത്സംഗ പരാതി നൽകിയത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഈ കാലയളവിൽ ലഹരി ഉപയോഗിച്ച് ആറ് തവണ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. പി.ജി.ക്ക് പഠിക്കുന്ന കാലത്ത് സമൂഹ മാധ്യമങ്ങളിലൂടെയാണ് വേടനുമായി പരിചയപ്പെട്ടതെന്നും യുവതി പറയുന്നു. 2021 ഓഗസ്റ്റിൽ തന്റെ ഫ്ലാറ്റിലെത്തിയ വേടൻ ആദ്യമായി പീഡിപ്പിക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു. എന്നാൽ 2023-ൽ ‘ടോക്സിക്’ ആണെന്ന് പറഞ്ഞ് ഇയാൾ ബന്ധത്തിൽ നിന്ന് പിന്മാറിയതായി യുവതി മൊഴി നൽകി. വേടന്റെ ആൽബം നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. അതേസമയം, യുവതിയുമായുള്ള ബന്ധം ഉഭയ സമ്മത പ്രകാരമായിരുന്നുവെന്നാണ് പറഞ്ഞ് വേടൻ നേരത്തേ രംഗത്തെത്തിയിരുന്നു.



