അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപരോധ ഭീഷണികൾ അവഗണിച്ച് റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ. ട്രംപ് ഭരണകൂടം ഇന്ത്യക്കെതിരെ അധിക താരിഫുകൾ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും, നിലവിലെ നയങ്ങളിൽ മാറ്റം വരുത്തില്ലെന്ന് രണ്ട് ഇന്ത്യൻ ഭരണകൂടം വെളിപ്പെടുത്തി. റഷ്യയിൽനിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇറക്കുമതി കരാറുകൾ ദീർഘകാലത്തേക്കുള്ളതാണെന്നും ഒറ്റ രാത്രികൊണ്ട് നിർത്താനാകില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
റഷ്യൻ എണ്ണ ഇറക്കുമതി ആഗോള എണ്ണവില വർദ്ധന തടയാൻ സഹായിച്ചുവെന്നും, നിലവിലെ യൂറോപ്യൻ യൂണിയന്റെ വില പരിധിക്ക് താഴെയാണ് ഇന്ത്യ വാങ്ങുന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. നിലവിൽ ഇറാനിയൻ, വെനസ്വേലൻ എണ്ണക്ക് നേരിട്ടുള്ള ഉപരോധങ്ങൾ നിലവിലുണ്ടെങ്കിലും റഷ്യൻ എണ്ണക്ക് അത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു. റഷ്യയുമായി ഇന്ത്യക്ക് “സ്ഥിരവും കാലം പരീക്ഷിച്ചതുമായ പങ്കാളിത്തം” ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഊർജ്ജ ആവശ്യങ്ങൾക്കായി വിപണിയിലെ ലഭ്യതയും ആഗോള സാഹചര്യങ്ങളും പരിഗണിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമാണ് ഇന്ത്യ. ഇന്ത്യയുടെ എണ്ണ വിതരണത്തിൽ ഏകദേശം 35 ശതമാനവും റഷ്യയിൽനിന്നാണ്. 2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ പ്രതിദിനം ഏകദേശം 1.75 ദശലക്ഷം ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ശതമാനം കൂടുതലാണ്.
ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയ ശേഷം റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് തന്റെ മുൻഗണനയായി പ്രഖ്യാപിച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളിൽ നിന്നുള്ള യുഎസ് ഇറക്കുമതിക്ക് 100% താരിഫ് ചുമത്തുമെന്ന് അദ്ദേഹം നേരത്തെ ഭീഷണി മുഴക്കിയിരുന്നു. അതേസമയം, ജൂലൈ മാസത്തിൽ റഷ്യൻ എണ്ണയുടെ വിലക്കിഴിവ് കുറഞ്ഞതോടെ ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്.



