ലണ്ടൻ, ഒന്റാറിയോ: ലാംബ്ടൺ ഷോർസ് മുനിസിപ്പാലിറ്റിയിലെ ഇപ്പർവാഷ് ബീച്ചിന് സമീപമുള്ള ലേക്ക് ഹ്യൂറോണിൽ 18 വയസ്സുകാരൻ മുങ്ങി മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ലേക്ക് ഹ്യൂറോണിൽ രണ്ട് പേർ മുങ്ങിത്താഴുന്നുവെന്ന വിവരത്തെത്തുടർന്ന് രക്ഷാസേന ഈസ്റ്റ് പാർക്ക്‌വേ ഡ്രൈവിലെത്തുകയായിരുന്നു
ലണ്ടനിൽ നിന്നുള്ള 12 വയസ്സുകാരനെ കാഴ്ചക്കാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, രണ്ടാമത്തെയാളെ അബോധാവസ്ഥയിലാണ് വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. അടിയന്തര രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ലാംബ്ടൺ കൗണ്ടി ഒ.പി.പി., അനിഷിനാബെക് പോലീസ് സർവീസ്, ലാംബ്ടൺ കൗണ്ടി ഇ.എം.എസ്, ലാംബ്ടൺ ഷോർസ് ഫയർ ആൻഡ് എമർജൻസി സർവീസസ് എന്നിവയുൾപ്പെടെ നിരവധി ഏജൻസികൾ സ്ഥലത്തെത്തിയിരുന്നു. ജൂൺ 22-ന് ലേക്ക് ഈറിയിലെ പോർട്ട് ബർവെല്ലിൽ 35 വയസ്സുകാരൻ മുങ്ങിമരിച്ചതിന് പിന്നാലെ ഈ വേനൽക്കാലത്ത് ഈ പ്രദേശത്ത് നടക്കുന്ന മറ്റൊരു ദാരുണ സംഭവമാണിത്.



