2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യയുമായി ചേർന്ന് പ്രവർത്തിച്ചു എന്ന ആരോപണങ്ങളിൽ, ഡൊണാൾഡ് ട്രംപിനെ മനഃപൂർവ്വം കുടുക്കാൻ രാഷ്ട്രീയ എതിരാളികൾ ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ഗ്രാൻഡ് ജൂറി ഹിയറിംഗിന് ഉത്തരവിട്ട് അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടി. ട്രംപിന്റെ മുൻ ഭരണകൂടം റഷ്യയുമായുള്ള ബന്ധം മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ട്രംപ് നിരന്തരം ഉന്നയിച്ചതിനെ തുടർന്ന് ശക്തമായ നടപടികളുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് ബോണ്ടി. പ്രോസിക്യൂട്ടർമാർ ഗ്രാൻഡ് ജൂറിക്ക് മുന്നിൽ തെളിവുകൾ സമർപ്പിക്കും.
പൊതുജനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗ്രാൻഡ് ജൂറിയാണ് ഔദ്യോഗികമായി കുറ്റങ്ങൾ ചുമത്തേണ്ടതുണ്ടോയെന്ന് തീരുമാനിക്കുക. അതേസമയം, ആരൊക്കെയാണ് കുറ്റാരോപിതരാകാൻ സാധ്യതയുള്ളതെന്നും എന്തായിരിക്കും കുറ്റങ്ങൾ എന്നും നിലവിൽ വ്യക്തമല്ല.
ട്രംപിനെതിരെയുള്ള ‘വർഷങ്ങൾ നീണ്ട അട്ടിമറി’യാണ് റഷ്യഗേറ്റ് ആരോപണങ്ങൾക്ക് പിന്നിലെന്ന് യു.എസ്. ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് തുൾസി ഗബ്ബാർഡ് കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. ഒബാമയുടെ ഭരണകൂടം രാഷ്ട്രീയ നേട്ടങ്ങൾക്കായി റഷ്യൻ ഇടപെടലുകൾ സംബന്ധിച്ച വിവരങ്ങൾ വളച്ചൊടിച്ച് ട്രംപിനെതിരെ ഉപയോഗിച്ചുവെന്നായിരുന്നു ഗബ്ബാർഡിന്റെ ആരോപണം. ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ട്രംപ്, ഒബാമയ്ക്കെതിരെ “രാജ്യദ്രോഹക്കുറ്റം” ആരോപിച്ചിരുന്നു.
ജോൺ ഡർഹാമിന്റെ അന്വേഷണ റിപ്പോർട്ടിനൊപ്പം അടുത്തിടെ പുറത്തുവിട്ട അനുബന്ധ റിപ്പോർട്ടിൽ, ഹിലരി ക്ലിന്റൺ ട്രംപിനെ റഷ്യൻ ചാരനായി ചിത്രീകരിക്കാൻ ഒരു പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളുണ്ട്. ഒരു ഇന്റലിജൻസ് ഉറവിടത്തിൽ നിന്നുള്ള 2016 മാർച്ച് മാസത്തിലെ ഒരു മെമ്മോയാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. ഇതൊരു രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗം മാത്രമായിരുന്നുവെന്ന് ട്രംപിന്റെ ഡെമോക്രാറ്റിക് എതിരാളികൾ വാദിക്കുമ്പോൾ, ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥരും ഈ ഗൂഢാലോചനയുടെ ഭാഗമായിരുന്നോ എന്ന ചോദ്യം ട്രംപ് അനുകൂലികൾ ഉയർത്തുന്നുണ്ട്.
അതേസമയം, 2017-ൽ അമേരിക്കൻ ഇന്റലിജൻസ് വിഭാഗം റഷ്യൻ ഇടപെടലുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ, റഷ്യ ക്ലിന്റന്റെ പ്രചാരണത്തെ ദോഷകരമായി ബാധിക്കാനും ട്രംപിനെ സഹായിക്കാനും ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. 2020-ൽ സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയുടെ ഇരുപാർട്ടികളും അംഗീകരിച്ച ഒരു റിപ്പോർട്ടും ഈ കണ്ടെത്തലുകൾ ശരിവെച്ചിരുന്നു. എന്നിരുന്നാലും, 2023-ൽ പ്രസിദ്ധീകരിച്ച ഡർഹാമിന്റെ പ്രധാന റിപ്പോർട്ടിൽ, ട്രംപിനെതിരെയുള്ള എഫ്.ബി.ഐയുടെ ആദ്യ അന്വേഷണം “കൃത്യമായ രീതിയിലുള്ള വിശകലനമില്ലാത്തതും” “അടിസ്ഥാനമില്ലാത്തതുമായ വിവരങ്ങളെ” ആശ്രയിച്ചുള്ളതായിരുന്നുവെന്നും കണ്ടെത്തി.
ട്രംപിനെ റഷ്യയുമായി ബന്ധിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങൾ ഒരു വശത്ത് ശക്തിപ്പെടുമ്പോൾ, മറുവശത്ത് റഷ്യൻ ഇടപെടലുകൾ തിരഞ്ഞെടുപ്പ് ഫലത്തെ മാറ്റിമറിച്ചില്ലെന്നും അവ സമൂഹത്തിൽ ഭിന്നത വളർത്താൻ മാത്രമായിരുന്നുവെന്നും യു.എസ്. ഇന്റലിജൻസ് ഏജൻസികൾ പറയുന്നു. ഈ സാഹചര്യത്തിൽ പുതിയ ഗ്രാൻഡ് ജൂറി അന്വേഷണം അമേരിക്കൻ രാഷ്ട്രീയത്തിൽ വീണ്ടും കോളിളക്കമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



