കാട്ടുതീയിൽ എല്ലാം നഷ്ടപ്പെട്ട സാസ്കച്ചെവാൻ നിവാസികൾക്ക് സഹായഹസ്തവുമായി സന്നദ്ധ സംഘടന രംഗത്ത്. ‘സമരിറ്റൻസ് പേഴ്സ്’ (Samaritan’s Purse) എന്ന സംഘടനയാണ് തീപിടിത്തത്തിൽ നശിച്ചുപോയ വീടുകളിൽനിന്ന് നഷ്ടപ്പെട്ട വിലപിടിപ്പുള്ള സാധനങ്ങൾ കണ്ടെത്താൻ ആളുകളെ സഹായിക്കുന്നത്. കഴിഞ്ഞ ജൂൺ രണ്ടിന് ഉണ്ടായ വുൾഫ് ഫയർ എന്ന കാട്ടുതീയിൽ 218 വീടുകളാണ് പൂർണമായി കത്തിനശിച്ചത്. തുടർന്ന് നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. മൂന്നാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തിയവർക്ക് തങ്ങളുടെ നാട് തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല.
കാട്ടുതീ കാരണം ഫോൺ, വൈദ്യുതി ബന്ധങ്ങൾ തടസ്സപ്പെട്ടതിനാൽ ദുരന്തബാധിതരുമായി ബന്ധപ്പെടാൻ തുടക്കത്തിൽ വലിയ ബുദ്ധിമുട്ടായിരുന്നെന്ന് സംഘടനയുടെ കനേഡിയൻ ദുരന്ത നിവാരണ മാനേജർ ടാമി സ്യൂട്ടർ (Tammy Suitor) പറഞ്ഞു. ജൂലൈ 11-ന് 35 സന്നദ്ധപ്രവർത്തകർ ഡെനെയർ ബീച്ചിലെത്തി ക്യാമ്പ് സ്ഥാപിച്ചു. സ്വന്തമായിത്തന്നെ ക്യാമ്പ് ഒരുക്കിയാണ് ഇവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത്.ഇതുവരെ 80-ഓളം തിരച്ചിൽ അഭ്യർത്ഥനകൾ ഇവർ പൂർത്തിയാക്കി. ഓരോ തിരച്ചിലിനും വീട്ടുടമസ്ഥൻ സന്നദ്ധപ്രവർത്തകർക്കൊപ്പമുണ്ടാകും. വിവാഹമോതിരം, ചിതാഭസ്മം സൂക്ഷിച്ച കലശം തുടങ്ങി ആളുകൾക്ക് പ്രിയപ്പെട്ടതെന്തും ഇവർ ചാരത്തിൽനിന്ന് കണ്ടെത്താൻ ശ്രമിക്കുന്നു.
പലപ്പോഴും, തിരയുന്ന വസ്തു കിട്ടിയില്ലെങ്കിൽപ്പോലും, തീയിൽ നശിക്കാതെ ബാക്കിയായ എന്തെങ്കിലും കണ്ടെത്തി അവർക്ക് നൽകും.തീപിടിത്തത്തെ അതിജീവിച്ച ഇത്തരം വസ്തുക്കൾ ആളുകൾക്ക് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് പ്രോഗ്രാം മാനേജർ ആൻഡി നോർത്ത്അപ്പ് (Andy Northup) പറഞ്ഞു. ദുരന്തത്തിന് ശേഷം ഇത്തരം ചെറിയ വസ്തുക്കൾ പോലും ആളുകളുടെ മാനസിക വീണ്ടെടുപ്പിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Samaritan's Purse extends helping hand to Saskatchewan as everything dearly loved is reclaimed from the ashes



