വാഷിംഗ്ടൺ: റഷ്യയുടെ മുൻ പ്രസിഡൻ്റ് ദിമിത്രി മെദ്വദേവ് യുദ്ധത്തിൻ്റെ സാധ്യത ഉയർത്തുന്ന രീതിയിലുള്ള അദ്ദേഹത്തിൻ്റെ “അത്യധികം പ്രകോപനപരമായ പ്രസ്താവനകളുടെ” അടിസ്ഥാനത്തിൽ റഷ്യയ്ക്കടുത്ത് രണ്ട് യുഎസ് ആണവ അന്തർവാഹിനികൾ പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു. റഷ്യയ്ക്കെതിരായ ഒരു മുന്നറിയിപ്പായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
മെദ്വദേവിൻ്റെ പ്രസ്താവനകളെത്തുടർന്ന്, ഡൊണാൾഡ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു:
മെദ്വദേവിൻ്റെ “അങ്ങേയറ്റം പ്രകോപനപരമായ” പ്രസ്താവനകൾ വെറും വാക്കുകളല്ലെന്ന് ഉറപ്പുവരുത്താൻ, രണ്ട് ആണവ അന്തർവാഹിനികൾ ഉചിതമായ സ്ഥലങ്ങളിൽ വിന്യസിക്കാൻ ഞാൻ ഉത്തരവിട്ടു. വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്, അവ പലപ്പോഴും പ്രതീക്ഷിക്കാത്ത അനന്തരഫലങ്ങളിലേക്ക് നയിച്ചേക്കാം. ഇത് അത്തരത്തിലൊന്ന് ആകില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ലോകത്തിലെ പ്രധാന ഹോട്ട്സ് പോട്ടുകളിൽ യുഎസ് ആണവ അന്തർവാഹിനികൾ സാധാരണയായി പട്രോളിംഗ് നടത്താറുണ്ട്. ട്രംപിൻ്റെ ഈ ഉത്തരവ് അവയുടെ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്നത് വ്യക്തമല്ലെങ്കിലും, മോസ്കോയുമായുള്ള ട്രംപ് ഭരണകൂടത്തിൻ്റെ ബന്ധം കൂടുതൽ വഷളായിരിക്കുന്ന ഒരു സമയത്താണ് ഈ നീക്കം. മെദ്വദേവിൻ്റെ നിലപാട് തന്നെ അസ്വസ്ഥനാക്കിയെന്ന് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. “അദ്ദേഹത്തിന് ഒരു തരം ധാർഷ്ട്യമുണ്ട്,” ന്യൂസ്മാക്സിന് നൽകിയ അഭിമുഖത്തിൽ ട്രംപ് അഭിപ്രായപ്പെട്ടു.
യുക്രെയ്നുമായുള്ള യുദ്ധത്തിൽ വെടിനിർത്തൽ അംഗീകരിപ്പിക്കാൻ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് റഷ്യയിലേക്ക് പോകുകയാണെന്നും പുരോഗതി ഉണ്ടായില്ലെങ്കിൽ പുതിയ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള 50 ദിവസത്തെ സമയപരിധി അദ്ദേഹം 10 ദിവസമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്, ഈ സമയപരിധി അടുത്ത ആഴ്ച അവസാനിക്കും. മെദ്വദേവ് ഒരു പരാജയപ്പെട്ട റഷ്യൻ പ്രസിഡൻ്റാണ് എന്നും വാക്കുകൾ ശ്രദ്ധിക്കണം എന്നും ട്രംപ് രണ്ട് ദിവസം മുന്നെ പോസ്റ്റ് ചെയ്തതിന് ശേഷമാണ് അന്തർവാഹിനി പുനഃസ്ഥാപിച്ചതിനെക്കുറിച്ചുള്ള അറിയിപ്പ് വന്നത്. ഇതിന് മറുപടിയായി, “റഷ്യ എല്ലാ കാര്യത്തിലും ശരിയാണ്, സ്വന്തം വഴിക്ക് മുന്നോട്ട് പോകും” എന്ന് മെദ്വദേവ് മണിക്കൂറുകൾക്ക് ശേഷം എഴുതിയിരുന്നു.



