ബ്രിട്ടീഷ് കൊളംബിയയിലെ പ്രിൻസ് ജോർജ് നഗരത്തിലെ ഭവനരഹിതരുടെ ക്യാമ്പായ മോക്കാസിൻ ഫ്ലാറ്റ്സിൻ്റെ (Moccasin Flats) ഭാവി നിർണ്ണയിക്കുന്ന വിധി ഓഗസ്റ്റ് മധ്യത്തോടെ പ്രഖ്യാപിക്കും. ക്യാമ്പ് അടച്ചുപൂട്ടണമെന്ന നഗരസഭയുടെ അപേക്ഷയിന്മേൽ നടന്ന മൂന്ന് ദിവസത്തെ കോടതി നടപടികൾ വെള്ളിയാഴ്ച പൂർത്തിയായി. ബി.സി. സുപ്രീം കോടതി ജഡ്ജി ബ്രൂസ് എൽവുഡ് തന്റെ ലിഖിത വിധി ഈ സമയപരിധിക്കുള്ളിൽ പുറത്തുവിടുമെന്ന് അറിയിച്ചു.
2021-ലെ ഒരു ഭവനരഹിത കേസിലെ കോടതി ഉത്തരവനുസരിച്ച്, മതിയായ ഭവനസൗകര്യങ്ങൾ ഒരുക്കാതെ ക്യാമ്പ് ഒഴിപ്പിക്കാൻ നഗരസഭയ്ക്ക് അനുമതിയില്ലായിരുന്നു. എന്നാൽ, നിലവിൽ നഗരസഭയുടെ അഭിഭാഷകൻ ജെഫ്രി ലോക്ക് വാദിക്കുന്നത്, തേർഡ് അവന്യൂവിൽ സ്ഥാപിച്ച 42 യൂണിറ്റുകളുള്ള താൽക്കാലിക ഭവനകേന്ദ്രം ഉൾപ്പെടെ നിരവധി പദ്ധതികളിലൂടെ ഭവനസൗകര്യം മെച്ചപ്പെട്ടെന്നും, അതിനാൽ ക്യാമ്പ് അടച്ചുപൂട്ടാൻ ഇപ്പോൾ അനുമതി നൽകാമെന്നുമാണ്. നഗരസഭയുടെ കണക്കുകൾ പ്രകാരം, നിലവിൽ 11 പേർ മാത്രമാണ് മോക്കാസിൻ ഫ്ലാറ്റ്സിൽ താമസിക്കുന്നത്. ഇതിൽ ഒരാൾ മാത്രമാണ് തുടർച്ചയായി അവിടെ താമസിക്കുന്നതെന്നും, തേർഡ് അവന്യൂവിലെ ഭവനകേന്ദ്രത്തിൽ ഇവർക്കായി എട്ട് മുറികൾ ഒഴിച്ചിട്ടിട്ടുണ്ടെന്നും, ഭവനം ലഭിച്ച് ഏഴുദിവസത്തിനു ശേഷം മാത്രമേ താമസക്കാരെ മാറ്റുകയുള്ളൂ എന്നും നഗരസഭ വ്യക്തമാക്കി.
എന്നാൽ, ക്യാമ്പിലെ താമസക്കാരുടെ അഭിഭാഷകർ ഈ വാദങ്ങളെ ശക്തമായി എതിർത്തു. ഇപ്പോഴും 18-ൽ അധികം പേർ ക്യാമ്പിൽ താമസിക്കുന്നുണ്ടെന്നും, ഉപയോഗിക്കാൻ സാധിക്കുന്ന മൂന്ന് മുറികൾ മാത്രമാണ് നിലവിലുള്ളതെന്നും അവർ വാദിച്ചു. നഗരസഭയുടെ രേഖകൾ പൂർണ്ണമല്ലെന്നും, ആവശ്യമായ ഭവനങ്ങൾ ഒരുക്കാതെ ക്യാമ്പ് അടച്ചുപൂട്ടാൻ കോടതി അനുമതി നൽകരുതെന്നും അഭിഭാഷകയായ ക്ലെയർ കാനിഗൻ ആവശ്യപ്പെട്ടു. തേർഡ് അവന്യൂവിലെ താൽക്കാലിക ഭവനകേന്ദ്രം, പ്രത്യേക ചികിത്സയും മാനസികാരോഗ്യ പരിചരണവും ആവശ്യമുള്ളവർക്ക് അനുയോജ്യമല്ലെന്നും, അവരുടെ അവസ്ഥകൾക്കനുസരിച്ച് പ്രത്യേക പരിഗണന നൽകണമെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
2023-ൽ പരിഷ്കരിച്ച നഗര ബൈലോ അനുസരിച്ച്, മോക്കാസിൻ ഫ്ലാറ്റ്സ് മേഖല മാത്രമാണ് രാത്രി 7 മുതൽ രാവിലെ 9 വരെ താൽക്കാലികമായി കിടക്കാൻ അനുവദിച്ചിട്ടുള്ള ഏക സ്ഥലം. ബി.സി. ഹൗസിംഗിന് അപേക്ഷിക്കാൻ തയ്യാറാകാത്തവർക്കും, നൽകുന്ന ഭവനസൗകര്യം സ്വീകരിക്കാത്തവർക്കും ക്യാമ്പ് അനുവദിക്കരുതെന്ന നഗരസഭയുടെ നിലപാട്, കൂടുതൽ ദോഷകരമായ ഫലങ്ങളുണ്ടാക്കുമെന്നും അഭിഭാഷകർ വാദിച്ചു. “താൻ പരിഗണിക്കേണ്ട കാര്യങ്ങൾ അനവധിയാണ്, എന്നാൽ ഓഗസ്റ്റ് മധ്യത്തോടെ വിധി തയ്യാറാക്കാൻ ശ്രമിക്കുമെന്ന്” ജഡ്ജി എൽവുഡ് വാദിച്ചു.



