പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ടയുടെ കാർ അപകടം അമിതവേഗത കാരണമാണെന്ന് സ്പാനിഷ് പോലീസ് പറയുന്നു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ജോട്ട തന്നെയായിരുന്നെന്നും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. 28 വയസ്സുകാരനായ ലിവർപൂൾ താരവും അദ്ദേഹത്തിന്റെ സഹോദരൻ 25 വയസ്സുകാരനായ ആന്ദ്രേ സിൽവയും കഴിഞ്ഞ വ്യാഴാഴ്ച സ്പെയിനിലെ സമോറ പ്രവിശ്യയിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്.
അവരുടെ ലംബോർഗിനി കാറിന്റെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് സംശയം. സ്പെയിനിലെ ഗാർഡിയ സിവിൽ പോലീസ് പറയുന്നതനുസരിച്ച്, എ52 മോട്ടോർവേയിൽ പാലാസിയോസ് ഡി സാൻട്രിയക്ക് സമീപം കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിൽ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു. റോഡിന്റെ വേഗപരിധി ലംഘിച്ച് അമിത വേഗതയിലായിരുന്നു കാർ സഞ്ചരിച്ചിരുന്നതെന്നും സമോറയിലെ ട്രാഫിക് പോലീസ് അറിയിച്ചു.
പരിശോധനയിൽ നിന്ന് കാർ ഓടിച്ചിരുന്നത് ഡിയോഗോ ജോട്ടയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ അപകടത്തെക്കുറിച്ചുള്ള വിദഗ്ദ്ധ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. തീവ്രമായ തീപിടിത്തത്തിൽ കാർ പൂർണ്ണമായും നശിച്ചതിനാൽ അന്വേഷണം കൂടുതൽ സങ്കീർണ്ണമാണെന്നും പോലീസ് പറയുന്നു. അപകടം നടന്നത് ജോട്ട തന്റെ ദീർഘകാല പങ്കാളിയായ റൂട്ട് കാർഡോസോയെ വിവാഹം കഴിച്ച് 11 ദിവസങ്ങൾക്ക് ശേഷമാണ്.
ജോട്ടയ്ക്ക് മൂന്ന് കുട്ടികളുണ്ട്. പ്രീ-സീസൺ പരിശീലനത്തിനായി ലിവർപൂളിലേക്ക് മടങ്ങാൻ സഹോദരങ്ങളോടൊപ്പം സ്പെയിനിലെ സാന്റാൻഡർ തുറമുഖത്തേക്ക് പോവുകയായിരുന്നു ജോട്ട. ഗോണ്ടോമറിൽ വെച്ചായിരുന്നു ഇരുവരുടെയും സംസ്കാര ചടങ്ങുകൾ നടന്നത്. അപകടം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 100 മീറ്റർ അകലെ ടയർ പാടുകൾ ദൃശ്യമായിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. റോഡിലെ ടാറിന് അപാകതകളുണ്ടായിരുന്നെന്ന ചില വാദങ്ങൾ ഉയർന്നെങ്കിലും, ഇത് ഒരു അപകട മേഖലയായിരുന്നില്ലെന്നും 120 കി.മീ/മണിക്കൂർ വേഗതയിൽ പോലും സുരക്ഷിതമായി ഓടിക്കാൻ കഴിയുന്ന റോഡായിരുന്നെന്നും പോലീസ് സ്പാനിഷ് മാധ്യമങ്ങളോട് പറഞ്ഞു.



