ബ്രിട്ടീഷ് കൊളംബിയയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രാൻസിറ്റ് സമരങ്ങളിലൊന്നായി Cowichan Valley യിലെ സമരം മാറുകയാണ്. 2025 ഫെബ്രുവരി 8-ന് ആരംഭിച്ച ഈ സമരം ഇന്ന് 138-ാം ദിവസം പിന്നിട്ടു. 2022-ലെ സീ-ടു-സ്കൈ ട്രാൻസിറ്റ് സമരത്തേക്കാൾ ദൈർഘ്യമേറിയതാണിത്. യൂനിഫോർ ലോക്കൽസ് 114, 333 എന്നീ യൂണിയനുകളിൽപ്പെട്ട ബസ്, ഹാൻഡിഡാർട്ട് ജീവനക്കാർ ട്രാൻസ്ഡെവ് (Transdev) എന്ന കമ്പനിക്കെതിരെയാണ് സമരം ചെയ്യുന്നത്. നാനൈമോയ്ക്കും വിക്ടോറിയയ്ക്കും ഇടയിലുള്ള 90,000-ത്തിലധികം ജനസംഖ്യയുള്ള കൗഇച്ചൻ വാലിയെയാണ് ഈ സമരം നേരിട്ട് ബാധിച്ചിരിക്കുന്നത്.
ഈ സമരം സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങളെയാണ് കാര്യമായി ബാധിക്കുന്നതെന്ന് കനേഡിയൻ മെന്റൽ ഹെൽത്ത് അസോസിയേഷൻ്റെ കൗഇച്ചൻ വാലി ബ്രാഞ്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ലിസ് ഹാഡോക് പറയുന്നു. അനാഥരും, ഫോസ്റ്റർ കെയറിലുള്ളവരും ഉൾപ്പെടുന്ന യുവാക്കളുടെ പരിപാടികളിലെ പങ്കാളിത്തം 25% മുതൽ 50% വരെ കുറഞ്ഞു. പൊതുഗതാഗതം ഇല്ലാത്തതിനാൽ അവർക്ക് സുരക്ഷിതമല്ലാത്ത മാർഗ്ഗങ്ങൾ തേടേണ്ടിവരുന്ന സാഹചര്യമാണെന്ന് ഹാഡോക് ചൂണ്ടിക്കാട്ടി.
ഡൗൺ സിൻഡ്രോമും ഡിമെൻഷ്യയുമുള്ള ഒരു സ്ത്രീയെ ദിവസേന പരിചരിക്കുന്ന ഹോംഷെയർ പ്രൊവൈഡറായ മിക്കല ക്രെയിഗും ഈ ദുരിതം പങ്കുവെച്ചു. “എനിക്ക് സ്വന്തമായി വാഹനമുണ്ട്, ജോലിയിൽ ഇളവും ലഭിക്കുന്നു. എന്നാൽ എല്ലാവർക്കും അതിന് കഴിയില്ലല്ലോ,” ക്രെയിഗ് ചോദിച്ചു. 45 കിലോമീറ്ററിലധികം വിസ്തീർണ്ണമുള്ള Cowichan Valley യിൽ, ചെമൈനസ് മുതൽ ഡങ്കൻ വരെ മാത്രം 17 കിലോമീറ്റർ ദൂരമുണ്ട്. സ്വന്തമായി വാഹനമോ സൈക്കിളോ ഇല്ലാത്ത ആളുകൾക്ക് ജോലിസ്ഥലത്തേക്കും അവശ്യ സേവനങ്ങൾക്കുമായി എത്തുന്നത് അതീവ ദുഷ്കരമായി മാറിയിരിക്കുകയാണ്. പൊതുഗതാഗതത്തിന്റെ അഭാവം സാമൂഹിക സേവനങ്ങളെയും വിദ്യാഭ്യാസ മേഖലയെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
ഏപ്രിലിൽ ട്രാൻസ്ഡെവുമായി ഒരു കരാർ തയ്യാറാക്കിയിരുന്നെങ്കിലും, യൂണിയൻ അംഗങ്ങൾ അത് വോട്ടെടുപ്പിലൂടെ തള്ളി. ജൂൺ 10-ന്, ബി.സി. തൊഴിൽ മന്ത്രി ജെനിഫർ വൈറ്റ്സൈഡ്, ഡേവ് ഷൗബ് എന്ന മധ്യസ്ഥനെ നിയമിച്ചു. ഇരുവിഭാഗങ്ങളും തങ്ങളുടെ വാദങ്ങൾ മധ്യസ്ഥന് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും, ഇപ്പോൾ അദ്ദേഹത്തിൻ്റെ ശുപാർശകൾക്കായി കാത്തിരിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്. സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ ഉയർന്ന വേതനം, നിശ്ചിത സമയങ്ങളിലുള്ള വിശ്രമവും വാഷ്റൂം ഇടവേളകളും, സ്വകാര്യ വാഷ്റൂം സൗകര്യം എന്നിവയാണ്.
Cowichan Valley മേയർ പ്രവിശ്യാ സർക്കാരിനോട് താൽക്കാലികമായി ഇതിൽ ഇടപെടാൻ ആവശ്യപ്പെട്ടു. ഈ അവസ്ഥ തുടർന്നാൽ സമൂഹം ഒറ്റപ്പെടുകയാണ്. സർക്കാർ ഇപ്പോൾ തന്നെ ഇടപെടണം എന്നും മേയർ കൂട്ടിച്ചേർത്തു. ഈ സമരം കാരണം ആയിരക്കണക്കിന് ജനങ്ങളുടെ ദൈനംദിന ജീവിതം താറുമാറായി തുടരുകയാണ്.



