രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രം. ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണും. 1403 പോസ്റ്റൽ വോട്ടാണുള്ളത്. 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടുചെയ്‌തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി. അൻവർ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാർഥികളിലെ പ്രമുഖർ.
ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചലനങ്ങൾ സംസ്ഥാനത്തെ പ്രധാന മുന്നണികളുടെ രാഷ്ട്രീയഭാവിയുടെ ചൂണ്ടുപലകയാകുമെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഈ ഉപതിരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. യുഡിഎഫ് സ്ഥാനാർഥി ജയിച്ചാൽ പി.വി.അൻവറിന്റെ സമ്മർദ്ദതന്ത്രങ്ങൾക്ക് വിധേയനാകാതെ സ്ഥാനാർഥിനിർണയം മുതൽ പ്രചാരണത്തിലൂടനീളം വ്യക്തമായ നിലപാടുകളോടെ മുന്നോട്ടുപോയ വി.ഡി.സതീശന് കോൺഗ്രസിലും കേരള രാഷ്ട്രീയത്തിലും അത് മുൻതൂക്കം പകരും. എൽഡിഎഫ് ജയിച്ചാൽ അത് തുടർഭരണം ലക്ഷ്യമിട്ടുള്ള ഒരുക്കത്തിന് ഊർജം പകരും. മറിച്ചായാൽ, പരാജയത്തിന്റെ ആദ്യ കുറ്റപത്രം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നൽകുന്ന സ്ഥിതിയുണ്ടാകും.
പന്ത്രണ്ടായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയുള്ള വിജയം നിലമ്പൂരിൽ ഉണ്ടാകുമെന്ന് യുഡിഎഫ് കണക്കു കൂട്ടുമ്പോൾ ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്ന വിലയിരുത്തലിൽ ആണ് ഇടതു മുന്നണി. നില മെച്ചപ്പെടുത്താൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് എൻഡിഎക്കുള്ളത്. കരുത്തു കാട്ടുമെന്ന് പി.വി അൻവർ പറയുമ്പോൾ ഇരു മുന്നണിക്കും നെഞ്ചിടിപ്പ് ഏറുന്നുണ്ട്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പുഫലത്തിനുപിന്നാലെ പ്രധാനപാർട്ടികൾ നേതൃയോഗങ്ങൾ ചേരാനും തീരുമാനിച്ചിട്ടുണ്ട്. സിപിഎം 25 മുതൽ മൂന്നുദിവസങ്ങളിലായി സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾ ചേരും. ഫലപ്രഖ്യാപനത്തിന് തൊട്ടടുത്തദിവസം സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം വിളിച്ചിട്ടുണ്ട്. 27-ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം ചേരും. നിലമ്പൂർ ഇരുമുന്നണികൾക്കും ഭാവികാര്യങ്ങളുടെ ചൂണ്ടുപലകയാകുന്നതിനാലാണ് അടിയന്തരയോഗങ്ങൾ.



