കഴിഞ്ഞ വർഷം 149 പേരുടെ മരണത്തിനിടയാക്കിയ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാൾ ഭീകരാക്രമണക്കേസിലെ പ്രതികളുടെ വിചാരണ മോസ്കോയിൽ ആരംഭിച്ചു. കനത്ത സുരക്ഷയിലാണ് വിചാരണ നടപടികൾ നടക്കുന്നത്. ആക്രമണത്തിൽ പരിക്കേറ്റ 600-ൽ അധികം ആളുകളുടെ മൊഴികളും കേസിൽ നിർണ്ണായകമാകും. നാലംഗ സംഘം റോക്ക് ബാൻഡ് കോൺസെർട്ടിനായി കാത്തുനിന്ന ആളുകൾക്ക് നേരെ വെടിയുതിർത്ത ശേഷം കെട്ടിടത്തിന് തീയിടുകയായിരുന്നു.
ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, യാതൊരുവിധ തെളിവുകളുമില്ലാതെ ആക്രമണത്തിന് പിന്നിൽ യുക്രൈനാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും മറ്റ് റഷ്യൻ ഉദ്യോഗസ്ഥരും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ യുക്രൈൻ ശക്തമായി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം നാല് പ്രതികളും യുക്രൈനിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതായും റഷ്യയുടെ ഉന്നത ക്രിമിനൽ അന്വേഷണ ഏജൻസിയായ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അറിയിച്ചു.
താജിക്കിസ്ഥാൻ പൗരന്മാരായ നാല് പ്രധാന പ്രതികളെ ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം അറസ്റ്റ് ചെയ്യുകയും പിന്നീട് മോസ്കോ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. മറ്റ് പ്രതികളെല്ലാം അക്രമികളെ സഹായിച്ചവരാണെന്നാണ് റഷ്യൻ അന്വേഷണ ഏജൻസി പറയുന്നത്. കേസിലെ ആറ് പ്രതികളെ കാണാനില്ലെന്നും ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായും ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അറിയിച്ചു. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വിചാരണയിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.
Moscow terror attack case: Trial of 19 accused begins



