ലോസ് ഏഞ്ചൽസിലെ ബിസ്കൈലസ് സെന്റർ അക്കാദമി പോലീസ് ട്രെയിനിംഗ് ഫെസിലിറ്റിയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് ഉദ്യോഗസ്ഥർ മരിച്ചു. ഷെരീഫ് ഡിപ്പാർട്ട്‌മെന്റിന്റെ സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ബ്യൂറോയും ബോംബ് സ്ക്വാഡും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഇതൊരു “ഒറ്റപ്പെട്ട സംഭവം” ആണെന്ന് ഷെരീഫ് റോബർട്ട് ലൂണ അറിയിച്ചു. മറ്റ് ആർക്കും പരിക്കുകളില്ല.
മരിച്ച ഉദ്യോഗസ്ഥർ ഡിറ്റക്ടീവ് ജോഷ്വ കെല്ലി-എക്ലൻഡ്, വിക്ടർ ലെമസ്, വില്യം ഓസ്ബോൺ എന്നിവരാണ്. ഇവർ മൂവരും ഷെരീഫ് ഡിപ്പാർട്ട്‌മെന്റിന്റെ ആഴ്സൺ എക്സ്പ്ലോസിവ്സ് വിഭാഗത്തിലെ “അതിവിദഗ്ദ്ധരും” ദീർഘകാല സേവനപരിചയമുള്ളവരുമായിരുന്നു. 19 മുതൽ 33 വർഷം വരെ സേവനം അനുഷ്ഠിച്ചവരാണ് ഇവർ. 1857-ൽ വകുപ്പ് സ്ഥാപിതമായതിനുശേഷം ഒരു സംഭവത്തിൽ ഇത്രയധികം ജീവനുകൾ നഷ്ടപ്പെടുന്നത് ആദ്യമായാണെന്ന് ഷെരീഫ് ലൂണ പറഞ്ഞു.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും എഫ്.ബി.ഐയും ബ്യൂറോ ഓഫ് ആൽക്കഹോൾ, ടൊബാക്കോ, ഫയർആംസ് ആൻഡ് എക്സ്പ്ലോസിവ്സും അന്വേഷണത്തിൽ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ബി.എസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, സ്ഫോടനം നടന്നത് പരിശീലന കേന്ദ്രത്തിലെ സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ബ്യൂറോയുടെ കാർ പാർക്കിംഗിലാണ്.
സാന്താ മോണിക്കയിലെ ഒരു ഗാരേജിൽ നിന്ന് കണ്ടെത്തിയ ഒരു ഗ്രനേഡ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇത് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന് പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുകയും സീൽ ചെയ്യുകയും ചെയ്തു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം സംഭവത്തെക്കുറിച്ച് വിവരം തേടുകയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ലോസ് ഏഞ്ചൽസ് കൗണ്ടി ബോർഡ് ഓഫ് സൂപ്പർവൈസേഴ്സ് മേധാവി കാതറിൻ ബാർജർ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ഷെരീഫ് വകുപ്പിലെ ധീരരായ ഉദ്യോഗസ്ഥർക്കൊപ്പം ദുരിതകാലത്ത് തങ്ങളുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.



