ഇൻറർനെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി. ഐഫോൺ ഉപയോക്താക്കൾക്ക് സ്വകാര്യവും വ്യത്യസ്തവുമായി ആശയവിനിമയം സാധ്യമാക്കുന്ന ബിറ്റ്ചാറ്റ് എന്നു പേരുള്ള ആപ്പാണ് പുറത്തിറക്കിയത്. നിലവിൽ ബിറ്റ്ചാറ്റ് ആപ്പ് ആപ്പിളിൻറെ ടെസ്റ്റ്ഫ്ലൈറ്റ് വഴി ബീറ്റയിൽ ലഭ്യമാണ്. ബീറ്റാ വേർഷൻ ലോഞ്ച് ചെയ്ത ഉടൻ ബിറ്റ്ചാറ്റ് 10,000 ഉപയോക്താക്കൾ പരീക്ഷിച്ച് തുടങ്ങിയതായാണ് റിപ്പോർട്ട്. ബ്ലൂടൂത്ത് ലോ എനർജി (BLE) മെഷ് നെറ്റ്വർക്കുകൾ ഉപയോഗിച്ചാണ് ഈ ആപ്പിൻറെ പ്രവർത്തനം നടക്കുന്നത്.
സമീപത്തുള്ള സ്മാർട്ട്ഫോണുകളെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ പരസ്പരം കൈമാറുന്ന ക്ലസ്റ്ററുകൾ രൂപപ്പെടുത്താൻ ബ്ലൂടൂത്ത് ലോ എനർജി (BLE) മെഷ് നെറ്റ്വർക്കുകൾ സഹായിക്കുന്നു. ഇത് വാട്സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കിൽ സിഗ്നൽ പോലുള്ള നിലവിലുള്ള ചാറ്റിംഗ് ആപ്പുകളിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. ഇൻറർനെറ്റ്, മൊബൈൽ നമ്പർ, അക്കൗണ്ട് ഇവയൊന്നും ഇല്ലാതെ പോലും ഈ ആപ്പ് പ്രവർത്തിക്കും. ബിറ്റ്ചാറ്റ് പൂർണ്ണമായും ഒരു പിയർ-ടു-പിയർ (P2P) ബ്ലൂടൂത്ത് അധിഷ്ഠിത സന്ദേശമയയ്ക്കൽ ആപ്പാണ്. ഇതിന് സെർവറുകളോ ക്ലൗഡ് സ്റ്റോറേജോ സെൻസർഷിപ്പോ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇൻറർനെറ്റ് കണക്ഷനോ നെറ്റ്വർക്ക് കവറേജോ ഇല്ലാതെ തന്നെ ഈ സാങ്കേതികവിദ്യ ഉപയോക്താക്കളെ നേരിട്ട് ബന്ധിപ്പിക്കുന്നു.
വാട്സ്ആപ്പ് പോലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷനോടുകൂടിയ ബിറ്റ്ചാറ്റിൽ അയയ്ക്കുന്ന സന്ദേശങ്ങൾ ഉപയോക്താവിൻറെ ഫോണിൽ ലോക്കലായി സംഭരിക്കപ്പെടുന്നു. കൂടാതെ ഒരു സെർവറിലേക്കും പോകുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ ആപ്പ് ഉപയോഗിക്കുന്നതിന്, ഫോൺ നമ്പറോ ഇമെയിലോ ലോഗിൻ ആവശ്യമില്ല എന്നതാണ്. അതായത്, ഉപയോക്താവിൻറെ ഐഡൻറിറ്റി പൂർണ്ണമായും മറഞ്ഞിരിക്കുന്നു. ഡിജിറ്റൽ ട്രാക്കിംഗ്, ഡാറ്റ മോഷണം എന്നിവയെക്കുറിച്ച് ജാഗ്രത പുലർത്തുന്നവർക്ക് ഈ ആപ്പ് വലിയൊരു ആശ്വാസമാണ്.
നിലവിൽ, ബിറ്റ്ചാറ്റിൻറെ പരിധി പരിമിതമാണ്. ഇത് iOS-ൽ ബീറ്റയിൽ മാത്രമേ ലഭ്യമാകൂ. അതിനാൽ വാട്സ്ആപ്പിനോ ടെലിഗ്രാമിനോ നേരിട്ട് ഒരു ബദലായി മാറാൻ ഇതിന് കഴിഞ്ഞിട്ടില്ല. എങ്കിലും ജാക്ക് ഡോർസിയുടെ ഈ സംരംഭം ഭാവിയിലെ മെസേജിംഗ് ആപ്പുകളിൽ നിർണായക സ്ഥാനം വഹിക്കും. സെൻസർഷിപ്പ്, ഡാറ്റ സ്വകാര്യത, നെറ്റ്വർക്ക് ആശ്രിതത്വം എന്നിവയെക്കുറിച്ച് ആളുകൾ ബോധവാന്മാരാകുമ്പോൾ, ബിറ്റ്ചാറ്റ് പോലുള്ള പ്ലാറ്റ്ഫോമുകൾക്കുള്ള ആവശ്യം വർധിച്ചേക്കാം.



