ഒന്റാരിയോ പ്രവിശ്യയിലെ കാട്ടുതീ നിയന്ത്രിക്കുന്ന അഗ്നിശമന സേന കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് യൂണിയൻ വൃത്തങ്ങൾ. വിഭവങ്ങളുടെ അപര്യാപ്തതയും, സേനാംഗങ്ങളുടെയും വാട്ടർബോംബർ പൈലറ്റുമാരുടെയും ക്ഷാമവും നിലവിലുള്ള ജീവനക്കാരെ ഓവർവർക്ഡ് ആക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇത് അവരുടെ കാര്യക്ഷമയെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും പ്രതികൂലമായി ബാധിക്കുന്നതായും യൂണിയൻ പറയുന്നു.
ഒന്റാരിയോ പബ്ലിക് സർവീസ് എംപ്ലോയീസ് യൂണിയന്റെ (OPSEU) ലോക്കൽ 703 വൈസ് പ്രസിഡന്റും വടക്കുപടിഞ്ഞാറൻ ഒന്റാരിയോയിലെ വൈൽഡ് ഫയർ ക്രൂ ലീഡറുമായ നോഹ ഫ്രീഡ്മാൻ പറയുന്നതനുസരിച്ച്, ചരിത്രപരമായി ഒന്റാരിയോയിൽ ഏകദേശം നാല് പേർ വീതമുള്ള 180 ഫയർ ക്രൂകൾ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും കഴിഞ്ഞ വർഷം ഇത് 143 ആയി കുറഞ്ഞിരുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം വേനൽക്കാലം കൂടുതൽ ചൂടേറിയതും വരണ്ടതുമായി മാറിയതിനാൽ, കൂടുതൽ അഗ്നിശമന സേനാംഗങ്ങളെയും വാട്ടർ ബോംബറുകളും പൈലറ്റുമാരെയും നിയമിക്കേണ്ടത് അത്യാവശ്യമാണെന്നും എന്നാൽ സർക്കാർ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദീർഘനേരമുള്ള ജോലി ജീവനക്കാർക്കിടയിൽ കടുത്ത ക്ഷീണത്തിന് കാരണമാകുന്നുണ്ട്. തുടർച്ചയായ 19 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം കേവലം രണ്ട് ദിവസത്തെ അവധി മാത്രമാണ് ലഭിക്കുന്നതെന്ന് ഫ്രീഡ്മാൻ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇത് തെറ്റായ തീരുമാനങ്ങളെടുക്കുന്നതിലേക്ക് നയിക്കുകയും സുരക്ഷാ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, മൂന്ന് വാട്ടർ ബോംബറുകളെങ്കിലും പൈലറ്റുമാരുടെ അഭാവം കാരണം നിലവിൽ പ്രവർത്തനരഹിതമാണെന്നും ഇത് തീയണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ, ഒന്റാരിയോയുടെ വൈൽഡ് ഫയർ പ്രോഗ്രാമിന്റെ ബജറ്റ് 130 മില്യൺ ഡോളറാണ്. ഇത് ഫ്രാൻസിന്റെ ഇരട്ടി വലിപ്പമുള്ള ഒരു വനമേഖലയുടെ പ്രവർത്തനങ്ങൾക്കായി തികച്ചും അപര്യാപ്തമാണെന്ന് ഫ്രീഡ്മാൻ പറയുന്നു. പ്രീമിയർ ഡഗ് ഫോർഡ് കഴിഞ്ഞ വർഷം പരസ്യങ്ങൾക്കായി 103 മില്യൺ ഡോളർ ചെലവഴിച്ച സ്ഥാനത്ത്, അഗ്നിശമന സേനയുടെ സുപ്രധാനമായ ആവശ്യങ്ങൾക്ക് ഫണ്ട് നൽകാത്തത് ദയനീയമാണെന്ന് അദ്ദേഹം വിമർശിച്ചു. 300 മില്യൺ ഡോളറായി ബജറ്റ് വർദ്ധിപ്പിക്കണമെന്നാണ് യൂണിയൻ ആവശ്യപ്പെടുന്നത്.
അഗ്നിശമന സേനാംഗങ്ങളെ ‘റിസോഴ്സ് ടെക്നീഷ്യൻ’ എന്നതിൽ നിന്ന് ‘ഫയർഫൈറ്റർ’ ആയി പുനർവർഗ്ഗീകരിക്കാനുള്ള യൂണിയന്റെ ആവശ്യവും നിലനിൽക്കുന്ന പ്രശ്നമാണ്. ഇത് ഉയർന്ന വേതനവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ലഭിക്കാൻ അവരെ സഹായിക്കും. എന്നാൽ സർക്കാർ ഈ ആവശ്യം അംഗീകരിച്ചെങ്കിലും, കേവലം 3 ഡോളറിന്റെ മണിക്കൂർ വർദ്ധനവ് മാത്രമാണ് ശമ്പളത്തിൽ വരുത്തിയിരിക്കുന്നതെന്നും ഇത് തൃപ്തികരമല്ലെന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു. മതിയായ പരിചയസമ്പന്നരായ ക്രൂ ലീഡർമാരുടെ അഭാവം മറ്റൊരു വലിയ വെല്ലുവിളിയാണെന്നും, ഇത് ചെറുപ്പക്കാരെ മതിയായ പരിശീലനമില്ലാതെ അപകടകരമായ ജോലികളിലേക്ക് തള്ളിവിടുന്നുണ്ടെന്നും എൻഡിപി എംപിപി ലൈസ് വോഗോയിസ് അഭിപ്രായപ്പെട്ടു.



