യുകെയിൽ 900 കോടി രൂപയുടെ കൊക്കെയ്ൻ വ്യാപാരം നടത്തിയ 65 വയസ്സുകാരിയായ മുത്തശ്ശിക്ക് ജയിൽ ശിക്ഷ ലഭിച്ചു. ‘ക്വീൻ ബീ’ എന്ന് വിളിപ്പേരുള്ള ഡെബോറ മേസൺ എന്ന സ്ത്രീയാണ് കുടുംബാംഗങ്ങളെ ഉപയോഗിച്ച് വലിയൊരു മയക്കുമരുന്ന് ശൃംഖല നടത്തിയത്. ഏകദേശം 80 ദശലക്ഷം പൗണ്ട് (ഏകദേശം 924 കോടി രൂപ) വിലവരുന്ന കൊക്കെയ്നാണ് ഇവർ യുകെയിലുടനീളം വിതരണം ചെയ്തത്.
2023 ഏപ്രിൽ മുതൽ നവംബർ വരെ ഏകദേശം ഒരു ടണ്ണോളം കൊക്കെയ്ൻ ഇവർ കടത്തിക്കൊണ്ടുപോയി. ലണ്ടനിൽ നിന്ന് ബ്രാഡ്‌ഫോർഡ്, ലൈസസ്റ്റർ, ബർമിംഗ്ഹാം, ബ്രിസ്റ്റോൾ, കാർഡിഫ് തുടങ്ങിയ നഗരങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കാൻ സഹായിച്ചവർക്ക് ഒരു ദിവസം 1,000 പൗണ്ട് (ഏകദേശം 1 ലക്ഷം രൂപ) കൂലി നൽകിയിരുന്നു. ഈ വലിയ വരുമാനം കൊണ്ട് ഡെബോറ മേസൺ ആഡംബര ജീവിതം നയിച്ചു.
പണക്കെട്ടുകളുടെ ചിത്രങ്ങൾ എടുക്കുകയും ഈ ഇടപാടിൽ നിന്ന് 90,000 പൗണ്ട് (ഏകദേശം 90 ലക്ഷം രൂപ) ഉണ്ടാക്കിയെന്ന് വീമ്പിളക്കുകയും ചെയ്തു. ഇതിനിടെ, 50,000 പൗണ്ട് (ഏകദേശം 50 ലക്ഷം രൂപ) ഇവർ വ്യാജമായി ആനുകൂല്യങ്ങളും കൈപ്പറ്റിയിരുന്നു.
മയക്കുമരുന്ന് വിറ്റ് കിട്ടിയ പണം കൊണ്ട് മേസൺ ഡിസൈനർ ഉൽപ്പന്നങ്ങൾ വാങ്ങുകയും പ്ലാസ്റ്റിക് സർജറിക്കായി തുർക്കിയിലേക്ക് പോകാൻ പദ്ധതിയിടുകയും ചെയ്തിരുന്നു. ഈ സംഘത്തിലെ യുവതികളായ അമ്മമാർ തങ്ങളുടെ ചെറിയ കുട്ടികളുമായി മയക്കുമരുന്ന് കൈമാറാൻ പോയെന്നും റിപ്പോർട്ടുണ്ട്.
ഡെബോറ മേസണും അവരുടെ സംഘത്തിലെ മറ്റ് ഏഴ് പേർക്കും കൂടി ആകെ 106.5 വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. ഈ മയക്കുമരുന്ന് ശൃംഖല “അവിശ്വസനീയമാംവിധം ലാഭകരമായ” ഒന്നായിരുന്നുവെന്നും ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രധാന കൊക്കെയ്ൻ വിതരണക്കാരിയായിരുന്നു ഇവരെന്നും അധികൃതർ പറഞ്ഞു.
ക്ലാസ് എ മയക്കുമരുന്ന് വിതരണം ചെയ്യാൻ ഗൂഢാലോചന നടത്തിയതിന് മേസണെ കുറ്റക്കാരിയായി കണ്ടെത്തുകയും 20 വർഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. “നിങ്ങൾ നിങ്ങളുടെ സ്വന്തം കുടുംബാംഗങ്ങളെ ഇതിലേക്ക് വലിച്ചിഴച്ചു. ഒരു അമ്മയെന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് മാതൃകയാകേണ്ടതായിരുന്നു, അല്ലാതെ അവരെ വഴിതെറ്റിക്കുകയല്ല ചെയ്യേണ്ടിയിരുന്നതെന്നുമാണ് ജഡ്ജി ഷോറോക്ക് മേസണോട് പറഞ്ഞത്. പല സ്ത്രീകളും ചെറുപ്പക്കാരായ കുട്ടികളുടെ അമ്മമാരാണെന്നും എന്നാൽ അവരുടെ ഈ പങ്കാളിത്തം മയക്കുമരുന്ന് ഡീലർമാർക്ക് അമ്മമാരെ തങ്ങളുടെ ശൃംഖലയിലേക്ക് ആകർഷിക്കാൻ എളുപ്പമാക്കുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.



