ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡോയിൽ വാങ്ങിയതിനെ തുടർന്ന് അമേരിക്ക ഇന്ത്യക്ക് മേൽ അധിക താരിഫ് ചുമത്തിയതോടെ ഇന്ത്യൻ കയറ്റുമതി മേഖലക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ലെതർ, വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ യുഎസ് വിപണിയെ ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് താരിഫ് വർധനവ് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്. റഷ്യയുമായുള്ള ക്രൂഡോയിൽ ഇടപാടിൽ നിന്ന് ഇന്ത്യ പിൻമാറില്ലെന്ന് ഇതിനോട് പ്രതികരിച്ചപ്പോൾ, യു.എസ്. തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇത് ഇന്ത്യയുടെ കയറ്റുമതി രംഗത്തെ സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തുന്നുണ്ട്.
തുടക്കത്തിൽ 25% താരിഫാണ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് യു.എസ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇത് 50 ശതമാനമാക്കി ഉയർത്താൻ അമേരിക്ക തീരുമാനിച്ചു. ഈ അധിക താരിഫ് ഇന്ത്യൻ ഉത്പന്നങ്ങളുടെ യുഎസ് വിപണിയിലെ വില വർധനവിന് കാരണമാകും. ഇത് കയറ്റുമതിയിൽ 40 മുതൽ 50 ശതമാനം വരെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. പ്രത്യേകിച്ച്, അമേരിക്കൻ വിപണിയിൽ മറ്റ് രാജ്യങ്ങളുമായി ഇന്ത്യക്ക് മത്സരം നേരിടുന്ന മേഖലകളിലാണ് താരിഫ് വർധനവ് വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുള്ളത്.
താരിഫ് വർധനവ് ബാധിക്കുന്ന വിവിധ ഉത്പന്നങ്ങൾ:
ചെമ്മീൻ 50%
ഓർഗാനിക് കെമിക്കൽസ് 54%
കാർപെറ്റുകൾ 52.9%
വസ്ത്രങ്ങൾ 60.3% മുതൽ 63.9% വരെ
രത്നങ്ങളും സ്വർണ്ണ ഉത്പന്നങ്ങളും 52.1%
സ്റ്റീൽ, അലുമിനിയം, കോപ്പർ ഉത്പന്നങ്ങൾ 51.7%
യന്ത്രഭാഗങ്ങൾ 51.3%
വാഹനങ്ങളും അനുബന്ധഘടകങ്ങളും 26%
ഫർണിച്ചറുകൾ 52.3%
എന്നിവയെയാണ് അധിക താരിഫ് നേരിട്ട് ബാധിക്കുക. എന്നാൽ മരുന്നുകൾ, സ്മാർട്ട് ഫോണുകൾ, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയെ തത്കാലം താരിഫ് വർദ്ധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ട്രംപിന്റെ താരിഫ് നയം ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് വലിയ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഇത് കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഈ താരിഫ് യുദ്ധം എങ്ങനെ അവസാനിക്കുമെന്നും ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധങ്ങളെ ഇത് എങ്ങനെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കുമെന്നും കണ്ടറിയേണ്ടതുണ്ട്.
Shrimp, textiles, leather, gems; Indian products threatened by Trump’s tariffs


