അമേരിക്കൻ താരിഫ് നയം കനേഡിയൻ വ്യവസായ മേഖലയിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉയർന്ന താരിഫ് കാരണം കോൺവാളിലെ പ്രമുഖ ഫർണിച്ചർ നിർമ്മാതാക്കളായ റിഡ്ജ്‌വുഡ് ഇൻഡസ്ട്രീസ് വരുന്ന സെപ്റ്റബറോടെ കമ്പനി അടച്ചുപൂട്ടാൻ ഒരുങ്ങുകയാണ്. ഇതോടെ 300 പേർക്ക് ജോലി നഷ്ട്ടമാകും. 55 വർഷത്തോളം വ്യവസായ രംഗത്ത് സജീവമായിരുന്ന റിഡ്ജ്‌വുഡ് ഇൻഡസ്ട്രീസ് അടച്ചുപൂട്ടുന്ന കാര്യം കഴിഞ്ഞ മാസം അവരുടെ മാതൃസ്ഥാപനമായ ഡോറൽ ഇൻഡസ്ട്രീസ് അറിയിച്ചിരുന്നു. ലാഭക്ഷമത വീണ്ടെടുക്കുന്നതിനുള്ള “തന്ത്രപരമായ മാറ്റത്തിന്റെ” ഭാഗമായാണ് ഈ തീരുമാനമെന്നും, കോൺവാളിലെ ആഭ്യന്തര നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തലാക്കുകയാണെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
റിഡ്ജ്‌വുഡ് ഇൻഡസ്ട്രീസിന്റെ സിഇഒ മാർട്ടിൻ ഷുവാർട്സ് പറയുന്നതനുസരിച്ച്, ഈ തീരുമാനം അത്ര എളുപ്പമായിരുന്നില്ല എന്നാണ്. ലാഭകരമായ നിലയിലേക്ക് മടങ്ങിയെത്താനുള്ള ഒരേയൊരു മാർഗ്ഗം ഇതാണെന്നും അദ്ദേഹം വിശദീകരിച്ചു. കമ്പനി അടച്ചുപൂട്ടാനുള്ള പ്രധാന കാരണം മൊത്തത്തിലുള്ള യുഎസ് സമ്പദ്‌വ്യവസ്ഥയാണെന്ന് ഷുവാർട്സ് തന്നോട് പറഞ്ഞതായി മേയർ ജസ്റ്റിൻ ടൗൺഡേൽ വെളിപ്പെടുത്തി. ഒരു പ്രധാന തൊഴിൽദാതാവിന്റെ ഈ അടച്ചുപൂട്ടൽ കോൺവാളിലെ ജനങ്ങളിൽ വലിയ ഭയം ഉണ്ടാക്കിയിട്ടുണ്ടെന്നും ടൗൺഡേൽ കൂട്ടിച്ചേർത്തു. “നമ്മുടെ സമൂഹത്തിൽ 300 പേർക്ക് ജോലി നഷ്ടപ്പെടുന്നത് വളരെ വലിയ കാര്യമാണ്. പല തലമുറകളായി ഇവിടെ ജോലി ചെയ്യുന്നവരെയാണ് ഇത് ബാധിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
പ്രാദേശിക സമൂഹത്തിന് ഈ അടച്ചുപൂട്ടൽ “ഹൃദയഭേദകമാണ്” എന്ന് കോൺവാൾ ആൻഡ് ഏരിയ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ മാനേജർ ആഞ്ചല ബെറോ അഭിപ്രായപ്പെട്ടു. സമാനമായ അടച്ചുപൂട്ടലുകൾ ഇനിയും ഉണ്ടാകരുതെന്ന് താൻ ആഗ്രഹിക്കുന്നു എന്നും, താരിഫുകളുടെ ഭീഷണി ബിസിനസ്സ് ആത്മവിശ്വാസത്തെ സാരമായി ബാധിക്കുന്നതിനാൽ നിലവിൽ ബുദ്ധിമുട്ടുള്ള സമയമാണെന്നും അവർ ചൂണ്ടിക്കാട്ടി. അതിർത്തി നഗരമായ കോൺവാൾ അമേരിക്കയുമായുള്ള വ്യാപാരത്തിലെ ഏതൊരു മാറ്റത്തിനും പ്രത്യേകിച്ചും സാധ്യതയുള്ളതാണ്. പ്രാദേശിക ബിസിനസ്സുകളിൽ മൂന്നിലൊന്നും അതിർത്തി കടന്നുള്ള വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവയാണെന്നും മേയർ ടൗൺഡേൽ വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. പിന്നീട് കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ കരാർ (CUSMA) പാലിക്കുന്ന ഉൽപ്പന്നങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ വ്യാപാര കരാറിനായുള്ള ചർച്ചകൾ നടക്കുന്നതിനിടെ, ഓഗസ്റ്റ് 1 മുതൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച ഭീഷണി മുഴക്കിയിരുന്നു. ഇതുവരെ കോൺവാളിനെ താരിഫ് ഭീഷണി കാര്യമായി ബാധിച്ചിരുന്നില്ലെങ്കിലും, ഇപ്പോൾ സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണെന്ന് മേയർ ടൗൺഡേൽ പറഞ്ഞു. റിഡ്ജ്‌വുഡ് ഇൻഡസ്ട്രീസിന്റെ അടച്ചുപൂട്ടൽ ഇതിനൊരു ഉദാഹരണമാണെന്നും കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇതിന്റെ സ്വാധീനം കണ്ടുതുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ, കനേഡിയൻ, പ്രാദേശിക കമ്പനികൾക്ക് മുൻഗണന നൽകിക്കൊണ്ട് സംഭരണ നയങ്ങൾ മാറ്റിയെഴുതി വ്യാപാര യുദ്ധത്തിൽ നിന്ന് നഗരത്തെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഇതിനിടെ, റിഡ്ജ്‌വുഡ് തൊഴിലാളികൾക്ക് പുതിയ ജോലികൾ കണ്ടെത്താനും പരിശീലനം നൽകാനും എംപ്ലോയ്‌മെന്റ് ഒന്റാറിയോയുടെ ദ്രുതഗതിയിലുള്ള പുനർ നിയമന, പരിശീലന സേവനം ആരംഭിച്ചിട്ടുണ്ട്.
Tariffs above the head: Furniture factory closes: About 300 people at risk of losing their jobs



