കടുത്ത ആരോഗ്യപ്രശ്നങ്ങളാൽ വലയുന്ന, വീടിന് പുറത്തിറങ്ങുമ്പോൾ വീൽചെയർ ഉപയോഗിക്കുന്ന ഒരു സ്ത്രീക്ക്, ഒറ്റപ്പെടലിൽ നിന്ന് ആശ്വാസം നൽകി ഒരു ഫേസ്ബുക്ക് സന്ദേശം എത്തുന്നു. മാക്സ്വെൽ ജോൺസൺ എന്ന പേരിൽ വന്ന ആ സന്ദേശം അവരെ ഒരു പ്രണയബന്ധത്തിലേക്കാണ് നയിച്ചത്. അമേരിക്കൻ വ്യോമസേനയിൽ സിറിയയിൽ ജോലി ചെയ്യുന്നു എന്ന് പരിചയപ്പെടുത്തിയ മാക്സ്വെല്ലുമായി അവർ മണിക്കൂറുകളോളം ചാറ്റ് ചെയ്തു. തന്റെ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞപ്പോൾ മാക്സ്വെൽ സ്നേഹവും കരുതലും പ്രകടിപ്പിച്ചു. ഇത് അവരെ മാക്സ്വെലുമായി കൂടുതൽ അടുപ്പിച്ചു.
താമസിയാതെ വാട്ട്‌സ്ആപ്പിൽ സംസാരിക്കാൻ തുടങ്ങി. മാക്സ്വെൽ തന്റെ ചിത്രം അയച്ചുകൊടുത്തു, അതൊരു സിനിമാ താരത്തെപ്പോലെ അതീവ സുന്ദരനായിരുന്നു. പിന്നീട്, മാക്സ്വെൽ ആവശ്യപ്പെട്ടതനുസരിച്ച് അവർ തങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ അയച്ചുകൊടുത്തു. ഈ പ്രണയം തന്റെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുമെന്ന് അവർ വിശ്വസിച്ചു.
മാക്സ്വെൽ തന്നെ കാണാൻ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ അവർ അതീവ സന്തോഷത്തിലായിരുന്നു. എന്നാൽ, യാത്ര മുടങ്ങിയെന്നും പണത്തിന് ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞ് മാക്സ്വെൽ സഹായം അഭ്യർത്ഥിച്ചു. യാതൊരു മടിയും കൂടാതെ അവർ പണം അയച്ചുകൊടുത്തു. ശമ്പളം ഇല്ലാത്ത ഒരു സാധാരണക്കാരിയായിരുന്നിട്ടും, അദ്ദേഹം ആവശ്യപ്പെട്ടപ്പോഴെല്ലാം അവർ പണം നൽകി. ആപ്പിൾ, ആമസോൺ കാർഡുകൾ ആവശ്യപ്പെട്ടപ്പോഴും അവർ അതും നൽകി. ഏകദേശം രണ്ട് വർഷം പിന്നിട്ടപ്പോഴാണ് മകൾ ഷാന്റൽ അമ്മയുടെ പുതിയ പ്രണയത്തെക്കുറിച്ച് അറിയുന്നത്.
മാക്സ്വെല്ലിന്റെ ചിത്രം വ്യാജമാണെന്ന് ഷാന്റലും അവരുടെ പങ്കാളി ടോണിയും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ മാക്സ്വെൽ ഇത് നിഷേധിക്കുകയും മകൾക്ക് അസൂയയാണെന്ന് പറഞ്ഞ് അവരെ വിശ്വസിപ്പിക്കുകയും ചെയ്തു. ക്രമേണ മാക്സ്വെല്ലിന്റെ ആവശ്യങ്ങൾ വർദ്ധിച്ചു. പണം കിട്ടാതെ വന്നപ്പോൾ, അയച്ച സ്വകാര്യ ചിത്രങ്ങൾ മകൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണി യാഥാർത്ഥ്യമായപ്പോൾ അവർക്ക് കടുത്ത മാനസിക വിഷമമുണ്ടായി.
കാർ അപകടത്തിൽപ്പെട്ട് അവർ ആശുപത്രിയിലായിരുന്നപ്പോഴും മാക്സ്വെല്ലിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു. ഇതെല്ലാം അവരുടെ ആരോഗ്യനിലയെ കൂടുതൽ വഷളാക്കി. ആറ് വർഷത്തോളം നീണ്ട തട്ടിപ്പിൽ ഏകദേശം 1,67,000 പൗണ്ട് (ഏകദേശം 1.76 കോടി രൂപ) നഷ്ടപ്പെട്ടതായി അവർക്ക് മനസ്സിലായി. ഇത് അവരെ കടുത്ത കടക്കെണിയിലാണ് കൊണ്ടെത്തിച്ചത്. സൈബർ തട്ടിപ്പിന്റെ ഭാഗമായി ഒരു നൈജീരിയൻ സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.
മാക്സ്വെൽ എന്നൊരാൾ യഥാർത്ഥത്തിൽ ഇല്ലെന്ന് അവർക്ക് മനസ്സിലായി. തനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുതെന്ന ആഗ്രഹത്തോടെ അവർ ഈ കഥ ലോകത്തോട് പങ്കുവെക്കാൻ തീരുമാനിച്ചു. “തനിക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങളുണ്ട്, പക്ഷേ തനിക്കൊരു ശക്തമായ ഹൃദയമുണ്ട്, ഞാൻ ഇതിൽ നിന്ന് തിരിച്ചുവരും. ഈ ഭീഷണിക്കാരെ തന്റെ ജീവിതം നശിപ്പിക്കാൻ താൻ അനുവദിക്കില്ല,” അവർ പറയുന്നു. മകൾ ഷാന്റലും അമ്മയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.



