വിമാനത്തിന്റെ എൻജിനുകളിലേക്കുള്ള ഇന്ധനവിതരണം നിയന്ത്രിക്കുന്ന ഫ്യുവൽ സ്വിച്ചുകൾ ഓഫാക്കിയതാണ് അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നു വീഴാൻ കാരണമെന്നാണ് അന്വേഷണ റിപ്പോർട്ട്. സ്വിച്ച് ആരെങ്കിലും മനഃപൂർവം ഓഫാക്കിയതാണോ എന്നതും അന്വേഷണ പരിധിയിൽവരും. ഇതിനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. റാം എയർ ടർബൈൻ എന്ന റാറ്റ് പുറത്തേക്കു വന്നതാണ് ഇതിനുള്ള സാധ്യതകളെ കുറയ്ക്കുന്നത്. ഇന്ധന സ്വിച്ച് ഓഫ് ആക്കിയത് ആരാണെന്ന് ഒരു പൈലറ്റ് ചോദിക്കുന്ന ശബ്ദരേഖ അന്വേഷണസംഘത്തിന് ലഭിച്ചു. മനഃപൂർവം സ്വിച്ച് ഓഫാക്കിയതാണോ, സാങ്കേതിക തകരാറാണോ തുടങ്ങിയ കാര്യങ്ങൾ വിശദമായ അന്വേഷണത്തിലൂടെയേ പുറത്തുവരൂ.
വിമാനം പറന്നുയർന്നതിനു ശേഷം റാം എയർ ടർബൈൻ (റാറ്റ്) പ്രവർത്തനക്ഷമമാകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിന്റെ പാതയിൽ ഒരിടത്തും പക്ഷികളെ കാണാൻ കഴിയുന്നില്ല. വിമാനത്താവളത്തിന്റെ ഭിത്തി കടക്കുന്നതിനു മുൻപ് തന്നെ വിമാനം താഴ്ന്നു തുടങ്ങി. വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് 32 സെക്കൻഡുകൾക്കുള്ളിലാണ് എയർ ഇന്ത്യവിമാനം തകർന്നു വീണത്. എല്ലാ വൈദ്യുതി സ്രോതസുകളും പ്രവർത്തന രഹിതമാകുമ്പോൾ മാത്രം വിമാനത്തിന്റെ അടിയിൽ നിന്ന് പുറത്തെത്തി കാറ്റിൽ കറങ്ങി പ്രവർത്തിച്ചു തുടങ്ങുന്ന ഉപകരണമാണ് റാറ്റ്. വിമാനത്തെ അന്തരീക്ഷത്തിൽ അൽപനേരം നിർത്താൻ ഇത് സഹായിക്കും. വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലാകുമ്പോഴാണ് റാറ്റ് പ്രവർത്തിക്കുക. ഓക്‌സിലിയറി പവർ യൂണിറ്റും വിമാനത്തിന് ഊർജം നൽകേണ്ടിയ ബാറ്ററി യൂണിറ്റും പ്രവർത്തിക്കാതെ വന്നാലെ റാറ്റ് പുറത്തുവരൂ.
അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ഒന്നാം എൻജിന്റെ ഇന്ധന സ്വിച്ച് ഓൺചെയ്ത് സെക്കൻഡുകൾക്കുള്ളിൽ ഓക്‌സിലിയറി പവർ യൂണിറ്റ് (എപിയു) പ്രവർത്തനക്ഷമമായെന്ന് കണ്ടെത്തിയിട്ടുണ്ട്. എപിയു പ്രവർത്തിക്കുന്നുണ്ടെങ്കിൽ റാറ്റ് സ്വയം പുറത്തുവരില്ല. പൈലറ്റാകും റാറ്റ് ഓൺ ചെയ്തിട്ടുണ്ടാകുക. പൈലറ്റ് മനപൂർവം വിമാനം അപകടത്തിൽപ്പെടുത്തിയില്ല എന്നതിന് ഉദാഹരണമായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്താണ് ആ ദിവസം സംഭവിച്ചതെന്ന് വിശദമായ അന്വേഷണത്തിലേ കണ്ടെത്താനാകൂ.
54,200 കിലോ ഇന്ധനമാണ് വിമാനത്തിൽ നിറച്ചിരുന്നത്. ടേക്ക് ഓഫ് ഭാരം 2,12,401 കിലോ ആയിരുന്നു. (പരമാവധി അനുവദനീയം – 2,18,183 കിലോ). ടേക്ക് ഓഫ് വെയ്റ്റ് നിശ്ചിതപരിധിക്കുള്ളിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിൽ അപകടകരമായ വസ്തുക്കൾ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.



