ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50% ഇറക്കുമതി താരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎസ് റീട്ടെയിൽ കമ്പനികൾ. ഇതേത്തുടർന്ന്, ബദൽ മാർഗങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ അമേരിക്കൻ റീട്ടെയിലർമാർ ഇന്ത്യൻ ടെക്സ്റ്റൈൽ കയറ്റുമതിക്കാരുമായി ചർച്ചകൾ ആരംഭിച്ചതായി എൻഡിടിവി പ്രോഫിറ്റ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ടെക്സ്റ്റൈൽസ്, വസ്ത്ര വ്യവസായത്തിന്റെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് യുഎസ്. 2025 മാർച്ച് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ 36.61 ബില്യൺ ഡോളറിന്റെ മൊത്തം ടെക്സ്റ്റൈൽസ്, വസ്ത്ര കയറ്റുമതിയുടെ 28 ശതമാനവും അമേരിക്കയിലേക്കായിരുന്നു.
പുതിയ ഇറക്കുമതി തീരുവ നിലവിൽ വരുന്നതോടെ ഉത്പന്നങ്ങളുടെ വില 30% മുതൽ 35% വരെ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അമേരിക്കയിലേക്കുള്ള ഓർഡറുകളിൽ 40% മുതൽ 50% വരെ ഇടിവുണ്ടാക്കാനും, ഏകദേശം 4-5 ബില്യൺ ഡോളറിന്റെ നഷ്ടം വരുത്താനും സാധ്യതയുണ്ടെന്ന് വ്യവസായ രംഗത്തുള്ളവർ പറയുന്നു. പുതിയ സാഹചര്യത്തിൽ കുറഞ്ഞ തീരുവയുള്ള മറ്റ് രാജ്യങ്ങളിൽ ഉത്പാദന ശേഷിയുണ്ടോ എന്ന് തങ്ങളുമായി ചർച്ച ചെയ്യുന്നുണ്ടെന്ന് ഗോകൾദാസ് എക്സ്പോർട്ട്സ് അറിയിച്ചു.
തമിഴ്നാട്ടിലെ പ്രമുഖ ടെക്സ്റ്റൈൽ കേന്ദ്രമായ തിരുപ്പൂരിലെ ഒരു കയറ്റുമതിക്കാരൻ തൻ്റെ അമേരിക്കൻ കസ്റ്റമർ 80,000 ഡോളറിന്റെ ടീ-ഷർട്ടുകളുടെയും വസ്ത്രങ്ങളുടെയും ഷിപ്പ്മെന്റ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തി. അധിക ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറാൻ സാധിക്കാത്തതാണ് ഇതിന് കാരണം. വില കുറയ്ക്കാൻ അവർ ആവശ്യപ്പെട്ടതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ കയറ്റുമതിക്കാരൻ പറഞ്ഞു. ചില കമ്പനികൾ സാധനങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ വിലക്കിഴിവ് നൽകാൻ ആലോചിക്കുന്നുണ്ട്.
ഇറക്കുമതി താരിഫ് വർധിപ്പിച്ച സാഹചര്യത്തിൽ അമേരിക്കൻ റീട്ടെയിലർമാർ ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് ശ്രദ്ധ മാറ്റാൻ സാധ്യതയുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്ത്രങ്ങൾക്ക് 20% മാത്രമാണ് താരിഫ്. വസ്ത്രനിർമ്മാതാക്കളുടെ സംഘടനയായ ക്ലോത്തിംഗ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മുഖ്യ ഉപദേഷ്ടാവ് രാഹുൽ മേത്ത പറയുന്നതനുസരിച്ച്, 50% ഇറക്കുമതി താരിഫ് കാരണം ഇന്ത്യൻ വസ്ത്രങ്ങൾക്ക് ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് 30% മുതൽ 35% വരെ അധികച്ചെലവ് വരും. ഇത് ഫാക്ടറികൾ അടച്ചുപൂട്ടാനും തൊഴിലില്ലായ്മ വർധിക്കാനും കാരണമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിനുള്ള പിഴയായാണ് ഇന്ത്യക്കെതിരെ ട്രംപ് ഈ നീക്കം നടത്തിയത്. രണ്ട് ഘട്ടങ്ങളിലായി 25% വീതം തീരുവയാണ് ഏർപ്പെടുത്തിയത്. ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിൽ റഷ്യൻ എണ്ണ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്തുന്നത് ആവശ്യവും ഉചിതവുമാണെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ ഈ നടപടി ‘അന്യായവും ന്യായീകരണമില്ലാത്തതും’ ആണെന്ന് ഇന്ത്യ പ്രതികരിച്ചു. സ്വന്തം ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് മാർക്കറ്റ് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും 1.4 ബില്യൺ ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇന്ത്യ വ്യക്തമാക്കി. മറ്റ് പല രാജ്യങ്ങളും സ്വന്തം ദേശീയ താൽപര്യങ്ങൾക്കായി ചെയ്യുന്ന കാര്യത്തിന് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നത് നിർഭാഗ്യകരമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.



