കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യസ്ഥിതിയിൽ നാളെ രാവിലെയോടെ കൂടുതൽ വ്യക്തമായ നിഗമനത്തിലെത്താനാവുമെന്ന് മകൻ വിഎ അരുൺകുമാർ. ആരോഗ്യ സ്ഥിതിയിൽ ഇന്ന് വൈകുന്നേരത്തോടെ നേരിയ പുരോഗതിയുണ്ടായെന്നും അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു.
അച്ഛന്റെ ആരോഗ്യാവസ്ഥയിൽ ഇന്നലത്തേതിൽനിന്നും ഇന്ന് രാവിലെ വരെ കാര്യമായ വ്യത്യാസങ്ങളുണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്. എന്നാൽ വൈകുന്നേരത്തോടെ, നേരിയ പുരോഗതിയുണ്ടായതായി ഡോക്ടർമാർ സൂചിപ്പിച്ചു. 72 മണിക്കൂർ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ല. നാളെ രാവിലെ കുറച്ചുകൂടി വ്യക്തമായ നിഗമനങ്ങളിലെത്താനാവും എന്ന് പ്രതീക്ഷിക്കുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെ ഐസിയുവിലാണ് വിഎസ്. കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ രംഗത്തുള്ള നിരവധി ആളുകൾ ആശുപത്രിയിൽ എത്തി വിഎസിന്റെ കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും ആശയവിനിമയം നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.



