വർധിച്ചുവരുന്ന കടബാധ്യതയും സാമ്പത്തിക ദുരുപയോഗവും ചൂണ്ടിക്കാട്ടി ടൊറന്റോ ഡിസ്ട്രിക്ട് സ്കൂൾ ബോർഡ് (TDSB) ഉൾപ്പെടെ പ്രവിശ്യയിലെ നാല് പ്രധാന സ്കൂൾ ബോർഡുകളുടെ നിയന്ത്രണം ഏറ്റെടുത്ത് ഒന്റാറിയോ സർക്കാർ.വിദ്യാഭ്യാസ മന്ത്രി പോൾ കലാന്ദ്ര വെള്ളിയാഴ്ച പ്രഖ്യാപിച്ചതനുസരിച്ച് TDSB, ടൊറന്റോ കാത്തലിക് ഡിസ്ട്രിക്ട് സ്കൂൾ ബോർഡ്, ഒട്ടാവ-കാർൾട്ടൺ ഡിസ്ട്രിക്ട് സ്കൂൾ ബോർഡ്, ഡഫറിൻ-പീൽ കാത്തലിക് സ്കൂൾ ബോർഡ് എന്നിവയുടെ മേൽനോട്ടത്തിനായി പ്രവിശ്യ സൂപ്പർവൈസർമാരെ നിയമിച്ചു.
തുടർച്ചയായ ബജറ്റ് കമ്മി, കുറഞ്ഞുവരുന്ന കരുതൽ ശേഖരം, ഒപ്പം സ്കൂൾ ബോർഡ് നേതൃത്വം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട ഘടനപരമായ സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ കണ്ടെത്തിയതിനെത്തുടർന്ന് സർക്കാർ ഇടപെടൽ ആവശ്യമായി വന്നതായി കലാൻഡ്ര വ്യക്തമാക്കി. “ഈ ബോർഡുകൾക്ക് തങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു, എന്നാൽ അവർ തുടർച്ചയായി പരാജയപ്പെടുകയായിരുന്നു,” കലാൻഡ്ര പറഞ്ഞു. “ഈ ബോർഡുകളെ ശരിയായ പാതയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി വ്യക്തമായ അധികാരങ്ങളോടെ ഞങ്ങൾ സൂപ്പർവൈസർമാരെ നിയമിക്കുകയാണ്.നിയമിക്കപ്പെട്ട സൂപ്പർവൈസർമാർക്ക്, ബോർഡിൻറെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഘടനാപരമായ മാറ്റങ്ങൾ നടപ്പിലാക്കുന്നതിനും ആവശ്യമായ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും”,കലാൻഡ്ര വ്യക്തമാക്കി.
ട്രസ്റ്റികൾ കലാസൃഷ്ടികൾ വാങ്ങാൻ ഇറ്റലിയിലേക്കുള്ള യാത്രയ്ക്ക് 1,90,000 ഡോളർ ചെലവഴിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ബ്രാന്റ് ഹാൾഡിമാൻഡ് നോർഫോക് കാത്തലിക് ഡിസ്ട്രിക്ട് സ്കൂൾ ബോർഡിനെതിരെ പ്രവിശ്യ സമാനമായ നടപടി സ്വീകരിച്ച് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഈ ഏറ്റവും പുതിയ നടപടി. നിലവിലെ സാമ്പത്തിക നില പരിഗണിക്കാതെ വിദ്യാർത്ഥി ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതിൽ പരാജയപ്പെടുന്ന ഏതൊരു സ്കൂൾ ബോർഡിനും സമാനമായ ഇടപെടൽ നേരിടേണ്ടിവരുമെന്ന് കലാന്ദ്ര ഊന്നിപ്പറഞ്ഞു. “വിദ്യാർത്ഥി വിജയത്തിനോ അധ്യാപകർക്കുള്ള സേവനങ്ങൾക്കോ മുൻഗണന നൽകാത്ത തീരുമാനമെടുക്കലിൽ ഞാൻ ഇടപെടാൻ മടിക്കില്ല,” അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, ഒന്റാറിയോ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ (OSSTF) ഈ നടപടിയെ രാഷ്ട്രീയ അധികാര കൈയേറ്റമായി വിശേഷിപ്പിച്ച് എതിർത്തു. മാറ്റമില്ലാത്ത കുറഞ്ഞ ധനസഹായം കാരണം സ്കൂൾ ബോർഡുകൾ ബുദ്ധിമുട്ടുകയാണെന്ന് ഫെഡറേഷൻ വാദിച്ചു.2018 മുതൽ 6 ബില്യൺ ഡോളറിലധികം ഫണ്ടിംഗ് വെട്ടിക്കുറച്ചതായി OSSTF പറയുന്നു. ഒരു വിദ്യാർത്ഥിക്കുള്ള ചെലവിൽ 1,500 ഡോളർ കുറവുണ്ടായതായി സമീപകാല റിപ്പോർട്ട് കണക്കാക്കി, പക്ഷേ പ്രവിശ്യ ആ കണക്കിനെ വിമർശിച്ചു.
ഒന്റാറിയോ NDP നേതാവ് മാരിറ്റ് സ്റ്റൈൽസ് ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു. സർക്കാർ തങ്ങളുടെ സാമ്പത്തിക നയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്ന് അവർ ആരോപിച്ചു. “നമ്മുടെ സ്കൂളുകൾക്ക് വേണ്ടത് നിക്ഷേപമാണ്, അല്ലാതെ പൂർണ്ണ നിയന്ത്രണമല്ല,” അവർ പറഞ്ഞു. “ഈ സർക്കാർ അധ്യാപകരെ നിരന്തരം ലക്ഷ്യം വെക്കുകയും വിദ്യാർത്ഥികളുടെ യഥാർത്ഥ ആവശ്യങ്ങൾ അവഗണിക്കുകയും ചെയ്തു.” ഈ വർഷത്തെ വിദ്യാഭ്യാസ ബജറ്റിൽ 30.3 ബില്യൺ ഡോളർ എന്ന റെക്കോർഡ് തുക ചെലവഴിച്ചതായി സർക്കാർ അവകാശപ്പെടുമ്പോഴും, ഫണ്ടിംഗും ക്ലാസ് റൂമുകളിലെ യഥാർത്ഥ ആവശ്യങ്ങളും തമ്മിലുള്ള അന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിമർശകർ പറയുന്നു.



