അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട് യുഎസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേർണലിൽ വന്ന റിപ്പോർട്ട് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. എയർ ഇന്ത്യ വിമാനത്തിന്റെ ഇന്ധന സ്വിച്ച് ക്യാപ്റ്റൻ ഓഫ് ചെയ്തതാണെന്നാണ് വാൾസ്ട്രീറ്റ് ജേർണലിന്റെ അവകാശവാദം. ബ്ലാക് ബോക്സിൽനിന്നുള്ള സൂചനകൾ ഇത് ശരിവെക്കുന്നുവെന്നും വിമാനം പറത്തിയ ഫസ്റ്റ് ഓഫിസർ, എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ക്യാപ്റ്റനോട് ചോദിച്ചെന്നും റിപ്പോർട്ടിലുണ്ട്.
നേരത്തെ അപകടവുമായി ബന്ധപ്പെട്ട് പുറത്തുവന്ന എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കോക്പിറ്റിലെ ഈ സംഭാഷണത്തെക്കുറിച്ച് സൂചനയുണ്ടായിരുന്നു. എന്നാൽ, ഇത് ആര് ആരോട് പറഞ്ഞു എന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നില്ല. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദർ ക്യാപ്റ്റനായ സുമീത് സഭർവാളിനോടാണ് എന്തിനാണ് ഫ്യുവൽസ്വിച്ചുകൾ കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിലുള്ളത്. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട സമയത്ത് ഫസ്റ്റ് ഓഫിസർ പരിഭ്രാന്തനായപ്പോൾ ക്യാപ്റ്റൻ വളരെ ശാന്തനായിരുന്നെന്നും വാൾസ്ട്രീറ്റ് ജേർണൽ പറയുന്നു. 15,638 മണിക്കൂർ വിമാനം പറത്തി പ്രവൃത്തിപരിചയമുള്ള പൈലറ്റായിരുന്നു ക്യാപ്റ്റൻ സുമീത് സഭർവാൾ. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദറിന് 3,403 മണിക്കൂർ വിമാനം പറത്തിയ പരിചയവുമുണ്ട്.
അതേസമയം പൈലറ്റുമാർക്ക് എതിരെ അകാരണമായി കുറ്റം ചുമത്തുന്നതായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് ആരോപിച്ചു. അന്വേഷണത്തിൽ നിന്ന് പൈലറ്റ് പ്രതിനിധികളെ ഒഴിവാക്കിയതിനെ പൈലറ്റുമാരുടെ സംഘടന എതിർക്കുകയും കുറ്റം ചുമത്തുന്നതിന് മുമ്പ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപകീർത്തികരമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച വാൾസ്ട്രീറ്റ് ജേർണസലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും FIP വ്യക്തമാക്കി.
The Wall Street Journal says the captain turned off the fuel switch of airindia flight



