മരണത്തിലും അവസാനിക്കാത്ത ദുരിതങ്ങൾ! എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ തേടിയെത്തിയത് ഞെട്ടിപ്പിക്കുന്ന വാർത്ത. അപകടത്തിൽ മരിച്ച ഒരു സ്ത്രീയുടെ മകൻ തനിക്ക് ലഭിച്ചത് അമ്മയുടെ മൃതദേഹം മാത്രമല്ല, മറ്റൊരാളുടെ അവശിഷ്ടങ്ങൾ കൂടി അതിലുണ്ടായിരുന്നു എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിൽ വലിയ പിഴവ് സംഭവിച്ചതായാണ് ആരോപണം.
ഈ ദുരന്തത്തിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട മിറ്റെൻ പട്ടേൽ എന്നയാൾ പറയുന്നത് ഇങ്ങനെ: “എന്റെ അമ്മയുടെ മൃതദേഹം തിരികെ ലഭിച്ചു. പക്ഷേ, അതിൽ അമ്മയുടെ ശരീരഭാഗങ്ങൾ മാത്രമല്ല, മറ്റ് ചിലരുടെ അവശിഷ്ടങ്ങൾ കൂടി ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയപ്പോൾ ഞെട്ടിപ്പോയി. എന്റെ അമ്മയുടെ കൂടെ വേറെ എത്രപേരുടെ ഭാഗങ്ങൾ കൂടിയുണ്ടായിരുന്നുവെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു.” ഈ വാക്കുകൾ കുടുംബങ്ങളുടെ നെഞ്ചിൽ ഭയം നിറയ്ക്കുകയാണ്.
ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ചില കുടുംബങ്ങൾക്ക് ലഭിച്ചത് അവരുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളേ ആയിരുന്നില്ല. പകരം പൂർണ്ണമായും അപരിചിതരുടെ ശരീരങ്ങളാണ് അവർക്ക് ലഭിച്ചത്. മരണാനന്തര ചടങ്ങുകൾക്കായി കാത്തിരുന്ന കുടുംബങ്ങൾ മൃതദേഹപ്പെട്ടി തുറന്നപ്പോൾ കണ്ടത് തങ്ങളുടെ പ്രിയപ്പെട്ടവരെയല്ലായിരുന്നു. ഈ ദുരന്തം എങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് ആർക്കും വ്യക്തമായ ഉത്തരമില്ല.
മൃതദേഹങ്ങൾ കൈകാര്യം ചെയ്തതിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഗുരുതരമായ പിഴവുകൾ സംഭവിച്ചതായി കുടുംബങ്ങൾ ആരോപിക്കുന്നു.
അതേസമയം, എല്ലാ നടപടികളും കൃത്യമായി പാലിച്ചാണ് മൃതദേഹങ്ങൾ കൈകാര്യം ചെയ്തതെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറയുന്നത്. ഈ വിഷയത്തിൽ യുകെ സർക്കാരുമായി ചേർന്ന് അന്വേഷണം നടത്തുമെന്നും അവർ അറിയിച്ചു. എന്നാൽ, കുടുംബങ്ങൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: “തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇപ്പോൾ എവിടെയാണ്?”
ഈ സംഭവം അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. യുകെ പ്രധാനമന്ത്രി ഈ പ്രശ്നം ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യണമെന്ന് കുടുംബാംഗങ്ങളുടെ അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ദുരന്തത്തിൽ ഇരകളായവർക്ക് നീതി ലഭിക്കുമോ? തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ അവർക്ക് തിരികെ ലഭിക്കുമോ? കാത്തിരുന്ന് കാണാം.
Air India plane crash: Bodies of deceased found, families worried



