ചെങ്കടലിൽ ലൈബീരിയൻ പതാക വഹിച്ച ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് നാവികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചരക്കുകപ്പലായ ഇറ്റേണിറ്റി സിയിലെ 7 ജീവനക്കാരെ യൂറോപ്യൻ നാവികസേന രക്ഷിച്ചു. രക്ഷിച്ചവരിൽ ഒരു ഇന്ത്യക്കാരനുമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കടലിൽ കാണാതായ 14 പേർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. ലൈബീരിയൻ പതാക വഹിക്കുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പൽ ആക്രമിച്ച് മുക്കിയതിന്റെ ഉത്തരവാദിത്വം ഹൂതികൾ ഏറ്റെടുത്തു. ഏതാനും ദിവസങ്ങൾക്കിടയിൽ ഹൂതികൾ ആക്രമിക്കുന്ന രണ്ടാമത്തെ കപ്പലാണ് ഇറ്റേണിറ്റി സി.
തിങ്കളാഴ്ച ഡ്രോൺ ആക്രമണങ്ങളിൽ ഇറ്റേണിറ്റി സി കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരിൽ 4 പേർ കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണമറ്റ കപ്പലിനുനേരെ ചൊവ്വാഴ്ചയും ഡ്രോൺ ആക്രമണമുണ്ടായി. ഇതോടെ മറ്റു ജീവനക്കാർ കപ്പലുപേക്ഷിച്ചു. ലൈഫ് ബോട്ടുകളും ആക്രമണത്തിൽ തകർന്നു. ഇന്നലെയാണു കപ്പൽ മുങ്ങിയത്.
സൂയസ് കനാലിലേക്ക് നീങ്ങുകയായിരുന്ന ഈ ചരക്ക് കപ്പലിന് നേരെ ചെറു ബോട്ടുകളിലെത്തിയവർ ബോംബ് ഘടിപ്പിച്ച ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച ചെങ്കടലിൽ ഹൂതികൾ മാജിക് സീസ് എന്ന കപ്പൽ ആക്രമിച്ച മേഖലയിൽവെച്ചാണ് എറ്റേണിറ്റിയും ആക്രമിക്കപ്പെട്ടത്. യമനിലെ ഹൊദയ്ദ തുറമുഖത്ത് നിന്ന് 100 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് കപ്പൽ ഉണ്ടായിരുന്നത്.
ഞായറാഴ്ച ലൈബീരിയൻ പതാക വഹിച്ച ഗ്രീക്ക് ഉടമസ്ഥതയിലുള്ള ‘മാജിക് സീസ്’ എന്ന ചരക്ക് കപ്പലിന് ആക്രമണത്തിൽ തീപിടിച്ചിരുന്നു. വെള്ളം കയറിയ കപ്പലിലെ 22 ജീവനക്കാരെ അബുദാബി തുറമുഖ കപ്പൽ രക്ഷപ്പെടുത്തി. വളവും ഉരുക്കുപാളികളും തുർക്കിയിലേക്ക് കൊണ്ടുപോവുകയായിരുന്ന കപ്പൽ പിന്നീട് ചെങ്കടലിൽ മുങ്ങി.



