തെക്കൻ യൂറോപ്പിലെ രാജ്യങ്ങളിൽ ഉഷ്ണതരംഗം കനത്തതോടെ ആരോഗ്യത്തിന്റെയും, തീപിടുത്ത സാഹചര്യത്തേയും മുന്നിൽ കണ്ടുകൊണ്ടുള്ള മുന്നറിയിപ്പുകൾ പുറത്തിറക്കി കാലാവസ്ഥ നിരീക്ഷകർ. വാരാന്ത്യത്തിൽ ചിലയിടങ്ങളിൽ താപനില 40°C കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറ്റലി, ഗ്രീസ്, ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക. ഞായറാഴ്ച സ്പാനിഷ് നഗരമായ സെവില്ലെയിൽ 42°C താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്.
വടക്കേ ആഫ്രിക്കയിൽ നിന്നുള്ള ചൂടു കാറ്റ് ബാൽക്കൺ രാജ്യങ്ങളിലേക്കും ക്രൊയേഷ്യ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിക്കുന്നതാണ് താപനില ഉയരുന്നതിന് കാരണം. സാധാരണയായി ജൂലൈയിലും ഓഗസ്റ്റിന്റെ തുടക്കത്തിലുമാണ് ഇത്രയും ഉയർന്ന താപനില അനുഭവപ്പെടാറുള്ളത്, എന്നാൽ ഈ വർഷം ഇത് വളരെ തീവ്രമാണ്.
സ്പെയിനിൽ, ചൂട് മൂലം ഉണ്ടാകുന്ന അസുഖങ്ങൾ, പ്രത്യേകിച്ച് കുട്ടികളിലും, പ്രായമായവരിലും, വിട്ടുമാറാത്ത രോഗങ്ങളുള്ളവരിലും അസുഖങ്ങൾ വർദ്ധിച്ചതോടെ അവയെ പ്രതിരോധിക്കാനുള്ള അടിയന്തര ജീവനക്കാരെ സജ്ജമാക്കിയിട്ടുണ്ട്. “മാഡ്രിഡിൽ ചൂട് സാധാരണമാണെങ്കിലും, ജൂൺ മാസത്തിൽ ഇത്ര നേരത്തെ ഇത്രയധികം ചൂട് അനുഭവപ്പെടുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് 22 വയസ്സുകാരിയായ മറീന റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു.
റോം, മിലാൻ, വെനീസ് എന്നിവിടങ്ങളിലെ താമസക്കാർക്ക് പ്രാദേശിക സമയം രാവിലെ 11:00 നും വൈകുന്നേരം 6:00 നും ഇടയിൽ പുറത്തിറങ്ങരുതെന്ന് ഇറ്റാലിയൻ അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെയും ടിവി അവതാരക ലോറൻ സാഞ്ചസിന്റെയും വിവാഹത്തിനായി നിരവധി പ്രമുഖർ വെനീസിൽ ഒത്തുകൂടിയിട്ടുണ്ട്. ഫ്രാൻസിൽ ഒരാഴ്ചയിലേറെയായി ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ട്. വെള്ളിയാഴ്ച തെക്കൻ പ്രദേശങ്ങളിൽ ഓറഞ്ച് ഹീറ്റ് അലർട്ടുകൾ, രാജ്യത്തെ രണ്ടാമത്തെ ഉയർന്ന മുന്നറിയിപ്പ് പുറത്തിറക്കി.
മാർസെയിൽ നഗരത്തിൽ, ഉഷ്ണതരംഗം അവസാനിക്കുന്നത് വരെ മുനിസിപ്പൽ നീന്തൽക്കുളങ്ങൾ സൗജന്യമായി തുറന്നിട്ടുണ്ട്. വിദ്യാർത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ചിലയിടങ്ങളിൽ സ്കൂളുകൾ അടച്ചിടാൻ ആഹ്വാനങ്ങളുമുണ്ട്. ഈ വാരാന്ത്യത്തിൽ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ മഞ്ഞ, അംബർ അലർട്ടുകളും നിലവിലുണ്ട്, തിങ്കളാഴ്ച ലണ്ടനിലെ താപനില 35°C വരെ എത്താൻ സാധ്യതയുണ്ട്. ഉഷ്ണതരംഗം ചൊവ്വാഴ്ച വൈകുന്നേരം വരെ നീണ്ടുനിൽക്കുമെന്നാണ് പ്രവചനം.
ഗ്രീസ് ഉൾപ്പെടെ യൂറോപ്പിലെ ചില ഭാഗങ്ങളിൽ കാട്ടുതീ ഇതിനകം തന്നെ നാശം വിതച്ചിട്ടുണ്ട്. തലസ്ഥാനമായ ഏതൻസിനടുത്തുള്ള തീരദേശ നഗരങ്ങളിൽ തീ ആളിപ്പടർന്ന് വീടുകൾ നശിപ്പിക്കുകയും ആളുകളെ ഒഴിപ്പിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു. ഉഷ്ണതരംഗങ്ങളെ, കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധിപ്പിക്കാൻ എളുപ്പമല്ല. എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണതരംഗങ്ങൾ കൂടുതൽ സാധാരണമാവുകയും അവയുടെ തീവ്രത വർധിക്കുകയും ചെയ്യുന്നുണ്ട് എന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ചുരുക്കത്തിൽ, ഓരോ ഉഷ്ണതരംഗവും കാലാവസ്ഥാ വ്യതിയാനം മൂലമാണെന്ന് പറയാൻ കഴിയില്ലെങ്കിലും, മൊത്തത്തിൽ ഉഷ്ണതരംഗങ്ങളുടെ എണ്ണവും കാഠിന്യവും കൂടുന്നതിന് പിന്നിൽ കാലാവസ്ഥാ വ്യതിയാനത്തിന് പങ്കുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.



