ലണ്ടൻ ഹെൽത്ത് സയൻസസ് സെന്ററിൽ (LHSC) 60 മില്യൺ ഡോളറിന്റെ വൻ തട്ടിപ്പ് നടന്നതായി ആരോപണം. ആശുപത്രിയുടെ മുൻ എക്സിക്യൂട്ടീവുകൾക്കെതിരെ ലണ്ടൻ ഹെൽത്ത് സയൻസസ് സെന്റർ സിവിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. കരാർ പണം ഇവർ സ്വന്തം കമ്പനികളിലേക്ക് വകമാറ്റിയെന്നും സംഭവം വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നിട്ടും എന്തുകൊണ്ട് നടന്നില്ല എന്നും ചോദ്യമുയരുന്നുണ്ട്. ഈ തട്ടിപ്പ് പദ്ധതി അത്ര സങ്കീർണ്ണമായിരുന്നില്ലെന്ന് തട്ടിപ്പ് കേസുകളിൽ വിദഗ്ദ്ധനായ ഡേവിഡ് ഡെബെൻഹാം അഭിപ്രായപ്പെട്ടു. ഇത് കണ്ടുപിടിക്കാൻ ചുമതലപ്പെടുത്തിയവർക്ക് ഒന്നുകിൽ തങ്ങളുടെ ജോലി ചെയ്യാൻ കഴിഞ്ഞില്ല അല്ലെങ്കിൽ അവരെ തടഞ്ഞുവെച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രി കരാറുകൾ വഴി സ്വന്തം ലാഭത്തിനായി പണം വകമാറ്റിയെന്നാണ് അഞ്ച് മുൻ എക്സിക്യൂട്ടീവുകൾക്കെതിരെയുള്ള പ്രധാന ആരോപണം. കോടതിയിൽ ഇതുവരെ തെളിയിക്കപ്പെടാത്ത ഈ ആരോപണങ്ങളിൽ, ഈ പണം ഉപയോഗിച്ച് 60-ലധികം വീടുകൾ വാങ്ങിയെന്നും പറയുന്നു. കരാർ പണം കൈകാര്യം ചെയ്യുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ചില മുൻ എക്സിക്യൂട്ടീവുകൾ അത് റിപ്പോർട്ട് ചെയ്യാൻ തയ്യാറായില്ല എന്ന വെളിപ്പെടുത്തലും ഈ കേസിൽ പുറത്തുവന്നിട്ടുണ്ട്. വലിയ പൊതു കരാറുകൾ സുതാര്യമായ ലേല പ്രക്രിയയിലൂടെ കടന്നുപോകേണ്ടത് അത്യാവശ്യമാണെന്നും ഇത് നികുതിദായകരുടെ പണം ശരിയായ രീതിയിൽ വിനിയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും ഡെബെൻഹാം ചൂണ്ടിക്കാട്ടി.
ഈ ആരോപിക്കപ്പെടുന്ന തട്ടിപ്പ് 2013 മുതലുള്ളതാണെന്ന് സിവിൽ കേസ് രേഖകളിൽ പറയുന്നു. സംഭവം ലണ്ടൻ പോലീസും അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ ക്രിമിനൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. തട്ടിപ്പിലൂടെ ലഭിച്ച പണം വീടുകൾ വാങ്ങാനാണ് ഉപയോഗിച്ചതെങ്കിൽ അത് വീണ്ടെടുക്കാൻ പ്രയാസമില്ലെന്ന് സാമ്പത്തിക തട്ടിപ്പ് കേസുകളിലെ വിദഗ്ദ്ധനായ നോർമൻ ഗ്രൂട്ട് അഭിപ്രായപ്പെട്ടു. ഈ സംഭവങ്ങൾ ആരോഗ്യമേഖലയുടെ സാമ്പത്തിക നടത്തിപ്പിൽ ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും, നികുതിദായകർക്ക് ആരോഗ്യ സംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെടാൻ ഇത് ഇടയാക്കുമെന്നും ഒന്റാരിയോയിലെ രജിസ്റ്റേർഡ് നഴ്സസ് അസോസിയേഷൻ സിഇഒ ഡോറിസ് ഗ്രിൻസ്പൺ പറഞ്ഞു. സമാനമായ തട്ടിപ്പുകൾ മറ്റ് സ്ഥാപനങ്ങളിലും നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.



