“ഏതാനും മാസങ്ങൾക്കുള്ളിൽ ഇറാനിൽ സമ്പുഷ്ടീകരിച്ച യുറേനിയം ഉത്പാദിപ്പിക്കുന്ന സെൻട്രിഫ്യൂജുകൾ പ്രവർത്തിച്ചു തുടങ്ങും,” ഗ്രോസി പറഞ്ഞു. അടുത്തിടെ അമേരിക്കയും ഇസ്രായേലും ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചിരുന്നു. ഇസ്രായേൽ ജൂൺ 13-ന് ആക്രമണം നടത്തിയതിന് പിന്നാലെ, യുഎസ് ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഈ ആക്രമണങ്ങൾ ഇറാന്റെ ആണവ പദ്ധതിയെ ഏതാനും മാസങ്ങൾ മാത്രമേ വൈകിപ്പിച്ചിട്ടുള്ളൂ എന്ന് പെന്റഗൺ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ ഇറാൻ ഇക്കാര്യത്തിൽ പരസ്പരവിരുദ്ധമായ പ്രതികരണങ്ങളാണ് നടത്തിയത്. തങ്ങളുടെ കേന്ദ്രങ്ങൾക്ക് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിഇ പറഞ്ഞപ്പോൾ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇത് “ഗുരുതരമായ ആഘാതമാണ്” എന്ന് വിശേഷിപ്പിച്ചു.
ആക്രമണം നടന്ന സ്ഥലങ്ങൾ പരിശോധിക്കാൻ ഐഎഇഎയെ ഇതുവരെ ഇറാൻ അനുവദിച്ചിട്ടില്ല. ഐഎഇഎയുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവെക്കാനും ഇറാൻ പാർലമെന്റ് തീരുമാനിച്ചു. ഐഎഇഎ അമേരിക്കയ്ക്കും ഇസ്രായേലിനും വേണ്ടി പക്ഷം പിടിക്കുന്നു എന്നാണ് ഇറാന്റെ ആരോപണം. ഇത് ഇറാന്റെ ആണവ പരിപാടി നിരീക്ഷിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് തടസ്സമുണ്ടാക്കിയിട്ടുണ്ട്.
എങ്കിലും, ചർച്ചകൾക്ക് താൻ തയ്യാറാണെന്ന് ഗ്രോസി പറഞ്ഞു. “സൈനിക ആക്രമണങ്ങൾക്ക് ശേഷം, ഇതിനെല്ലാം ഒരു ദീർഘകാല പരിഹാരം കണ്ടെത്തേണ്ടതുണ്ട്, അത് നയതന്ത്രപരമായ ഒരു പരിഹാരമല്ലാതെ മറ്റൊന്നുമല്ല,” അദ്ദേഹം പറഞ്ഞു. 2015-ലെ ആണവ കരാർ പ്രകാരം, ഇറാനു 3.67% വരെ മാത്രമേ യുറേനിയം സമ്പുഷ്ടീകരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ 2018-ൽ അമേരിക്ക കരാറിൽ നിന്ന് പിന്മാറി ഇറാനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന്, ഇറാൻ കരാർ ലംഘിക്കാൻ തുടങ്ങി. നിലവിൽ ഇറാൻ 60% പരിശുദ്ധിയിൽ യുറേനിയം ശേഖരിച്ചതായും ഐഎഇഎ പറയുന്നു.



