കാനഡയിൽ വിമാനാപകടത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശിയായ മലയാളി പൈലറ്റ് ഗൗതം സന്തോഷിന് അപകടം നടന്ന ദിവസം ഡ്യൂട്ടിയുണ്ടായിരുന്നില്ല. സാധാരണ ശനിയാഴ്ചകളിൽ അവധിയെടുക്കാറുള്ള ഗൗതം, തലേദിവസം 12 മണിക്കൂറോളം ജോലി ചെയ്തതിന് ശേഷവും വെറുതെ വിമാനത്താവളത്തിലേക്ക് കാഴ്ച കാണാൻ പോയതായിരുന്നു. അവിടെയെത്തിയതിന് പിന്നാലെ പറക്കാൻ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം 27 വയസ്സുകാരന്റെ ജീവൻ കവർന്നെടുക്കുകയായിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു.
ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായുള്ള ഡെൽറ്റ, കിസിക് ഏരിയൽ സർവേ ഇൻകോർപ്പറേറ്റഡ് എന്ന സ്ഥാപനത്തിലാണ് ഗൗതം സന്തോഷ് ജോലി ചെയ്തിരുന്നത്. ശനിയാഴ്ചകളിൽ അവധിയെടുക്കാറുള്ള ഗൗതം, വെറുതെ വിമാനത്താവളത്തിലേക്ക് പോയതാണെന്നും പിന്നീട് പറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞതായി ബന്ധു അജിത് കുമാർ പറഞ്ഞു
ബാങ്ക് ഉദ്യോഗസ്ഥയായ അമ്മ ശ്രീകലയ്ക്ക് വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുൻപ് ഗൗതം സന്ദേശം അയച്ചിരുന്നു. ദിവസവും രാവിലെയും വൈകിട്ടും അമ്മയെ വിളിക്കുന്ന ഗൗതമിൽ നിന്ന് പിന്നീട് വിവരമൊന്നും ലഭിക്കാതെ വന്നതോടെ കുടുംബം ആശങ്കയിലായി. ബെംഗളൂരുവിലുള്ള സഹോദരി ഗംഗ, കാനഡയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് അപകട വിവരം അറിയുന്നത്.
തിരുവനന്തപുരത്തെ ലയോള സ്കൂളിലായിരുന്നു ഗൗതമിന്റെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് അമ്മയ്ക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് ബെംഗളൂരുവിലേക്ക് മാറുകയും ബിഷപ് കോട്ടൺ സ്കൂളിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുകയും ചെയ്തു. വിമാനയാത്രയോടുള്ള അടങ്ങാത്ത ഇഷ്ടം കാരണം, മെക്കാനിക്കൽ എൻജിനീയറിങ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ഗൗതം ചൈംസ് ഏവിയേഷൻ അക്കാദമിയിൽ ചേർന്നത്. പരിശീലനത്തിന് ശേഷം ജെറ്റ് എയർവേസിൽ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും 2019-ൽ ജെറ്റ് എയർവേസ് പ്രവർത്തനം നിർത്തിയതിനെ തുടർന്ന് കാനഡയിൽ എത്തുകയായിരുന്നു. കാനഡയിൽ സ്ഥിരതാമസമാക്കാനും മാതാപിതാക്കളെ അവിടേക്ക് കൊണ്ടുവരാനും ഗൗതം ആഗ്രഹിച്ചിരുന്നു.
വാൻകൂവറിലെ ഒരു ഏവിയേഷൻ സ്കൂളിൽ ഇൻസ്ട്രക്ടറായി ജോലി ചെയ്ത ഗൗതം, രണ്ടാഴ്ച മുൻപാണ് ഒരു ഏരിയൽ സർവേ കമ്പനിയിൽ മൂന്ന് മാസത്തെ കരാർ ഏറ്റെടുത്തത്. “അവന് പറക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു. അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അതൊരു ചെറിയ അപകടമാണെന്ന് വിശ്വസിക്കാനാണ് ഞങ്ങൾ ആദ്യം ആഗ്രഹിച്ചത്, പക്ഷേ മരണവിവരം അറിഞ്ഞപ്പോൾ ഞങ്ങൾ തകർന്നുപോയി,” അജിത് കുമാർ പറയുന്നു
ഈ മാസം 26 ന് ന്യൂഫൗണ്ട്ലൻഡിലെ ഡീർ തടാകത്തിന് സമീപം നടന്ന വിമാനാപകടത്തിലാണ് തിരുവനന്തപുരം സ്വദേശിയായ ഗൗതം സന്തോഷിന് ജീവൻ നഷ്ടമായത്. ഒരേസമയം എട്ട് യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ‘പൈപ്പർ നവാജോ ട്വിൻ എൻജിൻ വിമാന’ത്തിൽ ഗൗതം ഉൾപ്പെടെ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) സ്ഥിരീകരിച്ചു.
മൃതദേഹം സെന്റ് ജോൺസ് ഹെൽത്ത് സയൻസസ് സെന്ററിലെ ചീഫ് മെഡിക്കൽ എക്സാമിനറുടെ ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. പൂർണ്ണമായും കത്തിനശിച്ച നിലയിലായതിനാൽ മൃതദേഹം തിരിച്ചറിയാൻ അദ്ദേഹത്തിന്റെ സഹോദരി ഡോ. ഗംഗയുടെ ഡിഎൻഎ റിപ്പോർട്ട് കാനഡയിലെ അധികാരികൾക്ക് അയച്ചിട്ടുണ്ട്. ഗൗതമിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സഹായം അഭ്യർത്ഥിച്ച് കുടുംബം ശശി തരൂർ എംപിക്കും മുഖ്യമന്ത്രി പിണറായി വിജയനും കത്തെഴുതിയിട്ടുണ്ട്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.
malayali pilot dies in canada plane crash



